May 10, 2025 10:47 am

സണ്ണിയിലെ സുന്നിയും കനഗോകുലുവിൻ്റെ ഭാവിയും

ക്ഷത്രിയൻ. 

ത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിന് മുകളിലെ ചിമ്മിനിക്കുഴലിൽ വെളുത്ത പുക ഉയർന്നതും ഇന്ദ്രപ്രസ്ഥത്തിലെ എഐസിസി ആസ്ഥാനത്ത് നിന്നും പത്രക്കുറിപ്പ് ഇറങ്ങിയതും ഏതാണ്ട് ഒരേസമയത്താണ്.

ആഗോള കത്തോലിക്കർക്ക് ഇടയനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടതാണ് വത്തിക്കാനിലെ വെളുത്ത പുകയെങ്കിൽ അഖില കേരളത്തിലെ ഗാന്ധിപ്പാർട്ടിക്കാർക്ക് പുതിയ നായകനെ നിയമിച്ചതാണ് ഇന്ദ്രപ്രസ്ഥത്തിലെ പത്രക്കുറിപ്പ്.

അയൽനാട്ടിലെ ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിൻ്റെ പരിപ്രേക്ഷ്യത്തിൽ പറഞ്ഞാൽ പത്തനംതിട്ടയിൽനിന്ന് തൊടുത്തുവിട്ട മിസൈൽ കണ്ണൂരിൽനിന്നുള്ള റോക്കറ്റുപയോഗിച്ച് തകർത്തുവെന്ന സമീകരണവുമുണ്ട് കെപിസിസി പ്രസിഡൻറ് തിരഞ്ഞെടുപ്പിന്. നിയോഗിക്കപ്പെട്ട പ്രസിഡണ്ട് ആ സ്ഥാനത്തിന് സർവഥാ യോഗ്യനാണെന്ന് മടികൂടാതെ പറയാം.

ജാതിയും മതവും പരിഗണിച്ചുള്ള ഏർപ്പാടാണ് എഐസിസി നടത്തിയിട്ടുള്ളതെന്നാണ് പ്രസ് റിലീസിലൂടെ കണ്ണോടിച്ചാൽ ഒറ്റനോട്ടത്തിൽ മനസിലാവുക. അതൊരു പാതകമൊന്നുമല്ലതന്നെ. മതവിശ്വാസത്തിന് വില കൽപ്പിക്കുന്നവരുടെ പാർട്ടിയാണ് ഗാന്ധിപ്പാർട്ടി.

അതുകൊണ്ട് തന്നെ ഏത് ഏർപ്പാടായാലും മതം പരിഗണിക്കപ്പെടും. മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്ന് വിശ്വസിക്കുന്നവർ പോലും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുന്നതിന് വരെ ജാതിയും ഉപജാതിയും പരിഗണിക്കുന്ന സംസ്ഥാനമാണ് കേരളം.

തിരുവനന്തപുരം മൃഗശാലയിലേക്ക് നാല് ജിറാഫുകളെ വാങ്ങുന്നുവെന്ന് കേട്ടപ്പോൾ അതിലൊന്ന് കത്തോലിക്കൻ ആകണമെന്ന് പണ്ട് നിയമസഭയിൽ ഒരംഗം ഉറക്കച്ചടവിൽ ആവശ്യപ്പെട്ടത് ഓർമ്മയില്ലേ. മലയാളി മനസിലെ കടുത്ത മത/ജാതി ബോധത്തിൻറെ ഉത്തമ ഉദാഹരണമാണ് അത്.

താനൊരു മതത്തിൻ്റെയും നോമിനിയല്ലെന്ന് വെളിവാക്കിയിട്ടുണ്ട് പുതിയ പ്രസിഡണ്ട്. അതു വിശ്വാസത്തിലെടുക്കുകയേ മലയാളിക്ക് നിർവാഹമുള്ളൂവെങ്കിലും ചെറിയൊരു അപകടം അടങ്ങിയിട്ടുണ്ട് ആ വെളിപ്പെടുത്തലിൽ. ഒരു മതത്തിൻ്റെയും ആളല്ല എന്നതിന് പകരം എല്ലാ മതത്തിൻ്റേയും ആളാണെന്ന് പറയുന്നതായിരുന്നു ബുദ്ധി.

ഐക്യമുന്നണിയുമായി ക്രിസ്ത്യൻ വിഭാഗം അകലുന്നുവെന്ന സന്ദേഹമാണ് ആ വിഭാഗത്തിൽ നിന്നൊരു പ്രസിഡണ്ടിനെ നിയോഗിക്കാൻ ഗാന്ധിപ്പാർട്ടിയെ പ്രേരിപ്പിച്ചതെന്നത് നിസ്തർക്കിതം. അതിപ്പോൾ സണ്ണി ജോസഫ് ആയതിനാൽ ക്രിസ്ത്യാനികളുടെ മാത്രമല്ല മുസ്ലിംകളുടെയും പിന്തുണ ഉറപ്പിക്കാനാകുമെന്നും കെ.സി.വേണുഗോപാൽ മനസിൽ കണ്ടിരിക്കാം.

