ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാൻ വ്യോമസേനയ്ക്ക് കനത്ത നാശം വരുത്തിവെച്ചുവെന്ന് സൈന്യം സമാഹരിച്ച ഡാററ വിശകലനം ചെയ്യുമ്പോൾ മനസ്സിലാവുന്നുവെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാറുകളും നല്‍കുന്ന വിവരങ്ങള്‍ ഇനിയും വിശകലനം ചെയ്തു തീർന്നിട്ടില്ല.
ഒരു സി-130 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ്, രണ്ട് നിരീക്ഷണ വിമാനങ്ങള്‍, ഫൈറ്റര്‍ ജെറ്റുകള്‍, 30 ലധികം വരുന്ന മിസൈലുകള്‍, നിരവധി ഡ്രോണുകള്‍ എന്നിവയാണ് നാലുദിവസം നീണ്ട സംഘര്‍ഷത്തില്‍ പാകിസ്താന് നഷ്ടപ്പെട്ടു എന്നാണ് വിലയിരുത്തൽ.
ആറ് യുദ്ധവിമാനങ്ങള്‍ പാകിസ്താന് നഷ്ടമായതായും അതിലൊന്ന് ഇലക്ട്രോണിക് യുദ്ധത്തിന് ഉപയോഗിക്കുന്നതോ വ്യോമാക്രമണം മുന്‍കൂട്ടി കണ്ടെത്താനുപയോഗിക്കുന്ന അവാക്‌സ് വിമാനമോ ആകാമെന്നാണ് അനുമാനം.
സൈന്യം ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത എസ്-400 സംവിധാനം പാകിസ്താനിലുള്ളില്‍ വെച്ചുതന്നെ ഈ വിമാനത്തിനെ വെടിവെച്ചിട്ടുവെന്നാണ് വിവരം. 300 കിലോമീറ്റര്‍ ദൂരെനിന്നാണ് എസ്-400 എന്ന സുദര്‍ശന്‍ ചക്ര ഈ വിമാനത്തിനെ തകർത്തത്.
മിസൈല്‍ ആക്രമണത്തില്‍ ഭൊലാരി വ്യോമതാവളത്തിലുണ്ടായിരുന്ന മറ്റൊരു സ്വീഡിഷ് നിര്‍മിത അവാക്‌സ് വിമാനവും ചമ്പലയിരുന്നു.
അവിടെ ഹാങ്ങറില്‍ മറ്റ് യുദ്ധവിമാനങ്ങളും സൂക്ഷിച്ചിരുന്നു.അവയ്ക്ക് സാരമായ നാശമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. യുദ്ധവിമാനങ്ങളെ വെടിവെച്ചിടുന്നതിൻ്റെ ഇലക്ട്രോണിക് വിവരങ്ങള്‍ സൈന്യം ശേഖരിച്ചിട്ടുണ്ട്.
പഞ്ചാബ് പ്രവിശ്യയിലെ വ്യോമതാവളത്തില്‍ നടത്തിയ ആക്രമണത്തിലാണ് സി-130 എന്ന ട്രാന്‍സ്‌പോര്‍ട്ട് വിമാനം തകര്‍ന്നത്. ഡ്രോണുകള്‍ക്ക് പുറമെ ഇന്ത്യ കൂടുതലും ഉപയോഗിച്ചത് വിമാനങ്ങളില്‍ നിന്ന് തൊടുക്കാവുന്ന ക്രൂസ് മിസൈലുകളായിരുന്നു. ബ്രഹ്‌മോസ് മിസൈലുകള്‍ അധികം പ്രയോഗിച്ചിട്ടില്ല.
ഡ്രോണ്‍ ആക്രമണങ്ങളെ തടുക്കാന്‍ റഫാല്‍ വിമാനങ്ങളും എസ്.യു 30 വിമാനങ്ങളെയും സൈന്യം പ്രയോജനപ്പെടുത്തി. ഇതിലൂടെ നിരവധി ചൈന നിര്‍മിത ഡ്രോണ്‍ ആയ വിങ് ലൂങ് സൈന്യം തകര്‍ത്തു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തന്നെ ഇത്തരത്തില്‍ 10 ഡ്രോണുകള്‍ വെടിവെച്ചിട്ടു.
സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ തൊടുത്തുവിട്ട ക്രൂസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും വ്യോമസേന തകര്‍ത്തുവെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി