നിലമ്പൂര്‍: നിയമസഭയിലേക്ക് നിലമ്പൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുന്നതിന് മുൻ എം എൽ എയും സ്വതന്ത്ര സ്ഥാനർഥിയുമായ പി.വി. അൻവർ ഉപാധികൾ നിരത്തി.
അടുത്തതവണ യുഡിഎഫിന് ഭരണം കിട്ടിയാല്‍ മന്ത്രിയാക്കി ആഭ്യന്തരവകുപ്പും വനംവകുപ്പും നല്‍കണം. അല്ലെങ്കില്‍ വി.ഡി. സതീശനെ യുഡിഎഫിൻ്റെ നേതൃസ്ഥാനത്തുനിന്ന് മാറ്റണം.മലപ്പുറം ജില്ല വിഭജിക്കണം.
നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിവസമാണ് അദ്ദേഹം ഇക്കാര്യങ്ങൾ ഉന്നയിച്ചത്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ‘മുക്കാല്‍ പിണറായി’ എന്നും ഇടതുമുന്നണിയുടെ എം എൽ എ ആയിരുന്ന അദ്ദേഹം വിശേഷിപ്പിച്ചു.
”സതീശനെ യുഡിഎഫ് നേതൃസ്ഥാനത്ത് ഇരുത്തിക്കൊണ്ട് ഞാന്‍ അതിലേക്ക് വരില്ല. ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാല്‍ പിണറായിയെ ഭരണത്തില്‍ കയറ്റാന്‍ ഞാനില്ല. 2026ലെ തിരഞ്ഞെടുപ്പില്‍ ആഭ്യന്തരവകുപ്പും വനംവകുപ്പും തരാന്‍ തയ്യാറാണെന്ന് രേഖയാക്കി പരസ്യമായി പറയുകയാണെങ്കില്‍ 2026-ല്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാനുള്ള മുന്നണിപടയാളിയായി ഞാന്‍ ഉണ്ടാകും. ഒരു വലിയ പിണറായിയെ ഇറക്കിയിരുത്തിയിട്ട് കേരളത്തില്‍ ഒരു മുക്കാല്‍ പിണറായിയെ കയറ്റി ഇരുത്തി മുഖ്യമന്ത്രിയാക്കാനാണല്ലോ നടക്കുന്നത്. അതിന് അന്‍വര്‍ ഇല്ലെന്നാണ് പറയുന്നത്. അതില്ലാത്ത യുഡിഎഫില്‍ അന്‍വര്‍ ഉണ്ടാകും, ഒരു തര്‍ക്കവുമില്ല”, അദ്ദേഹം പറഞ്ഞു.
മലയോര ജനതയ്ക്കായി തിരുവമ്പാടി കൂടി ഉള്‍പ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് തൻ്റെ ആവശ്യമെന്നും അന്‍വര്‍ വിശദീകരിച്ചു.
അതേസമയം, അൻവറിൻ്റെ പ്രസ്താവനകൾക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. എല്ലാ ചർച്ചയുടെയും വാതിൽ അടഞ്ഞതാണ്. എല്ലാത്തിനും ഉത്തരം നാവിൻ തുമ്പിലുണ്ട്, പക്ഷെ പറയുന്നില്ല. അൻവറിന് മുന്നിൽ യു ഡി എഫ് ഇനി വാതിൽ തുറക്കില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന് താൻ മറുപടി പറയേണ്ടതില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, അന്‍വറിൻ്റെ പുതിയ ഉപാധികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം രംഗത്തെത്തി. ‘പ്രതിരോധവകുപ്പും വിദേശകാര്യവകുപ്പും കൂടി ചോദിക്കാമായിരുന്നു’ എന്നാണ് അന്‍വറിനെ പരിഹസിച്ച് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.































