മൽസരത്തിന് അൻവർ: കേരള കോൺ നേതാവിനെ നിർത്താൻ ബി ജെ പി

നിലമ്പൂർ: അഭ്യൂഹങ്ങൾക്ക് വിരാമം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ രാജിവെച്ച എം എൽ എ:പി.വി.അൻവർ, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിക്കും. ഏറെ മടിച്ചാണെങ്കിലും കേരള കോൺഗ്രസ് നേതാവായിരുന്ന അഡ്വക്കേറ്റ് മോഹൻ ജോർജിനെ ബിജെപിയും സ്ഥാനാർഥിയാക്കും..

തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലയോര കർഷകർക്ക് വേണ്ടിയാണ് തൻ്റെ പോരാട്ടമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് ബി ജെ പിയും പറയുന്നു.. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവർത്തിച്ചയാളാണ് ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ്.

നിലമ്പൂർ കോടതിയിലെ അഭിഭാഷകനായ മോഹൻ ജോർജ്  ഉടൻ ബിജെപിയിൽ അംഗത്വമെടുക്കും. നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗമാണ്.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ലെന്ന് അന്‍വര്‍ വാർത്താ സമ്മേളനത്തിൽ ആവര്‍ത്തിച്ചു.

അന്‍വറിന് മുന്നിലുള്ള വാതില്‍ അടച്ചുവെന്നാണ് യു ഡി എഫ് ചെയർമാൻ  വി. ഡി.സതീശന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞത്. ഇനി ഈ പിണറായിസത്തെ അവസാനിപ്പിക്കാന്‍ താന്‍ എന്തുചെയ്യണമെന്നും അന്‍വര്‍ ചോദിച്ചു.

ആര്യാടന്‍ ഷൗക്കത്തിനെ മുസ്ലീം സമുദായത്തിൻ്റെ ആളായി ഒരാളും അംഗീകരിക്കില്ല. ഒരു മുസല്‍മാന്‍ മുസ്ലീം സമുദായത്തെ പറ്റി മോശമായിപ്പറഞ്ഞാല്‍ ആരും അംഗീകരിക്കല്ല, അതാണ് ആര്യാടന്‍ ഷൗക്കത്ത്.

അതിൻ്റെ ഒരുദാഹരണമാണ് സി പി എം, പികെ സൈനബയെ മഞ്ചേരിയില്‍ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കണ്ടത്. അവരുടെ വേഷം പോലും ഇസ്ലാമിനെതിരൊണ്. അവിടെ കമ്യൂണിസ്റ്റുകാര്‍പോലും മതനിഷേധിക്ക് വോട്ട് ചെയ്തില്ല. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. നിലമ്പൂരില്‍ അത് തന്നെയാണ് സ്വരാജിന് സംഭവിക്കുക. ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരെ സംസ്ഥാനം മുഴുവന്‍ പറഞ്ഞുനടന്ന ആളാണ് സി പി എം സ്ഥാനാർഥി എം. സ്വരാജെന്നും അന്‍വര്‍ പറഞ്ഞു.

താന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കുറെ കാര്യങ്ങള്‍ വളച്ചൊടിക്കപ്പെട്ടതായും അന്‍വര്‍ പരാതിപ്പെട്ടു. പിണറായി സര്‍ക്കാരിൻ്റെ മോശപ്പെട്ട പ്രവര്‍ത്തനങ്ങളെയും പൊലീസിലെ ആര്‍എസ്എസ് വത്കരണം ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് താന്‍ എതിര്‍ത്തത്.

സിപിഎമ്മിന്റെ നയങ്ങള്‍ക്കെതിരായിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സഖാക്കള്‍ക്കും ജനങ്ങള്‍ക്കും നീതി ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജിവച്ചത്. വേണമെങ്കില്‍ രാജിവച്ചപ്പോള്‍ തന്നെ  മത്സരിക്കുമെന്ന് പറയാമായിരുന്നു.

എന്നാല്‍ താന്‍ കോണ്‍ഗ്രസിന് ഒരു വഴി തുറന്നുകൊടുക്കുകയായിരുന്നു. ഇതുമൂലം മലയോരജനത കൈവിട്ട യുഡിഎഫിന് തിരിച്ചുവരാമെന്ന് കരുതിയാണ് വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ടത്.

വിഡി സതീശന്‍ ഉള്‍പ്പെടയുള്ള ഹരിത എംഎല്‍എമാരാണ് മലയോരജനതയെ കോണ്‍ഗ്രസിന് എതിരാക്കിയതെന്നും അന്‍വര്‍ പറഞ്ഞു. വിഎസ് ജോയി സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ 25,000 വോട്ടിനെങ്കിലും ജയിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പോലും പറഞ്ഞിട്ടുണ്ടെന്ന് അന്‍വര്‍ അവകാശപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News