March 6, 2026 4:07 pm

അന്ത്രുമാൻ മന്ത്രിയും മെസ്സിയുടെ ഒളിച്ചുകളിയും

ക്ഷത്രിയൻ

ന്തൊക്കെ പ്രതീക്ഷയിലായിരുന്നു മലയാളികൾ.മെസ്സി വരുന്നു. എറണാകുളം ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കളിക്കുന്നു. കാരണഭൂതനുമൊത്ത് സെൽഫിയെടുക്കുന്നു. മരുമോൻ മന്ത്രിയുമൊത്ത് ദേശീയ പാത കാണുന്നു.

മുഖ്യന്റെ  കെട്ട്യോളും കുട്ട്യോളും കളികണ്ട് ആസ്വദിക്കുന്നു. കായിക മന്ത്രി അന്ത്രുമാൻ, മെസിക്ക് വെഞ്ചാമരം വീശുന്നു. വയനാട്ടിലെ കൊടുംകാട്ടിൽനിന്ന് മുറിച്ചെടുത്ത് കരിവീട്ടിയുടെ ഒറ്റത്തടിയിൽ കൊത്തിയെടുത്ത മെസ്സിയുടെ പൂർണകായ പ്രതിമ സ്പോൺസർ മെസ്സിക്ക് സമ്മാനിക്കുന്നു. അങ്ങനെയങ്ങനെ……

ആ സ്വപ്നമാണിപ്പോൾ തകർന്നടിഞ്ഞത്. മെസ്സിപ്പട നവംബറിൽ ഇങ്ങോട്ടില്ലെന്ന് അറിഞ്ഞതോടെ നെയ്മറിന്റെ ആരാധകർ പടക്കം പൊട്ടിച്ചുവെന്നാണ് കേൾക്കുന്നത്.

മെസി വരാതിരിക്കാൻ കാരണം കേരളത്തിൽനിന്നുള്ള ചില ഇമെയിലുകളാണെന്നും പറയുന്നുണ്ട് സ്പോൺസർ. തീർച്ചയായും അത് നെയ്മറിൻറെ ആളുകളാകാനേ സാധ്യതയുള്ളൂ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആൾക്കാർ അമ്മാതിരി ഗുലുമാലിനൊന്നും നിന്നെന്ന് വരില്ല.

മെസ്സി വന്നില്ലെങ്കിലെന്ത്. താനൊരു ബഹുഭാഷാ പണ്ഡിതനാണെന്ന്  പറയാതെ പറഞ്ഞിരിക്കയാണ് കായികമന്ത്രി അന്ത്രുമാൻ. ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ച മാപ്രയോടുള്ള പ്രതികരണത്തിലാണ് മന്ത്രി ഭാഷാവൈപുല്യത്തെക്കുറിച്ചുള്ള സൂചന നൽകിയത്. തന്നോട് പറയേണ്ടത് മറ്റേ ഭാഷയാണെന്നാണ് മന്ത്രി പറഞ്ഞത്.

എന്നുവച്ചാൽ സംസാരിച്ചുകൊണ്ടിരുന്ന മലയാളത്തിന് പുറമെ മറ്റുചില ഭാഷയും തനിക്ക് അറിയാമെന്ന്. ഒന്നിൽക്കൂടുതൽ ഭാഷ അറിയുന്നവരെയാണ് പൊതുവെ ബഹുഭാഷാ പണ്ഡിതനെന്ന് പറയുന്നത്.ആ അർഥത്തിൽ മലയാളത്തിന് പുറമെ മറ്റെ ഭാഷയും അറിയാവുന്ന മന്ത്രിയെയും നമുക്ക് ബഹുഭാഷാ പണ്ഡിതനെന്ന് വിളിക്കാം.

സാഹചര്യത്തെളിവുകൾ അനുസരിച്ച് മന്ത്രി പറയാതെ പോയ മറ്റേ ഭാഷ മലയാളികൾ ചെവിപൊത്തി മാത്രം കേൾക്കേണ്ടതാണെന്ന് വ്യക്തം. ചാനലുകൾ വിഷ്വലിൽ ബീപ്പ് ശബ്ദവും ഇടേണ്ടിവന്നേനെ എന്നതും ഉറപ്പ്. മറ്റേഭാഷ എന്ന് പറഞ്ഞാൽ ശരാശരി മലയാളി മനസിലാക്കിവച്ചിരിക്കുന്ന ഒരു ഭാഷയുണ്ട്.

