ക്ഷത്രിയൻ ..
ട്രെയിൻ യാത്രക്കിടെ ശ്രീമതി ടീച്ചറുടെ ബാഗ് ആരോ അടിച്ചുമാറ്റിയത്രെ. കേരളം അതിദാരിദ്ര്യമുക്തമായി എന്നതിന് അതിലും വലിയ തെളിവ് ഇനി ആവശ്യമേ ഇല്ല.
ടീച്ചറുടെ ബാഗിൽ നാൽപതിനായിരം രൂപയും സ്വർണാഭരണവും ഉണ്ടായിരുന്നുവത്രെ. ഇന്നലത്തെ കണക്ക് വച്ചാണെങ്കിൽ പോലും ലക്ഷത്തിന് മീതെയാകും നഷ്ടപ്പെട്ട സ്വർണത്തിൻ്റെ വില എന്നത് ഉറപ്പ്.
ബംഗാളികൾക്കും ബിഹാരികൾക്കും ദാരിദ്ര്യമാണെന്നാണ് നമ്മളൊക്കെ പഠിച്ചുവച്ചിട്ടുള്ളത്. ചെങ്കൊടിയുടെ തണലിൽ ആയിരുന്ന കാലത്ത് ബംഗാളിൽ അനുഭവപ്പെട്ട തൊഴിൽക്ഷാമം കാരണം കേരളത്തിലെത്തി പൊറോട്ട അടിക്കുന്നവരൊന്നും ഇതുവരെ തിരികെ പോയിട്ടില്ല.
ദീദിയുടെ കീഴിലും കാര്യങ്ങൾ അത്ര സുഖകരമല്ലെന്ന് ചുരുക്കം. കൊൽക്കത്തയിൽനിന്ന് ബിഹാറിലേക്കുള്ള യാത്രാമധ്യെയാണ് ബാഗ് നഷ്ടപ്പെട്ടത് എന്നതിനാൽ കൊള്ളയടിച്ചത് ബംഗാളിയുമാകാം, ബിഹാരിയുമാകാം.
മഹിളാ വിഭാഗത്തിൻ്റെ ദേശീയ അധ്യക്ഷ എന്ന നിലയിൽ സംസ്ഥാനമായ സംസ്ഥാനങ്ങളൊക്കെ ഓടിത്തീർക്കുകയാണ് ടീച്ചർ. പോഷക ഘടകത്തിൻ്റെ ദേശീയ അധ്യക്ഷ എന്ന നിലയിൽ തിരുവനന്തപുരത്ത് ചടഞ്ഞ് കൂടി അത്യാവശ്യം സംസ്ഥാന കമ്മിറ്റിയിലൊക്കെ പങ്കെടുത്ത് കഴിയാമെന്ന് വിചാരിച്ചിരുന്നുവെങ്കിലും കാരണഭൂതൻ്റെ ഇഷ്ടക്കേട് പരിഗണിച്ച് ആ സൂത്രം ഒഴിവാക്കിയതാണ്.

മഹിളകളെ ദേശീയ തലത്തിൽ ഉദ്ധരിക്കുക എന്നത് തന്നെയാണ് പിന്നെ കണ്ട മാർഗം. ടീച്ചറുടെ ഭാഷാ പ്രാവീണ്യം ലോക്സഭാ അംഗമെന്ന നിലയിൽ മാലോകർ അനുഭവിച്ചറിഞ്ഞതാണ്. നോട്ട് ഓൺലി ബട്ട് ആൾസൊ ഒക്കെയായി അങ്ങനെയങ്ങനെ. ഉത്തരേന്ത്യയിൽ ഉദ്ധാരണത്തിന് ഏതാണ്ട് അങ്ങനെയൊക്കെ മതിയെന്ന ആത്മവിശ്വാസമാണ് ടീച്ചർക്കും ബലം.
വിഷയത്തിലേക്ക് മടങ്ങിയാൽ ടീച്ചറുടെ ബാഗ് കൊള്ളയടിക്കപ്പെട്ടതിൽ ചിന്തിക്കുന്നവർക്ക് ഒട്ടേറെ ദൃഷ്ടാന്തമുണ്ട്. എസി കോച്ചിലായിരുന്നു മോഷണമെന്നാണ് വിവരം. എസി കോച്ചിൽ യാത്ര ചെയ്യുന്നവരൊക്കെ അത്യാവശ്യം സമ്പന്നരായിരിക്കുമെന്ന വിശ്വാസം ബിഹാരികൾക്കായാലും ബംഗാളികൾക്കായാലും ഇല്ലാതിരിക്കില്ല. മുൻ എം പി എന്ന നിലയിൽ ഓസാണ് യാത്രയെന്ന് ചിന്തിക്കാനൊന്നും കള്ളൻ മുതിരില്ല.
