ഒരു ടീച്ചറും കുറേ പ്രായപരിധി ചിന്തകളും……………

ക്ഷത്രിയൻ.  

സ്നേഹിച്ച് കൊല്ലുകയെന്നൊരു രീതിയുണ്ട്. സംഗതി സ്നേഹമാണ്. അന്തിമഫലം ആളെ ഇല്ലാതാക്കുകയെന്ന് തന്നെ.

വിപ്ലവപ്പാർട്ടിയിൽ ശ്രീമതി ടീച്ചറുടെ കാര്യവും ഏതാണ്ട് അതേമട്ടിലാണ്. പ്രായപരിധിയുടെ പേരിൽ കൊല്ലത്ത് കയ്‌പുനീര് കുടിക്കേണ്ടിവന്ന ടീച്ചർ മധുരയിലെത്തിയപ്പോഴാണ് മധുരം നുണഞ്ഞത്. പ്രായപരിധിയുമായി ബന്ധപ്പെടുത്തി ടീച്ചറെയുൾപ്പെടെ മാറ്റി നിർത്താൻ സംസ്ഥാന കമ്മിറ്റിയും ചേർത്ത് നിർത്താൻ പാർട്ടി കോൺഗ്രസും തീരുമാനിക്കുകയായിരുന്നു.

കേന്ദ്രത്തിൽ ഇളവ് ലഭിച്ച ടീച്ചർക്ക് പഴയത് പോലെ സംസ്ഥാനത്ത് ഇടപെടാൻ പറ്റുമോ എന്നതാണ് ഇപ്പോഴത്തെ തർക്കവിഷയം. കാരണഭൂതമായ മുഖ്യനും അഖിലേന്ത്യനായിട്ടും ‘ബേബി’മാത്രമായി തുടരുന്ന കുണ്ടറ കാസ്ട്രോയും സൈദ്ധാന്തികനായ മാഷുമൊക്കെ അവർക്ക് മാത്രം മനസിലാകുന്ന ഭാഷയിൽ ടീച്ചറുടെ കാര്യം വ്യാഖ്യാനിക്കുന്നുമുണ്ട്.

മൂന്ന് പേരും പറയുന്നത് മൂന്നുവഴിയെന്നാണ് മലയാളം വായിക്കാനെങ്കിലും അറിയുന്നവർ മനസിലാക്കുന്നത്. മൂന്ന് വാദങ്ങളിൽനിന്നും മനസിലാക്കാവുന്ന ഏക കാര്യം ഈ പാർട്ടിയെക്കുറിച്ച് ആർക്കും ഒരു ചുക്കും അറിയില്ലെന്ന ആപ്തവാക്യം വളരെ ശരിയാണ് എന്നത് മാത്രവും.

കാരണഭൂതത്തിൻറെ വ്യാഖ്യാനത്തിൽ ടീച്ചർക്കുള്ള ഇളവ് കേന്ദ്രത്തിൽ പ്രവർത്തിക്കാൻ മാത്രമാണത്രെ. കേരളത്തിന് വേണ്ടാത്തപ്പോൾ കേന്ദ്രത്തിലേക്ക് അയക്കുക എന്നത് പുതിയ കാര്യമൊന്നുമല്ല. അത് ടീച്ചറുടെ വിഷയത്തിൽ വിപ്ലവപ്പാർട്ടി കണ്ടുപിടിച്ച മാർഗവുമല്ല.

മുക്കൂട്ട് മുന്നണിക്കാലത്ത് പട്ടം താണുപിള്ളയെ  മുഖ്യമന്ത്രിപദത്തിൽ നിന്നൊഴിവാക്കി പഞ്ചാബ് ഗവർണറാക്കി മാറ്റിയ ഗാന്ധിപ്പാർട്ടിയുടെ തീരുമാനം അത്തരത്തിൽ ഒന്നാണ്. ശല്യം സഹിക്കില്ലെന്നായപ്പോൾ കിടങ്ങൂർ ഗോപാലകൃഷ്ണപ്പിള്ളയെ ഡൽഹിയിലേക്ക് പോലുമല്ല, അങ്ങ് സിംഗപ്പൂരിലേക്ക് ഹൈക്കമ്മീഷണർ ആയി അയച്ച ലീഡറുമുണ്ട് കേരളത്തിൽ.

