March 6, 2026 6:21 am

വിപ്ലവച്ചുവപ്പിൽ നിന്ന് കാവിയിലേയ്ക്കുള്ള അടവുനയം…

ക്ഷത്രിയൻ .

വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണെന്നാണ് പൊതുവിചാരം. എന്നാൽ ലംഘിക്കപ്പെടാനുള്ളതാണ് എന്നതാണ് നടപ്പുരീതി. ഉത്തരവുകൾക്കുമുണ്ട് അങ്ങനെയൊരു പരിണാമം.നടപ്പാക്കാനുള്ളതാണെന്ന് പൊതുവിചാരവും നടപ്പാക്കാതിരിക്കാനുള്ളതാണെന്ന് നടപ്പുരീതിയും.

മുദ്രാവാക്യങ്ങളെക്കുറിച്ച് നാം ഇക്കാലമത്രയും കേട്ടത്ത് പ്രാവർത്തികമാക്കാനുള്ളത് എന്നാണ്. എന്നാൽ സി പി എമ്മിൻ്റെ കേരളാചാര്യൻ ഗോവിന്ദൻ മാഷിൻ്റെ പുതിയ തിയറി വിശ്വസിക്കാമെങ്കിൽ മുദ്രാവാക്യങ്ങൾ പാലിക്കാനുള്ളതല്ല, അഥവാ മുദ്രാവാക്യം മുഴുവനായി പാലിക്കാൻ കഴിഞ്ഞെന്ന് വരില്ല. പുതിയത് എന്തോ വെളിപ്പെടുത്തിയെന്ന മട്ടിലാണ് മാഷിൻ്റെ പുതിയ പ്രഖ്യാപനം.

കേട്ടാൽതോന്നും ഇക്കാലമത്രയും വിപ്ലവപ്പാർട്ടി വിളിച്ച മുദ്രാവാക്യങ്ങളെല്ലാം പ്രാവർത്തികമാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിൽ കാവിപ്പാർട്ടിയായത് കൊണ്ടുമാത്രമാണ് മുദ്രാവാക്യങ്ങൾ നടപ്പാക്കാൻ കഴിയാതെ പോകുന്നതെന്നും. ജനിച്ചുവീണ നാൾതൊട്ട് വിളിച്ചുകൂവിയ മുദ്രാവാക്യങ്ങളൊക്കെ കാലക്രമേണ ചവറ്റുകൊട്ടയിൽ തള്ളിയ പാരമ്പര്യമുള്ളവരാണ് വിപ്ലവപ്പാർട്ടി.

ഞങ്ങൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് പാടിയെങ്കിലും ഒരു പൈങ്കിളിയും വയൽ സ്വന്തമാക്കിയതായി രേഖയിൽ ഇല്ല. ട്രാക്ടറും കംപ്യൂട്ടറുമൊക്കെ തൊഴിൽ വിഴുങ്ങുന്ന ബഗൻ ആണെന്നായിരുന്നു മുദ്രാവാക്യമെങ്കിൽ ന്യായീകരണ ക്യാപ്സൂൾ നിർമാണത്തിന് വരെ കംപ്യൂട്ടറും സ്മാർട് ഫോണുമൊക്കെ ഉപയോഗിക്കുന്ന തിരക്കിലാണവർ.

കട്ടൻ ചായയും പരിപ്പുവടയും അധ്വാനവർഗത്തിൻ്റെ ദേശീയ ഭക്ഷണമായി അഭിമാനിച്ചിരുന്നവരാണ് സഖാക്കൾ. അവർക്കിപ്പോൾ കട്ടൻ ചായയും പരിപ്പുവടയും പുസ്തകത്തിന് പേരായി നൽകാൻ പോലും നാണമായിരിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കിയവർ ചികിത്സതേടിവരെ സ്വാമ്രാജ്യങ്ങളിലേക്കാണ് പോകുന്നത്. മധുരമനോഞ്ജമെന്ന് പാടിപ്പുകഴ്ത്തുന്ന ചൈനയൊക്കെ സാമ്രാജ്യത്വ- ബൂർഷ്വാ പാതയിലെത്തിയിക്കഴിഞ്ഞു.

