കൊച്ചി: സി. പി. എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പാർട്ടിയുടെ മൂന്ന് മുന്‍ തൃശ്ശുർ ജില്ലാ സെക്രട്ടറിമാരെ പ്രതികളാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്തിമ കുറ്റപത്രം സമർപ്പിച്ചു. സിപിഎമ്മിനെ കേസിൽ 68ാം പ്രതിയാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ, എം.എം.വർഗീസ്, കെ.രാധാകൃഷ്ണൻ എംപി എന്നിവരുള്‍പ്പെടെ 83 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. എറണാകുളം കലൂർ പിഎംഎൽഎ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ നിർമൽ കുമാർ മോഷയാണ് കുറ്റപത്രം സമർപ്പിച്ചത്.
എം എം വർഗ്ഗീസ്
വായ്പാ തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി ഇഡി ആരോപിക്കുന്നു.ആകെ 128 കോടി രൂപ പ്രതികളുടെ സ്വത്തുക്കളിൽനിന്ന് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
അടുത്തിടെ രാധാകൃഷ്ണനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.അദ്ദേത്തെ ഇപ്പോൾ 70ാം പ്രതിയാക്കിയാണു കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മൊയ്തീൻ 67ാം പ്രതിയും വർഗീസ് 69ാം പ്രതിയുമാണ്.
എ സി മൊയ്തീൻ
അതേസമയം, ഇഡി മുമ്പ് ചോദ്യം ചെയ്ത മുൻ എംപി പി.കെ.ബിജു, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല.
വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ മധു അമ്പലപുരം, പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന എ.ആർ.പീതാംബരൻ, എം.ബി.രാജു, കെ.സി.പ്രേമജൻ എന്നിവരും കേസിൽ പ്രതികളാണ്.
കെ.. രാധാകൃഷ്ണൻ
നേരത്തെ കേസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തതിന് ഹൈക്കോടതി പൊലീസിനെ വിമർശിച്ചിരുന്നു. രാഷ്ട്രീയ നേതാക്കൾ അടക്കം ആരോപണം നേരിടുന്ന എല്ലാവരെയും കുറിച്ച് അന്വേഷിക്കാനായിരുന്നു കോടതിയുടെ നിർദേശം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് സിപിഎമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്.