മന്ത്രിപദവി അലങ്കരിക്കുന്നവരൊക്കെ ഉപയോഗിക്കാവുന്നതാണോ ആ ഭാഷ എന്നതിലേ സംശയമുള്ളൂ. പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു ഭാഷയും ഉപയോഗിക്കാൻ മെനക്കെടാത്തവരാണ് ബഹുഭാഷാ പണ്ഡിതർ. ബാബരി മസ്ജിദിൻറെ താഴികക്കുടം തകർക്കുന്നത് കണ്ടിട്ടും 16 ഭാഷകൾ അറിയാവുന്ന പ്രധാനമന്ത്രി നരസിംഹ റാവു ഒരു ഭാഷയിലും പ്രതികരിക്കാതിരുന്നത് ഓർമ്മയില്ലേ.

മന്ത്രിപ്പണി ലഭിക്കാൻ ചെങ്കൊടിയേന്തിയെങ്കിലും അന്ത്രുമാൻ മന്ത്രിയുടെ അടിവേര് കിടക്കുന്നത് റാവു  മാനിയയിലാണല്ലോ. ലയണൽ മെസ്സി വന്നാലും വന്നില്ലെങ്കിലും  സ്റ്റേഡിയം സ്പോൺസറിൽ നിന്ന് തിരികെ വാങ്ങാൻ സർക്കാർ സന്മനസ് കാണിക്കണം.

കുഴിക്കാണം ഉൾപ്പെടെ സ്റ്റേഡിയവുമായി ബന്ധപ്പെട്ട സകലതും സ്പോൺസറെ ഏൽപിച്ച അത്യപൂർവ ഇടപാടാണ് നടന്നതെന്നാണ് പൊതുസംസാരം. പരിപാടി എന്തായാലും സ്പോൺസർ കയറി ആളാകുന്ന പതിവ് കേരളത്തിലെന്നല്ല, ലോകത്ത് ഒരിടത്തും ഇന്നേവരെ ഉണ്ടായിട്ടില്ല. ഇവിടെയാകട്ടെ സ്പോൺസറാണ്, സ്പോൺസർ മാത്രമാണ് സകലതും തീരുമാനിക്കുന്നത്.

ഇതെന്ത് സർക്കാർ എന്ന് പിഎംശ്രീ വിഷയത്തിൽ ഘടകകക്ഷിയായ സിപിഐ ചോദിക്കുന്നുണ്ട്. മെസ്സി വിഷയത്തിൽ മലയാളികൾ മുഴുവൻ ചോദിക്കുന്നതും അതേ ചോദ്യമാണ്. ഇതെന്ത് സർക്കാർ? കേരളത്തിൽ വരില്ലെങ്കിലും ആ സമയത്ത് മെസ്സിയും കൂട്ടരും അംഗോളയിൽ കളിക്കുമെന്നാണ് വിവരം. അംഗോള കേരളത്തിലാണെന്ന് മനസുകൊണ്ട് വിചാരിച്ചാൽ മതിയാകും.

സാർവദേശീയ ചിന്തയ്ക്കിടയിൽ രാജ്യാതിർത്തികൾക്കെന്ത് പ്രസക്തി. ബംഗ്ലദേശ് കോളനി, വിയറ്റ്നാം കവല, മോസ്കോ എന്നൊക്കെ പേരുള്ള സ്ഥലങ്ങളില്ലേ കേരളത്തിൽ. അതുപോലെ ഒന്നാണ് അംഗോളയെന്ന് കരുതിയാൽ മതി.

കളി കാണാനൊത്തില്ലെങ്കിലും മുഴുവൻ മലയാളികൾക്കും മെസ്സിയെ കാണാൻ അവസരമൊരുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട് സ്പോൺസർ. ടെലിവിഷൻ സ്ക്രീനിൽ കേരളത്തിലെന്നല്ല, ലോകം മുഴുക്കെത്തന്നെ കാണാൻ സാധിക്കുമെന്ന കാര്യം വേറെ. മെസ്സി കളിക്കുമെന്നല്ലേ മന്ത്രിയും സ്പോൺസറും പറഞ്ഞിട്ടുള്ളൂ. വന്നില്ലെങ്കിലെന്ത്, കളിച്ചിട്ടില്ലെങ്കിലെന്ത്, ഒളിച്ചുകളിക്കുന്നുണ്ടല്ലോ.. അങ്ങനെയങ്ങ് സമാധാനിക്ക്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

One Response

  1. ഒളിച്ച് കളിക്കുകയല്ല, ഒപ്പിക്കുകയാണേ , കാലങ്ങളായി ഇരകൾമണ്ണ് തിന്നാൻ തുടങ്ങി!!

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News