അതായത് മുദ്രാവാക്യങ്ങൾക്ക് പിറകെ പോയിട്ട് കാര്യമില്ലെന്ന് ലോകത്തിനാകെ മനസിലായിട്ട് കാലമേറെയായെങ്കിലും ഗോവിന്ദൻ മാഷിന് അത് മനസിലാകാൻ പിഎംശ്രീ വിഷയത്തിൽ ബിനോയ് വിശ്വം മുരടനക്കുന്നത് വരെ കാത്തിരിക്കേണ്ടിവന്നു.

ധാരണാപത്രം ഒപ്പുവച്ചെങ്കിലും സിപി ഐയുമായി ഇനിയും ചർച്ച തുടരുമെന്ന ഗോവിന്ദൻ്റെ പ്രഖ്യാപനത്തിലും കൗതുകമുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന സ്കൂൾ ഒളിംപ്ക്സിൻ്റെ ആവേശത്തിലാണ് പഴയ കളിമാഷ് ആയ ഗോവിന്ദൻ എന്ന് തോന്നുന്നു. ഓൺ യുവർ മാർക്ക്, സ്റ്റാർട്ട് എന്ന് പറയുന്നതിന് മുൻപെ വിയോജിപ്പ് അറിയിച്ചതാണ് സിപിഐ.

ഹീറ്റ്സ് മുഴുവൻ പൂർത്തിയാക്കിയ ശേഷവും വല്യേട്ടൻ പഴയ പ്രതികരണത്തിൽതന്നെ. ചർച്ചയാകാമെന്ന് തിരുവനന്തപുരത്ത് ചെറിയേട്ടനെ അറിയിക്കുമ്പോൾ തന്നെ പിഎംശ്രീയിൽ ഒപ്പുവെയ്ക്കാൻ ഉദ്യോഗസ്ഥരെ രഹസ്യമായി ഡൽഹിക്കയച്ച ബുദ്ധിയും അപാരം. ഒന്നിച്ചു ഭരിക്കുന്ന സംവിധാനത്തിലെ മന്ത്രിമാർ പോലും വിവാദ വിഷയത്തിൽ ധാരണാപത്രം ഒപ്പുവച്ച വിവരം പത്രങ്ങളിലൂടെ അറിയേണ്ടിവന്നുവെന്നാണെങ്കിൽ മുന്നണിയിലെ പാർട്ടികൾ തമ്മിലുള്ള ബന്ധം എത്രമാത്രം ഊഷ്മളമായിരിക്കുമെന്നും ഊഹിക്കുക.

അങ്ങനെയൊക്കെയാണെങ്കിലും വിഷയം ചർച്ച ചെയ്യാമെന്ന നിലപാട് മാറ്റാൻ ഗോവിന്ദൻ മാഷ് തയാറായില്ല എന്നത് വലിയ കാര്യം തന്നെയാണ്. ട്രെയിൻ കടന്നുപോയിട്ടും പ്ലാറ്റ്ഫോമിൽ കാത്തിരിക്കാനുള്ള വിധിയാണ് സിപിഐക്ക് എന്ന് ചുരുക്കം.

പ്ലാറ്റ്ഫോമിൽ കാത്തിരിക്കുന്ന ബിനോയ് വിശ്വത്തിനെതിരെ കടന്നുപോയ ട്രെയിനിലെ ഗാർഡ് റൂമിൽനിന്നും പച്ചക്കൊടി വീശിക്കൊണ്ടാണ് ഗോവിന്ദൻ മാഷ് അനുനയം പറയുന്നത്. ഏതായാലും മുദ്രാവാക്യങ്ങളൊക്കെ പ്രയോഗത്കരണത്തിനുള്ളതല്ല എന്ന് പറയാൻ കാണിച്ച ഗോവിന്ദൻ മാഷിനെ അഭിനന്ദിച്ചേതീരൂ.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News