ന്യൂഡൽഹി : ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജീ ആയിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയെ പാർലമെൻ്റ് കുററവിചാരണ ചെയ്യും.
ഇതിനായി മൂന്നംഗ സമിതിയെ രൂപീകരിച്ചതായി ലോക്സഭ സ്പീക്കര്‍ ഓം ബിർള അറിയിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, കർണ്ണാടകയിലെ നിയമ വിദഗ്ധൻ ബിവി ആചാര്യ എന്നിവരും സമിതി അംഗങ്ങളാണ്. മൂന്നംഗ സമിതി ജസ്റ്റിസ് വര്‍മക്കെതിരെ അന്വേഷണം നടത്തും.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാഷ്ട്രപതിക്ക് നല്കിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് തന്‍റെ നിലപാട് പറയാനുള്ള അവസരവും വിചാരണയിലുണ്ടാകും.
ആഭ്യന്തര അന്വേഷണത്തിനെതിരെ ജസ്റ്റിസ് വർമ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.അന്വേഷണവും ഇതിന്‍റെ അടിസ്ഥാനത്തിനുള്ള തുടർനടപടികളും ഭരണഘടനവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. ഇതോടെയാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുമായി പാർലമെൻറ് മുന്നോട്ട് പോകുന്നത്.































