ന്യൂയോർക്ക് : ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള വലിയ നഗരങ്ങള്‍ പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കി.പാരീസ്, ടോക്കിയോ, സിഡ്നി തുടങ്ങിയ നഗരങ്ങളില്‍ ജനക്കൂട്ടം ഒത്തുചേരുന്ന പരിപാടികള്‍ വേണ്ടെന്ന് വെച്ചു.
ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് അമേരിക്ക. ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ട അഞ്ച് തീവ്രവാദികളെ സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയതോടെയാണ് ആഗോളതലത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
കാലിഫോര്‍ണിയയിലെ മൊജാവേ മരുഭൂമിയില്‍ സ്‌ഫോടക വസ്തുക്കളുമായി നാല് പേരെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ന്യൂ ഓര്‍ലിയാന്‍സില്‍ വെച്ച് അഞ്ചാമത്തെ പ്രതിയും കസ്റ്റഡിയിലായി.
ഇവര്‍ ഒരു പ്രമുഖ ടെക് കമ്പനിയുടെ ഓഫീസ് ലക്ഷ്യമിട്ടിരുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍.തീവ്ര ഇടതുപക്ഷ ഗ്രൂപ്പായ ‘ടര്‍ട്ടില്‍ ഐലന്‍ഡ് ലിബറേഷന്‍ ഫ്രണ്ട്’ എന്ന സംഘടനയില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. പിവിസി പൈപ്പുകളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച പൈപ്പ് ബോംബുകള്‍ വിവിധ സ്ഥലങ്ങളില്‍ ഒരേസമയം പൊട്ടിക്കാനായിരുന്നു നീക്കം.
പാരീസിലെ ചാംപ്സ്-എലിസീസില്‍ നടത്താനിരുന്ന സംഗീത പരിപാടി പൊലീസ് റദ്ദാക്കിയെങ്കിലും പരിമിതമായ രീതിയില്‍ വെടിക്കെട്ടുകളും ലൈറ്റ് ഷോയും നടത്തിയേക്കും.
ടോക്കിയോയിലെ വിഖ്യാതമായ ഷിബുയ ക്രോസിങ് കൗണ്ട്ഡൗണ്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന ആശങ്കയില്‍ അധികൃതര്‍ ഒഴിവാക്കി. സെര്‍ബിയയിലെ ബെല്‍ഗ്രേഡിലും സുരക്ഷാ കാരണങ്ങളാല്‍ ഔദ്യോഗിക ആഘോഷങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
വലിയ ജനക്കൂട്ടം സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം. സിഡ്നിയില്‍ ലോകപ്രശസ്തമായ ബോണ്ടി ബീച്ചില്‍ ഡിസംബര്‍ 14-നുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടത് ഓസ്ട്രേലിയന്‍ ഭരണകൂടത്തെ കൂടുതല്‍ കര്‍ശനമായ നിലപാടുകളിലേക്ക് നയിച്ചു. ബോണ്ടി ബീച്ചിലെ വെടിക്കെട്ടും വലിയ പാര്‍ട്ടികളും സുരക്ഷ മുന്‍നിര്‍ത്തി ഇത്തവണ ഉണ്ടാകില്ല.































