ന്യൂഡല്‍ഹി: പാകിസ്താനിലെയും അവർ കയ്യടക്കിവെച്ചിരിക്കുന്ന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കുന്നതായി രഹസ്യാന്വേഷണവിഭാഗത്തിൻ്റെ മുന്നറിയിപ്പ്.
കശമീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്ത കേന്ദ്രങ്ങൾ അവർ വീണ്ടും സജീവമാക്കുകയാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിവി റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താന്‍ സര്‍ക്കാര്‍, രഹസ്യാന്വേഷണ വിഭാഗമായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) എന്നിവ സംയുക്തമായാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ പ്രധാനതാവളങ്ങളെല്ലാം ആക്രമണത്തില്‍ നശിപ്പിച്ചിരുന്നു.
ഏപ്രില്‍ 22-നാണ് ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായത്.വിദേശികളായ വിനോദസഞ്ചാരികളടക്കം 26 പേര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.
ഇതിന് മറുപടിയായി ഇന്ത്യ മെയ് ഏഴാംതീയതി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തിലൂടെ ഭീകരകേന്ദ്രങ്ങള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കുകയായിരുന്നു.
മെയ് ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’.