മാത്രമല്ല, അതിദാരിദ്ര്യമുക്തമായ സംസ്ഥാനത്ത് നിന്നും വരുന്നതാണെന്നും ടീച്ചറെ കണ്ടമാത്രയിൽ കള്ളൻ മനസിലാക്കിക്കാണും. മോഷ്ടിക്കുന്നുവെങ്കിൽ അതിദാരിദ്ര്യം ഇല്ലാത്തവരുടേത് മോഷ്ടിക്കണമെന്ന് ഒരു കള്ളനെയും ആരും പഠിപ്പിക്കേണ്ട കാര്യമില്ല.
ഇത്രയും പണവും പണ്ടവും ബാഗിൽ കൊണ്ടുനടന്ന ടീച്ചറുടെ ഭാഗത്തുമുണ്ട് പിഴവ്. ഡിജിറ്റൽ മണി ട്രാൻസ്ഫറിൻ്റെ ഇക്കാലത്ത് ടീച്ചർ ബാഗിൽ പണവുമായി പോകേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ.
സ്വർണാഭരണമെന്നത് കമ്മൽ മാത്രമാണെന്ന് പറഞ്ഞാലും പവനൊക്കെ എന്താ വിലയെന്നെങ്കിലും ചിന്തിക്കേണ്ടിയിരുന്നില്ലേ ടീച്ചർ.തലഭാഗത്ത് വച്ച ബാഗ് കള്ളൻ കൊണ്ടുപോയിട്ടും ടീച്ചർ അറിഞ്ഞില്ല എന്നതിലുമുണ്ട് കൗതുകം.
കുറച്ച് കാലം മുൻപ് അർധരാത്രിയും കഴിഞ്ഞുള്ള സമയം എകെജി സെൻററിൻ്റെ നാലാം നിലയിലോ മറ്റോ പുസ്തകവായനയിൽ ലയിച്ചിരിക്കെ താഴെ റോഡിൽ ഓലപ്പടക്കം പൊട്ടിയ ശബ്ദം കേട്ട് കസേരയിൽനിന്ന് താഴെയത്തിയെ ശരീരമാണ്. അത്രയ്ക്കും ശുഷ്കാന്തിയുള്ള ടീച്ചറുടെ ബാഗ് തട്ടിയെടുത്ത കള്ളന് ഈ വർഷത്തെ ബണ്ടിച്ചോർ അവാർഡിന് സാധ്യതയുണ്ട്.
ടീച്ചറുടെ ബാഗിൽ കള്ളൻ കണ്ണുവെക്കാനുണ്ടായ കാരണങ്ങളിൽ പ്രധാനം സംസ്ഥാനം അതിദാരിദ്ര്യമുക്തമായെന്ന സർക്കാർ പ്രഖ്യാപനം തന്നെയാണ്. കേരളത്തിൽ അങ്ങനെ ‘അലഞ്ഞുതിരിഞ്ഞ്’ നടക്കേണ്ട എന്ന് മുന്നറിയിപ്പ് നൽകിയ കാരണഭൂതനെതിരെ അതൊരു ആയുധമാക്കുന്ന കാര്യം ടീച്ചർ ആലോചിക്കാവുന്നേയുള്ളൂ.
ടീച്ചറുടെ ബന്ധു കൂടിയായ ചിറ്റപ്പൻ സഖാവിന് നേരെ പണ്ട് ആന്ധ്രാപ്രദേശിൽ ട്രെയിൻ യാത്രക്കിടെയുണ്ടായ വെടിവെയ്പ്പ് ആസൂത്രണം ചെയ്തത് കേരളത്തിൽനിന്നാണെന്ന വാദമുണ്ടായിരുന്നു. ടീച്ചറുടെ ബാഗ് മോഷണത്തിന് പിന്നിലും അങ്ങനെ വല്ല ആസൂത്രണവും സംശയിക്കാനേയുള്ളൂ.
ടീച്ചർ അതുവഴി ട്രെയിനിൽ പോകുന്ന വിവരം ഒറ്റിക്കൊടുത്തത് കേരളത്തിലെ ഏതെങ്കിലും കുഗ്രാമത്തിലെ ചായക്കടയിൽ പൊറോട്ട അടിക്കുന്ന ബംഗാളിലേ എതെങ്കിലും ജില്ലാ സെക്രട്ടറി ആയിക്കൂടായെന്നും ആരുകണ്ടു !!