Sunny Joseph ലെ Sunny എന്നത് അത്യാവശ്യത്തിന് സുന്നി എന്നും വായിക്കാവുന്നതേയുള്ളൂ. കേരളത്തിലെ സുന്നീ വിഭാഗത്തിലെ ചിലർക്കിപ്പോൾ മുസ്ലിം ലീഗിനോട് അലർജി വർദ്ധിച്ചിട്ടുണ്ട്. ആ അലർജി ഐക്യമുന്നണിക്കെതിരായ വോട്ടായി മാറുമെന്ന് വേണുജിക്കും തോന്നിക്കാണും.

കത്തോലിക്കനെങ്കിലും പേരിലെ സണ്ണി സുന്നിയായി കണക്കാക്കാമെന്നതിനാൽ പാണക്കാട് തങ്ങളോട് കലിപ്പുള്ള സുന്നികളിലെ ലീഗ് വിരുദ്ധരും ഒരു പൊടിയ്ക്കെങ്കിലും അടങ്ങുമെന്ന് എഐസിസി കരുതിക്കാണണം.

പുതിയ പ്രസിഡണ്ട് കാലത്ത് അഞ്ച് മണിക്ക് എഴുന്നേൽക്കുമെന്നതൊക്കെ വാർത്തയായിക്കഴിഞ്ഞു. വസ്ത്രം ഇസ്തിരിയിടുന്നത് സ്വന്തമായാണത്രെ. ഭാര്യ ഇസ്തിരിയിട്ടുവച്ച വസ്ത്രമാണെങ്കിലും പ്രസിഡണ്ടിൻ്റെ സ്വന്തം കൈകൊണ്ട് ഒന്നുകൂടി ഇസ്തിരിയിടുന്നതാണത്രെ ശീലം. ഭാര്യയുടെ ഇസ്തിരിയിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് അതെന്ന് ശത്രുക്കൾ പ്രചരിപ്പിച്ചേക്കുമോ എന്നറിയില്ല.

പുതിയ കാലമായതിനാൽ ഇസ്തിരിപ്പെട്ടി ചിരട്ടക്കനൽ നിറച്ചുള്ളതാകാൻ വഴിയില്ല. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന അയേൺ ബോക്സ് തന്നെയായിരിക്കും. ഒരു വസ്ത്രം രണ്ടുതവണ ഇസ്തിരിയിടുക എന്നൊക്കെപ്പറഞ്ഞാൽ വൈദ്യുതി ഉപയോഗം ഇരട്ടിക്കുമെന്നാണ് സാരം.

 

 

 

 

അതും വൈദ്യുതിക്ഷാമം മറികടക്കാൻ പറഞ്ഞും പറയാതെയും ലോഡ് ഷെഡ്ഡിങ്ങ് നടപ്പുള്ള ഇക്കാലത്ത് ഭാര്യ ഇസ്തിരിയിട്ട ഷർട്ടിന്മേൽ ഭർത്താവും ഇസ്തിരി പതിക്കുന്നത് ദുർവ്യയമായേ കണക്കാക്കാൻ കഴിയൂ. മന്ത്രി കൃഷ്ണൻ കുട്ടിയെങ്കിലും സണ്ണി ജോസഫിനെ അക്കാര്യത്തിൽ ഉപദേശിക്കണം.

കെപിസിസിക്ക് പുതിയ പ്രസിഡണ്ട് ആയതോടെ മുൻ പ്രസിഡണ്ടുമാരെ തട്ടിയും മുട്ടിയും നടക്കാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ടിപ്പോൾ. രണ്ട് പതിറ്റാണ്ട് മുൻപ് വരെ കവികളെക്കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അത്രമാത്രം കവികളാണ് അക്കാലത്ത് ഉദയം ചെയ്തത്. പുസ്തകോത്സവം, പ്രത്യേകിച്ച് ഷാർജ പുസ്തകോത്സവം ആരംഭിച്ചതോടെ പുസ്തക രചയിതാക്കളെ കൂട്ടിയിടിച്ച് നടക്കാൻ പറ്റാത്ത അവസ്ഥ സംജാതമായി.

ഇനിയങ്ങോട്ട് കെപിസിസി മുൻ പ്രസിഡണ്ടുമാരെ കൂട്ടിയിടിച്ച് നടക്കാൻ പറ്റാത്ത അവസ്ഥയും. മറ്റൊരു പാർട്ടിയിലുമില്ലാത്ത സുഖം കെപിസിസി പ്രസിഡണ്ട് ആയാലുണ്ട്. സ്ഥാനമൊഴിഞ്ഞാലും അവർ അണികൾക്കിടയിൽ പ്രസിഡണ്ട് തന്നെയായിരിക്കും. എ.കെ.ആൻറണിയെയും വയലാർ രവിയേയും മുല്ലപ്പള്ളിയെയും  സുധീരനേയും മുരളീധരനെയുമൊക്കെ ഇപ്പോഴും പ്രസിഡണ്ട് എന്ന് വിളിക്കുന്ന ഒത്തിരിപ്പേരുണ്ട്. പാവം തെന്നലയെ അങ്ങനെ ആരെങ്കിലും വിളിക്കുന്നുണ്ടോ എന്നറിയില്ല.

അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ.കെ ശൈലജയ്ക്കെതിരെ മത്സരിക്കാൻ കോൺഗ്രസിൽ വലിയ തോതിൽ തള്ളലുണ്ടാകുമെന്നും പ്രതീക്ഷിക്കേണ്ടതുണ്ട്. ഷൈലജയെ തോൽപ്പിച്ചവരൊക്കെ കെപിസിസി ഭാരവാഹികളാകുന്നുവെന്ന പ്രതീതി ജനിച്ചിട്ടുണ്ടിപ്പോൾ. ഷൈലജ കൈവെള്ളയിലിട്ട് അമ്മാനമാടിയ പേരാവൂർ നിയോജകമണ്ഡലത്തിൽ കന്നിമത്സരത്തിൽ അവർക്കെതിരെ വിജയിക്കുകയും പിന്നീട് രണ്ടുതവണ ജയം ആവർത്തിക്കുകയും ചെയ്ത സണ്ണി ജോസഫാണല്ലോ  കെപിസിസി പ്രസിഡാണ്ട്.

വർക്കിങ്ങ് പ്രസിഡണ്ടായ ഷാഫി പറമ്പിലും ഷൈലജയെ തോൽപ്പിച്ച നേതാവാണ്. നിപ്പയുടെയും കൊറോണയുടെയും മററും പേരിൽ നേടിയെന്ന് അവകാശപ്പെടുന്ന ആഗോള പ്രശസ്തിയുമായി വടകരയിൽ അങ്കത്തിനിറങ്ങിയ ഷൈലജയെ പ്രതീക്ഷിച്ചതിലും അധികം ഭൂരിപക്ഷത്തിന് തറപറ്റിച്ചായിരുന്നു ഷാഫിയുടെ ജയം. ഈ കണക്കനുസരിച്ച് കെപിസിസി ഭാരവാഹിത്തം ലഭിക്കാനുള്ള കുറുക്കുവഴി ഷൈലജയെ തോൽപ്പിക്കലാണെന്ന് ഗാന്ധിപ്പാർട്ടിയിൽ ആർക്കെങ്കിലുമൊക്കെ ആലോചനയിൽ വരാവുന്നതേയുള്ളൂ.

യുഡിഎഫ് കൺവീനറായി നിയോഗിക്കപ്പെട്ട അടൂർ പ്രകാശ് കോൺഗ്രസിൻ്റെ ആസ്ഥാന തിരഞ്ഞെടുപ്പ് വിദഗ്ധനായ കനഗോകുലുവിൻറെ പദവി തെറിപ്പിച്ചേക്കുമെന്നും സംശയിക്കേണ്ടതുണ്ട്. എണ്ണം പറഞ്ഞ തിരഞ്ഞെടുപ്പ് വിദഗ്ധനെന്നാണ് അടൂർ പ്രകാശിന് മാധ്യമങ്ങൾ നൽകിയിട്ടുള്ള വിശേഷണം.

എന്നുവച്ചാൽ അടൂർ പ്രകാശ് തിരഞ്ഞെടുപ്പ് തന്ത്രത്തിൽ പ്രശാന്ത് കിഷോറിൻ്റെ  ഇളയച്ഛൻറെ മകനെങ്കിലുമായി വരുമെന്ന്. കോന്നിയിലും ആറ്റിങ്ങലും പ്രകാശ് നേടിയ വിജയം പരിശോധിച്ചാൽ അതിൽ അൽപം വസ്തുത ഇല്ലാതെയുമില്ല.

കൺവീനർ തന്നെ വിദഗ്ധൻ ആയ സ്ഥിതിക്ക് ചെല്ലും ചെലവും നൽകി വീണ്ടുമൊരു വിദഗ്ധനെ പോറ്റേണ്ടതുണ്ടോയെന്ന് പുതിയ കമ്മിറ്റി ചിന്തിച്ചുപോയാൽ കനഗോകുലു സ്റ്റാൻറ് വിടേണ്ടിവരുമെന്ന് മാത്രം. പത്ത് വർഷത്തോളമായി ഭരണവും നാല് ചക്രവുമില്ലാത്ത സ്ഥിതിക്ക് ചെലവ് ചുരുക്കൽ അഭികാമ്യവുമാണല്ലോ.

പുതിയ ഭാരവാഹികൾ വന്നതോടെ ഗാന്ധിപ്പാർട്ടിക്കാർ കോറസായി പാടുകയാണത്രെ കുമാരനാശാൻ്റെ ‘പൂക്കാല’ത്തിലെ വരികൾ:

പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കുവർണങ്ങൾ പൂവാൽ
ചോക്കുന്നു കാടന്തിമേഘങ്ങൾ പോലെ.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News