ന്യൂഡൽഹി: ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്‍റെ ഔദ്യോഗിക വസതിയായിരുന്ന മോത്തിലാൽ നെഹ്‌റു മാർഗിലെ ബംഗ്ലാവ് 1,100 കോടി രൂപയ്ക്ക് വിറ്റു.
ലുട്ടിയൻസ് ബംഗ്ലാവ് സോണിലെ ഈ ചരിത്രപ്രാധാന്യമുള്ള കെട്ടിടം ഒരു പ്രമുഖ വ്യവസായിയാണ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.പേര് പുറത്തു വന്നിട്ടില്ല.രാജ്യത്തെ വസ്തു ഇടപാടുകളിൽ ഇത് റെക്കോർഡ് വിലയാണെന്നാണ് പറയുന്നത്.
കെട്ടിടത്തിന്‍റെ ഉടമസ്ഥർ ആദ്യം 1,400 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഏകദേശം 3.7 ഏക്കർ വിസ്തൃതിയുള്ള സ്ഥലമാണിത്. ഇതിൽ 24,000 ചതുരശ്ര അടിയുള്ള കെട്ടിടമുണ്ട്. ബിവറേജസ് വ്യവസായത്തിൽ ശക്തമായ സാന്നിധ്യമുള്ള ഒരു വ്യവസായിയാണ് ബംഗ്ലാവ് സ്വന്തമാക്കിയത്.

രാജസ്ഥാനിലെ ഒരു മുൻ രാജകുടുംബത്തിൽ നിന്നുള്ളവരായ രാജ്കുമാരി കക്കാർ, ബീന റാണി എന്നിവരാണ് നിലവിൽ ഈ ബംഗ്ലാവിന്‍റെ ഉടമസ്ഥർ.
ഇടപാടിന്‍റെ ഭാഗമായി, വാങ്ങുന്നയാളുടെ അഭിഭാഷകർ വസ്തുവിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പൊതു അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ വസ്തുവിന്മേൽ ഏതെങ്കിലും അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ രേഖാമൂലം അറിയിക്കണമെന്നാണ് ഈ അറിയിപ്പിലുള്ളത്.

17 യോർക്ക് റോഡ് (ഇപ്പോൾ മോത്തിലാൽ നെഹ്‌റു മാർഗ്) എന്ന് അറിയപ്പെട്ടിരുന്ന ഈ ബംഗ്ലാവ്, ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ ആദ്യ ഔദ്യോഗിക വസതിയായിരുന്നു.
ലുട്ടിയൻസ് ബംഗ്ലാവ് സോണിലെ ഏറ്റവും ഉയർന്ന വിലയ്ക്കുള്ള ഇടപാടുകളിലൊന്നാണ് ഇത്. ഈ മേഖലയിലെ സ്ഥലങ്ങളുടെ ലഭ്യതക്കുറവും, ചരിത്രപരമായ പ്രാധാന്യവുമാണ് ഇത്രയും ഉയർന്ന വിലയ്ക്ക് ഇത് വിൽക്കാൻ ഇടയാക്കിയതെന്നാണ് റിയൽ എസ്റ്റേറ്റ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
ബ്രിട്ടീഷ് വാസ്തുശില്പിയായ സർ എഡ്വിൻ ലുട്ട്യൻസ് 1912-നും 1930-നും ഇടയിൽ രൂപകൽപ്പന ചെയ്ത ലുട്ട്യൻസ് ബംഗ്ലാവ് സോൺ, രാജ്യത്തെ ഏറ്റവും സുരക്ഷിതവുമായ റെസിഡൻഷ്യൽ എൻക്ലേവുകളിലൊന്നാണ്.
28 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ മേഖലയിൽ മന്ത്രിമാരും, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും, ജഡ്ജിമാരും,ഏറ്റവും സമ്പന്നരായ ചില വ്യവസായ കുടുംബങ്ങളും മാത്രം താമസിക്കുന്നു.
ഈ സോണിലെ ഏകദേശം 3,000 ബംഗ്ലാവുകളിൽ 600 എണ്ണം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. ഇത് അവയെ അപൂർവവും വളരെ ആകർഷകവുമായ ആസ്തികളാക്കി മാറ്റുന്നു.
ലുട്ട്യൻസ് സോണിലെ ഭൂമിയും കെട്ടിടങ്ങളും അപൂർവ്വമായി മാത്രമേ പരസ്യമായ വിൽപനയ്ക്ക് വരാറുള്ളൂ . കൃത്യമായ പരിശോധന പൂർത്തിയാകുന്നതോടെ, ഏതാനും ആഴ്ചകൾക്കുള്ളിൽ അന്തിമ കൈമാറ്റം നടന്നേക്കാം.































