March 6, 2026 4:36 am

അവിടെ ഗാന്ധിയുടെ പേരു വെട്ടി; ഇവിടെ വെട്ടുന്നത് തലകൾ…

ക്ഷത്രിയൻ..
വിദേശാധിപത്യത്തിലായിരുന്ന രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ സമരം ചെയ്തുവെന്നല്ലാതെ മഹാത്മാഗാന്ധി ഒരു തെറ്റും ചെയ്തതായി ലോക പോലീസ് മേധാവിയായ സാക്ഷാൽ ഡോണൾഡ് ട്രംപ് പോലും കരുതുന്നുണ്ടാകില്ല. എന്നാൽ ഇന്ത്യയിലാകട്ടെ ഗാന്ധിയെന്ന് കേൾക്കുമ്പോഴും ഗാന്ധി പ്രതിമ കാണുമ്പോഴും കലിപ്പാണ് ചിലർക്ക്, അടക്കിയാലും അടങ്ങാത്ത കലിപ്പ്.
കാവിപ്പാർട്ടിയും ചെമ്പടപ്പാർട്ടിയും അന്തർധാരയിലാണെന്ന് കുറ്റപ്പെടുത്താൻ എതിർപക്ഷം കാരണങ്ങൾ പലതും നിരത്താറുണ്ട്. ഏറ്റവുമൊടുവിൽ പിഎം ശ്രീ പാലം പണിയാൻ ബ്രിട്ടാസ്  എം പി  പാടുപെട്ടതുൾപ്പെടെയുണ്ട് പട്ടികയിൽ. എന്നാൽ ഗാന്ധിജിയുടെ കാര്യത്തിലെങ്കിലും കാവിക്കാർക്കും ചെങ്കൊടിക്കാർക്കും ഒരേ മനസ് എന്നതാണ് ഏറ്റവും ഒടുവിലത്തെ ഒരിത്.
ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽനിന്ന് ഗാന്ധിജിയുടെ പേരൊഴിവാക്കിയാണ് കാവിപ്പാർട്ടി ഗാന്ധിപ്രേമം പ്രകടമാക്കിയിട്ടുള്ളത്. ഗാന്ധിയെന്ന് കേൾക്കുന്നതേ കാവിപ്പാർട്ടിക്ക് അലർജിയായിരിക്കുന്നു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമൊക്കെ ഗാന്ധിയായി ഓർമിക്കപ്പെടുന്നുവെന്നതാകാം കാരണം.
ആ ഗാന്ധിയും ഈ ഗാന്ധികളും തമ്മിൽ രക്തബന്ധം പോയിട്ട് മുലകുടി ബന്ധം പോലും ഇല്ലെന്ന കാര്യം അറിയാത്തവരൊന്നുമല്ല മോദിയും കൂട്ടരും. പക്ഷെ ഗാന്ധിയെന്ന് കേൾക്കുന്നതേ കാവിക്കാർക്ക് അലോസരമാകുന്നുവെന്ന് മാത്രം.
പദ്ധതികളിൽനിന്ന് ഗാന്ധിപ്പേര് മാറ്റാനാണ് കാവിക്കാർക്ക് ആവേശമെങ്കിൽ ഗാന്ധിപ്രതിമ തല്ലിത്തകർക്കുക എന്നതാണ് വിപ്ലവപ്പാർട്ടിയുടെ ആവേശം. ഏറ്റവുമൊടുവിൽ തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാതിന് പിന്നാലെ കണ്ണൂർ ജില്ലയിൽ ഒരിടത്ത് ഗാന്ധിപ്രതിമയിൽ നിന്ന് മൂക്ക് മുറിച്ച് മാറ്റിയാണ് സഖാക്കൾ കലി തീർത്തത്. ഒരാളുടെ സ്വാതന്ത്ര്യം അപരൻ്റെ മൂക്ക് വരെ എന്നാണ് അംഗീകരിക്കപ്പെട്ട തത്വം. രാമന്തളി മഹാത്മാ മന്ദിരത്തിൽ ‘ഗാന്ധിജി’യുടെ മൂക്കും കടന്നുപോയിരിക്കുന്നു സഖാക്കളൂടെ സ്വാതന്ത്ര്യം.
ഗാന്ധിജിയോടുള്ള കലി സഖാക്കൾക്ക് ഇതാദ്യമൊന്നുമല്ല. ചുവപ്പ് കണ്ട കാള എന്നത് പോലെയായിട്ടുണ്ട് വടക്കൻ കേരളത്തിലെങ്കിലും ഗാന്ധിജിയെ കണ്ട സഖാക്കൾ എന്നത്. ജീവനുള്ളവരെ 51 വെട്ടുവെട്ടുന്നതും നെഞ്ചിൽ കഠാരയിറക്കുന്നതും വടിവാൾകൊണ്ട് വെട്ടി മുറിവിൽ മണ്ണ് വിതറുന്നതുമൊക്കെപ്പോലെ ഗാന്ധിപ്രതിമയിലായാലും അവയവങ്ങൾ ഛേദിക്കുകയെന്നതാണ് രീതി. 
കൊല്ലങ്ങൾക്ക് മുൻപ് വടക്കൻ കേരളത്തിലൊരിടത്ത് സ്വാതന്ത്ര്യ സമര സേനാനി പീരങ്കി നമ്പീശൻ സ്മാരകത്തിലെ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയിരുന്നു. തളിപ്പറമ്പിലെ രാജീവ് ഗാന്ധി മന്ദിരത്തിലെ ഗാന്ധി പ്രതിമ തകർക്കപ്പെട്ടത് 2022ലാണ്. ആ വർഷം തന്നെ പയ്യന്നൂർ കോൺഗ്രസ് ഓഫീസിലെ ഗാന്ധിപ്രതിമയുടെ തലയറുത്തെടുത്ത് പ്രതിമയുടെ തന്നെ കയ്യിൽ വച്ചുകൊടുത്ത സംഭവവുമുണ്ടായി.
അടുത്ത വർഷം പയ്യന്നൂർ ഗാന്ധിപാർക്കിൽ ഗാന്ധി പ്രതിമയുടെ കൈവിരലുകൾക്കിടയിൽ വടി തിരുകിക്കയറ്റിയ സംഭവവുമുണ്ടായി. മലപ്പട്ടത്ത് കോൺഗ്രസ് നേതാവിൻ്റെ വളപ്പിൽ സ്ഥാപിച്ച ഗാന്ധിസ്തൂപം പ്രകടനമായെത്തിയാണ് പിഴുത് മാറ്റിയത്.
ഗാന്ധിയെ കടന്നാക്രമിക്കുക എന്നത് സഖാക്കളിൽനിന്ന് കാവിക്കാർ പഠിച്ചതാണോ കാവിക്കാരിൽനിന്ന് സഖാക്കൾ മനസിലാക്കിവച്ചതാണോ എന്ന് വ്യക്തമാകാത്ത വിധമാണ് കാര്യങ്ങൾ.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News