ക്ഷത്രിയൻ .
ചെകുത്താൻ വേദമോതുന്നു, വേശ്യയുടെ ചാരിത്ര്യപ്രസംഗം എന്നൊക്കെപ്പറഞ്ഞാൽ ജെൻ സി തലമുറയ്ക്ക് മനസിലാകണമെന്നില്ല. അതേസമയം ശിവൻ കുട്ടിയണ്ണൻ്റെ സാരോപദേശം എന്നാണെങ്കിൽ പുതിയ തലമുറയ്ക്ക് മനസിലാകും എന്നുമാത്രമല്ല, അവരൊക്കെ തലതല്ലിച്ചിരിക്കുകയും ചെയ്തെന്ന് വരും.
ശബരിമലയിലെ സ്വർണക്കൊള്ളയെക്കുറിച്ച് പ്രതിപക്ഷത്തിൻ്റെ ഇടപെടൽ സഹിക്കവയ്യാതെ നിയമസഭയിൽ മന്ത്രി ശിവൻ കുട്ടിയണ്ണൻ ഉപദേശിയായി മാറിയത്രെ. ഇങ്ങനെയൊക്കെ പെരുമാറാൻ പറ്റുമോയെന്ന് കക്ഷി വിനീതവിധേയനായി പ്രതിപക്ഷ നിരയെ നോക്കി ചോദിച്ചുവെന്നാണ് കേൾക്കുന്നത്.
സഭയിൽ എന്തെങ്കിലും വേണ്ടാതീനം കണ്ടാൽ അത് ചോദിക്കാൻ യോഗ്യനായി അണ്ണൻ മാത്രമേയുള്ളൂവെന്ന് മലയാളികൾ മനസിലാക്കിവച്ച കാര്യമാണ്. പണ്ടൊരിക്കൽ ബജറ്റ് അവതരിപ്പിക്കാൻ എത്തിയ മാണി മന്ത്രിക്കെതിരെ ഉറഞ്ഞുതുള്ളിയെന്ന ഒറ്റക്കാര്യം മതി ശിവൻ കുട്ടിയണ്ണനെ ഓർക്കാൻ.

സഭയിലും സൂംബാ ഡാൻസ് ആകാമെന്ന് തെളിയിച്ച നർത്തകനാണ് അണ്ണൻ. നർത്തകനായ അണ്ണൻ പിന്നീട് വിദ്യാഭ്യാസമന്ത്രിയായതും സൂംബാ ഡാൻസ് സ്കൂൾ പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തിയതുമൊക്കെ ഇന്നലെ കഴിഞ്ഞ സംഭവങ്ങൾ.
ശിവൻ കുട്ടിയണ്ണൻ്റെ ഉപദേശം കേട്ടപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ മനസിൽ തെളിഞ്ഞത് മാണിക്കെതിരായ കോലാഹലദിവസം അണ്ണൻ ധരിച്ച അടിവസ്ത്രമാണത്രെ. അണ്ടർവെയറിനുമപ്പുറം കാണാൻ കഴിയാതിരുന്നത് നന്നായെന്ന ആത്മഗതവും സതീശനുണ്ട്. അണ്ടർവെയറിനെക്കുറിച്ച് പ്രതിപക്ഷ നേതാവിൻ്റെ സൂചന കേട്ടപ്പോഴാണ് സമൂഹമാധ്യമങ്ങളുടെ അൽഗോരിതം എത്രമാത്രം ശരിയാണെന്ന് മനസിലായത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പൊക്കെ അടുത്തെത്തിയ സാഹചര്യത്തിൽ തൻ്റെ തട്ടകത്തിൽ സ്വന്തം പാർട്ടിയെ ഒരുക്കുന്നതിൻ്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ കൊച്ചിയിലെ കിറ്റെക്സ് മുതലാളിയാണ് ഭരണപക്ഷ എം എൽ എയുടെ അടിവസ്ത്രത്തിൽ കൈവച്ചത്. കീരിയും പാമ്പും എന്ന നിലയിലുള്ള ലോഹ്യമാണ് ശ്രീനിജനും സാബുവും തമ്മിൽ.
കിറ്റെക്സിൻ്റെ അന്ത്യം കാണാൻ കൊതിച്ചിരിക്കുന്ന ശ്രീനിജൻ തൻ്റെ സ്ഥാപനത്തിൽ വന്ന് തൻ്റെ ഉത്പന്നമായ ഷഡ്ഢി വാങ്ങിയിട്ടുണ്ടെന്നാണ് സാബുവിൻ്റെ വെളിപ്പെടുത്തൽ. ഏഴെണ്ണം. തിങ്കൾ മുതൽ ഞായർ വരെ ദിവസേന ധരിക്കാൻ ഓരോന്ന് എന്ന് ചുരുക്കം.
തൻറെ ഷഡ്ഢിയിൽ തൊട്ട സാബുവിനെ ഇരുത്താൻ എതിർകക്ഷി ഇറങ്ങിയതും ഷഡ്ഢിയുമായി തന്നെ. ഹാങ്കറിൽ കൊളുത്തിയ കീറ ഷെഡ്ഢിയുടെ ചിത്രവുമായായിരുന്നു ശ്രീനിജൻ്റെ വരവ്. ചിത്രത്തിൽ കാണുന്നതാണ് എം എൽ എ ഇപ്പോഴും ഉപയോഗിക്കുന്ന അടിവസ്ത്രമെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂ.
നിയമസഭാ സാമാജികർക്ക് അരലക്ഷവും മുക്കാൽ ലക്ഷവുമൊക്കെ ചെലവഴിച്ച് കണ്ണടയൊക്കെ വാങ്ങാനുള്ള പഴുത്, നിലവാരമുള്ള ഷഡ്ഢി വാങ്ങാൻ കൂടി ഉണ്ടാക്കിക്കൊടുക്കുന്നത് നന്നായിരിക്കും. അനൗദ്യോഗിക ബില്ലുകൾക്കായുള്ള ഒരു വെള്ളിയാഴ്ച സഭയിൽ അത്തരമൊരു ബില്ലുമായി വരാൻ ഈ അംഗം തന്നെ താത്പര്യമെടുക്കണം.
വിഷയം ഷഡ്ഢി ആയത് കൊണ്ട് നിയമോപദേശത്തിനും സഭയിൽ തന്നെ സഹായിയെയും ലഭിക്കും. ലഹരിവസ്തു പിടികൂടിയ കേസിൽ പ്രതിയായ വിദേശിയിൽനിന്ന് കണ്ടെടുത്ത തൊണ്ടിസാധനങ്ങളിൽപ്പെട്ട അടിവസ്ത്രത്തിൻ്റെ സൈസ് മാറ്റി പ്രതിയെ രക്ഷപ്പെടുത്തിയ വക്കീൽ ആൻ്റെണി രാജു ഇപ്പോൾ സഭയിലുണ്ട്. പുള്ളിയുടെ ഉപദേശം തേടിയാൽ എം എൽ എമാർക്ക് റീ ഇംപേഴ്സ്മെൻറ് നടത്താവുന്ന വസ്തുക്കളിൽ ഷഡ്ഢിക്കും സ്ഥാനം ലഭിക്കുമെന്നത് ഉറപ്പ്.