അവസാനഘട്ടത്തിൽ ലീഡറെ തന്നെ കേരളത്തിൽ നിന്നൊഴിവാക്കാൻ കേന്ദ്രത്തിലേക്ക് അയച്ച ചരിത്രവുമുണ്ട്. മുസ്ലിം ലീഗിൽ ഇ.അഹമ്മദിൻറെ സേവനം ഡൽഹിക്ക് മാറ്റപ്പെട്ടതും ആ കാറ്റഗറിയിലാണ് എന്നതാണ് കേരള രാഷ്ട്രീയം.

ഡൽഹിയിൽ അല്ല, കേരളത്തിലാണ് ആവശ്യമെന്ന തിരിച്ചറിവിൽ ഇങ്ങോട്ട് പിടിച്ചുകൊണ്ടുവന്ന് അധികാരക്കസേരയിൽ അവരോധിതനായ ആളുമുണ്ട് കേരളത്തിൽ. രാജ്യസഭാംഗമായി ഡൽഹിയിൽ രാഷ്ട്രീയവും കലാ സാംസ്കാരിക സദസുകളുമൊക്കെയായി കഴിഞ്ഞ സി.അച്യുതമേനോൻ കേരള മുഖ്യമന്ത്രിയായത് അങ്ങനെയാണ്.

എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി പ്രവർത്തനം സജീവമാക്കുക എന്ന കർത്തവ്യമാണത്രെ പ്രായപരിധി ഇളവിലൂടെ ശ്രീമതിയിൽ നിക്ഷിപ്തമാക്കിയിട്ടുള്ളത്. ബംഗാളിലും ത്രിപുരയിലുമുൾപ്പെടെ വിപ്ലവപ്പാർട്ടിയുടെ ‘വളർച്ച’ പൂർത്തിയായിട്ടുണ്ടെങ്കിലും ശ്രീമതി ടീച്ചറുടെ പ്രവർത്തിച്ചിട്ടുവേണം ഇനി യുപിയിലും ഒഡീഷയിലും രാജസ്ഥാനിലും മണിപ്പൂരിലും അരുണാചലിലുമൊക്കെ പാർട്ടി പുഷ്ടിപ്പെടാൻ.

ഏത് സംസ്ഥാനത്തായാലും ടീച്ചർക്ക് ഭാഷ ഒരു പ്രശ്നമേ ആകുന്നില്ലെന്ന് എംപി എന്ന നിലയിൽ ലോക്സഭയിൽ അവരുടെ ഇടപെടലുകൾ ഇതിനകം തെളിയിച്ചിട്ടുണ്ട്. അക്കാര്യത്തിൽ അവരോട് കിടപിടിക്കാൻ ഒരുപക്ഷെ എ.എ.റഹീമിന് മാത്രമേ സാധിക്കൂ.

മഹിളാ വിഭാഗത്തിൻറെയും യുവജനവിഭാഗത്തിൻറെയും ദേശീയ അധ്യക്ഷന്മാർക്ക് ഭാഷാപ്രാവീണ്യത്തിൽ സാമ്യതയുള്ള പ്രസ്ഥാനം ഇന്ത്യയിൽ വിപ്ലവപ്പാർട്ടി മാത്രമേയുള്ളൂവെന്ന് ഏത് നിരൂപകനും നിരീക്ഷിക്കാനാകുംവിധമണ് കാര്യങ്ങൾ.

ടീച്ചറുടെ മികവിൽ വിപ്ലവം പൂത്തുലുയന്നത് മനസിൽകണ്ടാണെന്ന് തോന്നുന്നു, ചങ്ങമ്പുഴ പാടിയത്:

ശുഭവിജയാനന്ദസിദ്ധികളി
ലഭയമഖിലക്കുമേകിയേകി
കനക മയൂഖങ്ങൾ വീശി വീശി
ക്കമനീയ ചൈത്രമേ, നീയുമെത്തി!

പുരുപുണ്യ പൂർണ്ണിമേ, നിൻ്റെ മുമ്പിൽ
പുളകപ്പുതപ്പിട്ടു നില്പൂ വിശ്വം
അനുഭവത്തിൻ കുളിച്ചില്ലതോറു
മവിലകശാന്തി തളിർത്തുനിൽക്കെ

സ്മരണീയമേതു വൃന്ദാവനം വി-
ട്ടരികിലണിഞ്ഞു നീ, കാന്തിവയ്പേ!
ജയ ജയ ചൈതന്യ നിഷ്കുടികേ!
ജയ ജയ, നിർവ്വാണ നിർഝരികേ!

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News