തിരുവനന്തപുരം : തന്നെ തുടർച്ചയായി അവഹേളിക്കുന്നു എന്ന കാരണത്താൽ പാർടിയുമായി ഇടഞ്ഞുനിൽക്കുന്ന സി പി എമ്മിൻ്റെ മുതിർന്ന നേതാവ് ജി.സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ മൽസരിക്കാൻ സാധ്യത. യു ഡി എഫ് അദ്ദേഹത്തെ പിന്തുണയ്കാനും തയാറാവും.
സുധാകരനെ അനുനയിപ്പിക്കാൻ ആലപ്പുഴയിൽ നടന്ന തിരക്കിട്ട നീക്കങ്ങൾ പരാജയപ്പെട്ടു എന്നാണ് സൂചനകൾ. ജില്ലാ സെക്രട്ടറി ആർ നാസറിൻ്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ സുധാകരനുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച സുധാകരൻ വാർത്ത സമ്മേളനം വിളിച്ചതിന് പിന്നാലെയായിരുന്നൂ അവരുടെ സന്ദർശനം.
പാർടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് സുധാകരൻ നേതാക്കളെ അറിയിച്ചു എന്നാണ് പറയുന്നത്. മൽസരിക്കാൻ താല്പര്യമുണ്ടെന്ന് അദ്ദേഹം നേരത്തെ പാർടി നേതൃത്വത്തെ അറിയിരിച്ചിരുന്നുവെങ്കിലും അത് പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ സുധാകരൻ വന്നാൽ യു ഡി എഫ് പിന്തുണയ്ക്കും. കോൺഗ്രസ് ഈ മണ്ഡലത്തിലേക്ക് ഇതുവരെ സ്ഥാനാർഥി നിർണയം നടത്തിയിട്ടുമില്ല.
ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിന് 31 സ്ഥാനാർഥികൾ അടങ്ങുന്ന ആദ്യഘട്ട പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം അംഗീകാരം നൽകിയാതായി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി ന്യൂഡൽഹിയിൽ അറിയിച്ചു. മൂന്ന് പേർ ഒഴികെയുള്ള എല്ലാ സിറ്റിങ് എംഎൽഎമാരും അവരുടെ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. രാഹുൽ മാങ്കൂട്ടത്തിൽ, കെ ബാബു, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെ പേരുകൾ ആണ് പട്ടികയിൽ ഇല്ലാത്തത്.
തൃപ്പൂണിത്തുറയിലെ കെ ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.പെരുമ്പാവൂരിലെ എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിന്‍റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.
ആദ്യഘട്ട സ്ഥാനാർഥി പട്ടിക രാഷ്ട്രീയ സാഹചര്യം നോക്കി ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതി അറിയിച്ചാൽ ഉടൻ ആദ്യ പട്ടിക പുറത്തിറക്കാനാണ് തീരുമാനം. മത്സരിക്കാൻ ചില എംപിമാർ താത്പര്യം അറിയിച്ചിരുന്നുവെങ്കിലൂം ആരെയും പരിഗണിക്കേണ്ട എന്നാണ് നിലപാട്.
അംഗീകരിച്ച പട്ടിക ഇതാണ് : പേരാവൂർ- സണ്ണി ജോസഫ്,ഇരിക്കൂർ-സജീവ് ജോസഫ്,സുൽത്താൻ ബത്തേരി-ഐ.സി ബാലകൃഷ്ണൻ,കൽപറ്റ-ടി. സിദ്ദിഖ്, വണ്ടൂർ-എ.പി അനിൽകുമാർ, നിലമ്പൂർ-ആര്യാടൻ ഷൗക്കത്ത്,ചാലക്കുടി-സനീഷ് കുമാർ ജോസഫ്,അങ്കമാലി-റോജി എം ജോൺ, ആലുവ-അൻവർ സാദത്ത്, പറവൂർ-വി.ഡി സതീശൻ, എറണാകുളം-ടി.ജെ വിനോദ്, തൃക്കാക്കര-ഉമ തോമസ്, മൂവാറ്റുപുഴ-മാത്യു കുഴൽനാടൻ, കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ, പുതുപ്പള്ളി-ചാണ്ടി ഉമ്മൻ, ഹരിപ്പാട്-രമേശ് ചെന്നിത്തല, കരുനാഗപ്പള്ളി-സി ആർ മഹേഷ്, കുണ്ടറ-പി.സി വിഷ്ണുനാഥ്, കോവളം-എം. വിൻസെൻ്റ്.
മറ്റുള്ള സ്ഥാനാർത്ഥികൾ: വട്ടിയൂർക്കാവ്- കെ മുരളീധരൻ, കുന്നത്തുനാട്- വി പി സജീന്ദ്രൻ, മണലൂർ- ടി എൻ പ്രതാപൻ, കൊടുങ്ങല്ലൂർ- ഒ ജെ ജനീഷ്, കൊട്ടാരക്കര- ഐഷ പോറ്റി, പത്തനാപുരം- ജ്യോതികുമാർ ചാമക്കാല, തൃത്താല- വി ടി ബൽറാം, കൊയിലാണ്ടി- കെ പ്രവീൺകുമാർ , നാദാപുരം- കെ എം അഭിജിത്ത്, കോഴിക്കോട് നോർത്ത്- കെ ജയന്ത്, എലത്തൂർ- വിദ്യ ബാലകൃഷ്ണൻ, പൊന്നാനി- കെ നൗഷാദലി.































