March 6, 2026 11:15 am

കാരണഭൂതൻ ‘വിളിച്ചപ്പോൾ’ മിന്നിയത് രണ്ടാം കാന്തപുരം

ക്ഷത്രിയൻ..

ജീബ് കാന്തപുരം എം എൽ എ ഭാഗ്യവാനാണ്.മുഖ്യമന്ത്രിയുടെ ഒറ്റ പരാമർശം കൊണ്ട് നജീബിന് ലഭിച്ച ഖ്യാതി പത്രങ്ങളായ പത്രങ്ങളിലും ചാനലുകളായ ചാനലുകളിലും കോടികൾ ചെലവിട്ട് പരസ്യം നൽകിയാലും ലഭിക്കില്ലെന്ന് ഉറപ്പ്. നിയമസഭയിൽ മുഖ്യമന്ത്രി എട്ടുമുക്കാൽ ‘അട്ടിവച്ചപ്പോൾ’ മാനം മുട്ടുവോളമല്ലെ നജീബിൻ്റെ കീർത്തി ഉയർന്നത്.

നടപ്പ് നിയമസഭയിൽ ഏറ്റവും കുറഞ്ഞ വോട്ടിന് ജയിച്ചുവന്നതാണെങ്കിലും നജീബിന് ഏറ്റവും കൂടുതൽ പ്രശസ്തി ലഭിച്ചത് ഇപ്പോൾ മാത്രമാണ്. എം എൽ എ പണിക്കൊപ്പം അല്ലറചില്ലറ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമൊക്കെയായി അടങ്ങിയൊതുങ്ങി കൂടുകയായിരുന്നു നജീബ്.

അവസരം ലഭിക്കുമ്പോൾ നിയമസഭയിൽ കാരണഭൂതനെതിരെ ആഞ്ഞടിക്കുമെന്ന ‘സ്വഭാവദൂഷ്യമേ’ കക്ഷിയുടെ ഭാഗത്ത് നിന്നുമുണ്ടാകാറുള്ളൂ. എം എൽ എ ആകും മുൻപ് പത്രക്കാരൻ ആയതിനാലാകാം പത്രങ്ങളുടെ സഭാവലോകനങ്ങളിൽ കയറിപ്പറ്റാനുള്ള ചൊട്ടുവിദ്യയായി കാണാവുന്ന തികച്ചും നിർദോഷമായ കുസൃതിയെന്ന് കരുതിയാൽ മതി.

അങ്ങനെയുള്ള അംഗത്തെയാണ് ഒറ്റവാക്കിലൂടെ കാരണഭൂതൻ ആഗോള പ്രശസ്തനാക്കിയത്. നന്ദിയാരോട് ഞാൻ ചൊല്ലേണ്ടൂ എന്ന നിസംഗതിയിലാണ് എംഎൽഎ എന്നാണ് കരക്കമ്പി. ജയിക്കാൻ ലഭിച്ച ഭൂരിപക്ഷം രണ്ടക്കം മാത്രമാണെങ്കിലും 4 കൊല്ലത്തിനിടെ എം എൽ എ മണ്ഡലത്തിലുണ്ടാക്കിയ ചലനങ്ങൾ അതുക്കും മീതെയാണെന്ന് പഴയ എതിർസ്ഥാനാർഥി പോലും സമ്മതിക്കുന്ന അവസ്ഥയാണ് പെരിന്തൽമണ്ണിയിലേത്. അങ്ങനെയൊരാളെ തോണ്ടിയാണ് കാരണഭൂതൻ കുളംകലക്കിയിട്ടുള്ളതെന്ന് അടുത്തതവണയും അവസരം തേടുന്ന പഴയ എതിരാളി കരുതുന്നുണ്ടാകും.

