യു ഡി എഫിന് ആശ്വാസം; അൻവർ പിൻവാങ്ങി

നിലമ്പൂര്‍: ഭീഷണിക്ക് യു ഡി എഫ് വഴങ്ങാതായതോടെ, പി.വി.അൻവർ മൽസര രംഗത്ത് നിന്ന് പിൻവാങ്ങി.പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവായ അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം സതീശനെതിരെ വീണ്ടും ആഞ്ഞടിച്ചു.ഒരറ്റ വ്യക്തിയാണ് തന്നെ കൊന്ന് കൊലവിളിച്ചത്.യുഡിഎഫ് നേതൃത്വമല്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലമ്പൂരിന് പകരം താന്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ചോദിച്ചിരുന്നു.എന്നാൽ ബേപ്പൂരില്‍ മത്സരിക്കാനാണ് നിർദേശം ലഭിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

നിലമ്പൂരിൽ ആരെ സ്ഥാനാര്‍ഥിയാക്കിയാലും അംഗീകരിക്കാമെന്ന് വ്യക്തമാക്കി. ഷൗക്കത്തിനെ അംഗീകരിക്കാമെന്നും അറിയിച്ചു. ഒറ്റ കാര്യമേ മുന്നോട്ട് വെച്ചിട്ടുള്ളൂ. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഘടകകക്ഷിയാക്കണം. അത് പ്രഖ്യാപിക്കുകയോ വേണം.

ഞാന്‍ എന്റെ ഉറച്ച സിറ്റിങ് സീറ്റാണ് നല്‍കിയത്. അതുകൊണ്ട് ജനങ്ങളുടെ കാര്യങ്ങള്‍ നിയമസഭയില്‍ പറയാന്‍ ഒരു സിറ്റിങ് സീറ്റും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഇവര്‍ നാളെ എന്നെ ചവിട്ടിപ്പുറത്താക്കും.അത് ഇപ്പോഴാണ് ആവശ്യപ്പെട്ടത്.മുമ്പ് ആവശ്യപ്പെട്ടിട്ടില്ലായിരുന്നു.

യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചത്. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അന്‍വര്‍ പ്രതികരിച്ചു. പിണറായിസത്തിന്‍റെ ഏറ്റവും വലിയ വ്യക്താവാണ് ഇടതുമുന്നണി സ്ഥാനാർഥി എം സ്വരാജെന്നും അന്‍വര്‍ വിമര്‍ശിച്ചു.

എന്നെ സ്വീകരിക്കേണ്ട ചില വ്യക്തികൾ അതിന് തയ്യാറായിട്ടില്ല. അൻവറിനെ തോൽപ്പിക്കാനാണ് അവരുടെ നീക്കം. ഞാൻ ഇറങ്ങി വന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടി, വേറെ ആർക്കും വേണ്ടി അല്ലെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും അന്‍വര്‍ പറഞ്ഞു. സോഷ്യലിസവും മതേതരത്വവുമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിച്ചത്. പക്ഷെ സിപിഐഎം പിന്നീട് വർഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാർട്ടി കൈവിട്ടു. സാധാരണക്കാർക്ക് വേണ്ടി സംസാരിച്ചപ്പോഴാണ് താൻ അധിക പ്രസംഗി ആയത്. അത് തുടരുമെന്നും സാധാരണക്കാർക്ക് വേണ്ടി സംസാരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫുമായി സഹകരിക്കണമെന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണ്. ഇന്നും കുഞ്ഞാലിക്കുട്ടിയാണ് ഇടപെടുന്നത്. സതീശനെ നേരത്തെ കണ്ടപ്പോൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കാം എന്ന് പറഞ്ഞു. ഇതുവരെ ഒന്നും പ്രഖ്യാപിച്ചില്ല. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും അൻവർ പറഞ്ഞു. ഈ തവണ മലയോര ജനതയുടെ പ്രശ്നമാണ് പ്രധാനം. അതുകൊണ്ട് ഡി സി സി പ്രസിഡണ്ട് ജോയിയെ സ്ഥാനാർത്ഥി ആക്കണമെന്ന് പറഞ്ഞു. അല്ലാതെ ഒരു സ്ഥാനാർത്ഥിയേയും എതിർത്തിട്ടില്ല. താൻ പിന്തുണച്ചിട്ടും ഷൗക്കത്ത് തൊറ്റാൽ എന്ത് ചെയ്യും. അതുകൊണ്ടാണ് എതിർത്തതെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശും കെപിസിസി അധ്യക്ഷന്‍റ സണ്ണി ജോസഫും അൻവറിനെ കണ്ടു ചർച്ച നടത്തി.ചർച്ചകൾ തുടരുമെന്നും ഇനിയും സമയം ഉണ്ടല്ലോ എന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

സതീശനെ കുറിച്ചുള്ള അന്‍വറിന്‍റെ പരാമർശത്തിൽ നോ കമന്‍സ് എന്നായിരുന്നു സണ്ണി ജോസഫിൻ്റെ  മറുപടി. അതേസമയം, അൻവറിന് മുന്നില്‍ വാതിൽ തുറന്നുതന്നെയാണ് കിടക്കുന്നതെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. അൻവർ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.എല്ലാം യുഡിഎഫ് കൂടി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News