തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷൻ കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടികൾ തുടരാമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിയമോപദേശം. പ്രതികളായ പോലീസുകാർക്ക് എതിരെ കടുത്ത നടപടികൾ ഉണ്ടാകും.തരംതാഴ്ത്തലോ പിരിച്ചുവിടലോ ഉണ്ടാകാനാണ് സാധ്യത.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തിട്ടുണ്ട്.നോർത്ത് സോൺ ഐജി രാജ് പാൽ മീണയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ശുപാർശ.ഇതിൻ്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു.

കേസിൽ എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശീന്ദ്രൻ എന്നിവർക്കെതിരായാണു നടപടി. സുതാര്യമായ അന്വേഷണം നടക്കുന്നതിന് ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ട് ചെയ്തു. മാത്രമല്ല ഇവർക്കെതിരെ കോടതി ക്രിമനൽ കേസും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണു സസ്പെൻഡ് ചെയ്യാൻ ശുപാർശ. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരനായിരുന്ന ഷുഹൈർ, നിലവിൽ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടി സാധ്യമല്ല.

മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായ സാഹചര്യത്തിൽ ‘കടുത്ത നടപടി’ വേണമെന്ന് ഡിഐജി ഹരി ശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു. എന്നാൽ കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് തുടർ നടപടി എടുത്താൽ അത് തിരിച്ചടിക്കുമെന്ന് ആശങ്കയുയർന്നു. എന്നാൽ നിലവിലുള്ള നടപടി പുനഃപരിശോധിക്കുന്നതിന് കോടതിയിലെ കേസ് തടസമാകില്ലെന്ന് വാദമുണ്ട്.
യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്ത്
കേസിൽ ഒരിക്കൽ പൊലീസ് നടപടി എടുത്തിരുന്നു. ഇതു സംബന്ധിച്ച ക്രിമനൽ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പുതിയ സംഭവങ്ങളെ തുടർന്നു വീണ്ടും നടപടി എടുത്താൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർ മേൽക്കോടതികളെ സമീപിക്കുമെന്ന് ആശങ്ക വന്നു. എന്നാൽ നടപടി പുനഃപരിശോധിക്കുന്നതിനും ഉയർത്തുന്നതിനും കോടതിയിലെ കേസ് തടസമാകില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിലപാട് എടുത്തത്.
കേസിലെ പ്രതികളായ പോലീസുകാർ
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റ് വി.എസ്. സുജിത്തിന് 2023 ലാണ് കുന്നംകുളം സ്റ്റേഷനിൽ മർദനമേറ്റത്.സസ്പെൻഡ് ചെയ്താൽ പോരാ പുറത്താക്കണമെന്ന് സുജിത്ത് ആവശ്യപ്പെട്ടു.
ഡ്രൈവറായ സുഹൈറിനെതിരെ നടപടിയില്ല. 5 പേരെയും സർവ്വീസിൽ നിന്നും പുറത്താക്കണം. എല്ലാ പൊലീസ് സ്റ്റേഷനുള്ളിലും സിസിടിവി വേണമെന്ന കേസിൽ കക്ഷി ചേരുമെന്നും സുജിത്ത് പറഞ്ഞു.































