കൊച്ചി: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കൊച്ചിയിൽ കളിക്കാൻ വരില്ലെന്ന വാർത്ത സ്ഥിരീകരിച്ച് സ്പോൺസറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്.
ഈ വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഭാരവാഹികൾ. കൊച്ചി ജവർലാൽ നെഹ്രു സ്റ്റേഡിയം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.നവംബർ 17ന് അർജൻ്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും ഉറപ്പ് പറഞ്ഞിരുന്നത്.
അതേസമയം, മാർച്ചിൽ മെസ്സി വരുമെന്ന് സ്പോൺസർ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, മാർച്ചിൽ വരേണ്ടെന്നാണ് സർക്കാരും സ്പോൺസറും ഇതുവരെ പറഞ്ഞിരുന്നത്.
അര്‍ജന്‍റീന ടീമിന്‍റെയും മെസിയുടെയും കേരള സന്ദര്‍ശനത്തിൽ സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്തു.
2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണൽ മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
മെസിയുടേയും ലോകകപ്പ് നേടിയ അർജൻ്റീന ടീമിൻ്റെയും കേരളത്തിലെ സൗഹൃദ മത്സരം അടുത്ത മാർച്ചിൽ നടത്തുമെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. ആന്റോ അഗസ്റ്റിൻ പറഞ്ഞു.
ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു.ഫിഫ അനുമതി കിട്ടിയാൽ മത്സരം കൊച്ചിയിൽ തന്നെ നടക്കും. സ്റ്റേഡിയത്തിന് അംഗീകാരം കിട്ടാനുള്ള എല്ലാ രേഖകളും സമർപ്പിച്ചുകഴിഞ്ഞു. സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞാൽ
കൂടുതൽ ഫിഫ മത്സരങ്ങൾ നടക്കും.
70 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നിർമാണം നടത്തുന്നത്. കസേരകൾ പകുതിയോളം മാറ്റി സ്ഥാപിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള ലൈറ്റിങ് സംവിധാനം സ്ഥാപിക്കുന്നു. റൂഫിങ് ശക്തിപ്പെടുത്താനുള്ള നടപടികളും സ്റ്റേഡിയത്തിന് ചുറ്റുമുള്ള നിർമാണവും പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.