കാന്തപുരമെന്നാൽ അബൂബക്കർ മുസല്യാർ മാത്രമെന്നായിരുന്നു മലയാളികൾ മനസിലാക്കിയത്. ഇന്നലെത്തൊട്ട് രണ്ടാം കാന്തപുരവും വാർത്തകളിൽ നിറഞ്ഞതോടെ കാന്തപുരം ദേശത്തിന് മറ്റൊരവകാശി കൂടിയുണ്ടെന്ന സ്ഥിതി വന്നിരിക്കയാണ്.എട്ടുമുക്കാലെടുത്ത് മുഖ്യൻ അട്ടിവച്ചതോടെ നജീബിൻ്റെ മൂല്യം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ റോക്കറ്റ് വേഗതയിലാണ് ഉയർന്നത്.

മലയാള മനോരമയിൽ പാർട്ടിയെക്കുറിച്ച് നല്ലത് വല്ലതും അച്ചടിച്ചുവന്നാൽ മോശപ്പെട്ടതെന്തോ വരാനുണ്ടെന്ന് കരുതണമെന്ന് പാർട്ടി സഖാക്കളെ പഠിപ്പിച്ചിട്ടുണ്ട് സാക്ഷാൽ ഇ.എം.എസ്.നമ്പൂതിരിപ്പാട്. നല്ലത് പറഞ്ഞാൽ ഭയപ്പെടേണ്ടതിനെക്കുറിച്ചായിരുന്നു നമ്പൂതിരിപ്പാട് സൂചിപ്പിച്ചതെങ്കിൽ കാരണഭൂതൻ മോശമായിപ്പറഞ്ഞാൽ എതിരാളി സന്തോഷിക്കേണ്ടതുണ്ട് എന്നാണ് പുതിയ നിർവചനം.

കാർട്ടൂൺ വാരികയായ ശങ്കേഴ്സ് വീക്കിലിയിൽ തന്നെക്കുറിച്ചൊന്നും കാണാതിരുന്നാൽ കാർട്ടൂണിസ്റ്റ് ശങ്കറിനെ വിളിച്ച് പരിഭവം പറയുമായിരുന്നുവത്രെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. അതുപോലെ വല്ല ‘അടവുനയവും’ കാന്തപുരവും കാരണഭൂതനും തമ്മിലുണ്ടായിരുന്നോ എന്നും ആരറിഞ്ഞു.
നാസ്തികനെ നമ്പിയാലും കപടഭക്തനെ നമ്പരുതെന്ന് പറഞ്ഞിട്ടുണ്ട് എ.കെ.ബാലനണ്ണൻ.

പ്രായാധിക്യം കാരണം പാർട്ടി സ്ഥാനങ്ങളിൽനിന്ന് നീക്കിയെങ്കിലും അഭിപ്രായം പറയുന്നതിൽ പിശുക്കൊന്നുമില്ലാത്ത ജനുസിൽപ്പെട്ടതാണ് ബാലനണ്ണൻ. പാലക്കാട്ടെ ബാലനോട് അക്കാര്യത്തിൽ തോളോട് തോൾചേർക്കാൻ പാകത്തിൽ പാർട്ടിയിൽ മറ്റൊരാളേയുള്ളൂ.അത് ആലപ്പുഴയിലെ മഹാകവിയാണ്.

നാസ്തിക വിഭാഗത്തിൽ അറിയപ്പെടുന്ന കാരണഭൂതൻ ഭക്തനാണെന്ന് നടേശാനന്ദഗുരു സാക്ഷ്യപ്പെടുത്തിയിട്ട് അധികമൊന്നുമായിട്ടില്ല. എ.കെ.ബാലൻ ഉദ്ദേശിച്ചത് നടേശൻ പറഞ്ഞ വിശ്വാസിയെയാണോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനും വയ്യ.

ഒറ്റവാക്കിനാൽ ഉയരം കൂടുന്നൊരാളുടെ,
ഒറ്റവാക്കിനാൽ സംശയിക്കപ്പെടുന്നൊരാളെ.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News