March 6, 2026 9:38 am

സാമ്പത്തിക തകർച്ച: വൻകിട കമ്പനികൾ പാകിസ്താനെ കൈവിടുന്നു

ഇസ്ലാമാബാദ്: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്താനെ കൈവിട്ട് വൻകിട ആഗോള കമ്പനികൾ കൂട്ടത്തോടെ രാജ്യം വിടുന്നതായി റിപ്പോർട്ടുകൾ.

പണപ്പെരുപ്പവും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിൽ, ഉപഭോക്തൃ ഉൽപ്പന്ന ഭീമൻമാരടക്കമുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ഈ കൊഴിഞ്ഞുപോക്ക് പാകിസ്താനിലെ തൊഴിലില്ലായ്മ കുതിച്ചുയരാൻ കാരണമാവുകയാണ്. ഇന്ത്യയുടെ എതിർപ്പിനിടയിലും അമേരിക്കൻ പിന്തുണയോടെ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം നേടിയെടുക്കാൻ കഴിഞ്ഞെങ്കിലും,സമ്പദ്‌വ്യവസ്ഥയുടെ തകർച്ച തുടരുകയാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

പാകിസ്താൻ്റെ സമ്പദ്‌വ്യവസ്ഥ നാൾക്കുനാൾ പരിതാപകരമായി മാറുകയാണ്. സർക്കാരിൻ്റെ ഇടപെടലുകളൊന്നും ജനങ്ങൾക്ക് ആശ്വാസം നൽകുന്നില്ല. ഐഎംഎഫ് സഹായം പോലും കാര്യക്ഷമമായി വിനിയോഗിക്കാൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ പാകിസ്താൻ നേരിടുന്ന പ്രധാന വെല്ലുവിളി, ബഹുരാഷ്ട്ര കമ്പനികളുടെ അടച്ചുപൂട്ടലാണ്. ഇത് സർക്കാരിൻ്റെ വരുമാനത്തെയും രാജ്യത്തെ നിക്ഷേപ സാധ്യതകളെയും സാരമായി ബാധിക്കുന്നു.

സാധാരണക്കാരുടെ കൈവശം പണമില്ലാത്ത ഒരു രാജ്യത്ത് ഉൽപ്പാദനം തുടരുന്നതിൽ അർത്ഥമില്ല എന്ന ചോദ്യം നിക്ഷേപകരുടെ ഭാഗത്തുനിന്ന് ശക്തമായി ഉയരുന്നുണ്ട്. ആഗോള ഉപഭോക്തൃ ഉൽപ്പന്ന നിർമ്മാതാക്കളായ പ്രോക്ടർ -ഗാംബിൾ നിർമ്മാണ, വാണിജ്യ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. കമ്പനി ഇനി മൂന്നാം കക്ഷി വിതരണ മാതൃകയിലേക്ക് മാറാനാണ് പദ്ധതിയിടുന്നത്. ഷെൽ , മൈക്രോസോഫ്റ്റ് , ഊബർ , എലി ലില്ലി , യമഹ മോട്ടോഴ്സ് തുടങ്ങിയ വൻകിട കമ്പനികളും പ്രവർത്തനങ്ങളിൽ വലിയതോതിൽ മാറ്റങ്ങൾ വരുത്തുകയോ, ചുരുക്കുകയോ ചെയ്തിട്ടുണ്ട്.

ദുർബലമായ കറൻസിയാണ് പാക് സമ്പദ്‌വ്യവസ്ഥയെ അസ്ഥിരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. കറൻസിയുടെ മൂല്യത്തകർച്ച കാരണം നിക്ഷേപകർക്ക് വലിയ നഷ്ടം സംഭവിക്കുന്നു. വൻകിട കമ്പനികൾ അവരുടെ ഓഹരികൾ വിറ്റഴിച്ചുകൊണ്ടോ, അല്ലെങ്കിൽ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവച്ചുകൊണ്ടോ ആണ് രാജ്യം വിടുന്നത്.

ആഗോള സാഹചര്യങ്ങൾക്ക് അനുസൃതമായി കമ്പനികൾ പുനഃസംഘടനയുടെ പാതയിലാണ്. ഇത്തരമൊരു ഘട്ടത്തിൽ പാകിസ്താൻ വിപണി അവർക്ക് ഒട്ടും ആകർഷകമല്ലാതായി മാറിയിരിക്കുന്നു.

കടുപ്പമേറിയ സർക്കാർ നിയന്ത്രണങ്ങൾ, നടപടിക്രമങ്ങളിലെ നീണ്ട കാലതാമസം, പ്രാദേശിക നയങ്ങളിലെ അനിശ്ചിതത്വം എന്നിവ നിക്ഷേപകരെ മടുപ്പിക്കുന്നു. വിദേശ നിക്ഷേപത്തിന് ആകർഷകമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് നിലവിൽ പാകിസ്താൻ.

പ്രവർത്തനങ്ങളും നിർമ്മാണ യൂണിറ്റുകളും അവസാനിപ്പിക്കുമ്പോഴും, പല കമ്പനികളും മൂന്നാം കക്ഷികൾ വഴി തങ്ങളുടെ ഉൽപ്പന്നങ്ങൾ പാക് വിപണിയിൽ എത്തിക്കുന്നത് തുടരുന്നുണ്ട്. ഇത് കമ്പനികളെ സംബന്ധിച്ച് ഏറെ ആകർഷകമാണ്. കാരണം, പ്രാദേശിക ഉപഭോക്താക്കളുമായുള്ള ബന്ധം നിലനിർത്താനും, കറൻസി മൂല്യത്തകർച്ച പോലുള്ള സാമ്പത്തിക അപകടസാധ്യതകൾ ഒഴിവാക്കാനും ഈ രീതി സഹായിക്കുന്നു.

പാകിസ്താനിൽ നിന്ന് കമ്പനികൾ പുറത്തുകടക്കുന്നതിൽ ഇന്ത്യ നേരിട്ട് സ്വാധീനം ചെലുത്തുന്നില്ലെങ്കിലും, പരോക്ഷമായി ഇതൊരു വലിയ കാരണമാണ്.ഇന്ത്യ ഇന്ന് വിദേശ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ രാജ്യങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. സർക്കാരിൻ്റെ പുതിയ വ്യവസായ നയങ്ങളും, നിക്ഷേപക സൗഹൃദ നടപടികളും ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളിലൊന്ന് എന്ന നിലയിൽ ഇന്ത്യ ഒരു ആഗോള ബിസിനസ് ഹബ്ബായി വളരുകയാണ്. ഈ സാഹചര്യത്തിൽ, പാകിസ്താനിൽ നിന്ന് പുറത്തുകടക്കുന്ന പല കമ്പനികളും ഇന്ത്യയെ തങ്ങളുടെ അടുത്ത പ്രധാന കേന്ദ്രമായി കാണുന്നു.

ഇതിനോടൊപ്പം, യു എ ഇ, സിംഗപ്പൂർ പോലുള്ള മറ്റ് ആഗോള കേന്ദ്രങ്ങളുടെ വളർച്ചയും പാകിസ്താനിൽ നിന്ന് കമ്പനികളെ അകറ്റുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. സൗകര്യങ്ങൾ ഏകീകരിക്കുന്നതിനായി ബഹുരാഷ്ട്ര കമ്പനികൾ ഈ രാജ്യങ്ങളെ പ്രധാനമായി പരിഗണിക്കുന്നു. ചുരുക്കത്തിൽ, രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക കെടുകാര്യസ്ഥതയും കാരണം പാകിസ്താൻ ആഗോള ഭീമൻമാർക്ക് ഒരു അനാകർഷകമായ വിപണിയായി മാറിക്കൊണ്ടിരിക്കുകയാണ്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News