കോഴിക്കോട് : കടുത്ത വർഗ്ഗീയവാദികളാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും, അവരെ ആരും ശുദ്ധീകരിക്കാൻ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കോഴിക്കോട് പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ അദ്ദേഹം ഈ അഭിപ്രായം തുറന്നടിച്ചതോടെ, ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം വീണ്ടും കേരള രാഷ്ട്രീയത്തിൽ കടുത്ത വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചു.
എന്നാൽ, ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ കാര്യം മുഖ്യമന്ത്രി തന്നെ സ്ഥിരീകരിച്ചത് സി.പി.എമ്മിനെതിരെ കോൺഗ്രസ് , യുഡിഎഫ് പക്ഷത്തുനിന്ന് രൂക്ഷമായ വിമർശനമുയരാൻ കാരണമായി.
ജമാഅത്തെ ഇസ്‌ലാമിയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം സ്ഥിരീകരിച്ച മുഖ്യമന്ത്രി, കാണണമെന്ന് അവർ ആവശ്യപ്പെട്ടതനുസരിച്ചാണ് കണ്ടതെന്നും, അന്ന് തന്നെ അവരെ മുഖത്തുനോക്കി വർഗ്ഗീയവാദികളെന്ന് വിളിച്ചു എന്നും അവകാശപ്പെട്ടു. തിരൂവനന്തപുരം എ.കെ.ജി സെൻ്ററിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

എന്നാൽ, മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പാണെന്ന് കോബ്രഗ്രസ് നേതാക്കൾ ആരോപിച്ചു. പൊതുവേദിയിൽ വർഗ്ഗീയതയെ എതിർക്കുന്ന സി.പി.എം, തിരഞ്ഞെുടുപ്പ് വരുമ്പോൾ ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് ബാങ്കിനായി രഹസ്യധാരണകൾ ഉണ്ടാക്കുന്നുവെന്നാണ് യുഡിഎഫ് വിമർശനം.
ഈ രഹസ്യധാരണകളുടെ തെളിവാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച സ്ഥിരീകരണമെന്നും കോൺഗ്രസ് വാദിക്കുന്നു. സി പി എം മുഖപത്രത്തിലെ വാർത്തകളും മുഖപ്രസംഗവും അവർ തെളിവായി ഹാജരാക്കുന്നുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനായി, കോൺഗ്രസ് സർക്കാരുകൾ മുൻപ് സ്വീകരിച്ച നടപടികളെ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. 1992-ൽ കോൺഗ്രസ് സർക്കാരിനാണ് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കേണ്ടി വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, യുഡിഎഫ് സർക്കാർ ജമാഅത്തെ ഇസ്‌ലാമിയെ വർഗ്ഗീയ സംഘടനയെന്ന് സത്യവാങ്മൂലം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ, വർഗ്ഗീയ സംഘടനകളോട് മൃദുസമീപനം സ്വീകരിക്കുന്നത് എൽഡിഎഫ് അല്ല. 1996-ൽ ജമാഅത്തെ ഇസ്‌ലാമി എൽഡിഎഫിന് വോട്ട് ചെയ്തത് 1992-ലെ കോൺഗ്രസ് സർക്കാരിൻ്റെ നിരോധനത്തോടുള്ള പ്രതിഷേധം കാരണമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമിക്ക് അനുകൂലമായ ഒരു നിലപാടും എൽഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വർഗ്ഗീയതയുടെ കാര്യത്തിൽ കോൺഗ്രസിന് എന്നും ഒരേ നിലപാടാണ് ഉള്ളതെന്നും, വോട്ട് ലക്ഷ്യമിട്ട് സി.പി.എം നടത്തുന്ന പ്രീണന രാഷ്ട്രീയമാണ് ഇവിടെ പ്രശ്നമെന്നും കോൺഗ്രസ് നേതാക്കൾ തിരിച്ചടിച്ചു.

കേരള രാഷ്ട്രീയത്തിൽ വർഗ്ഗീയ സംഘടനകളുമായുള്ള ബന്ധം എക്കാലവും പ്രധാന ചർച്ചാവിഷയമാകുമ്പോൾ, തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളനെപ്പോലെയാണ് മുഖ്യമന്ത്രിയുടെ ന്യായീകരണമെന്ന് കോൺഗ്രസ് വിമർശിക്കുന്നു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയും കൂടിക്കാഴ്ച സ്ഥിരീകരണവും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വർഗ്ഗീയ സംഘടനകളുടെ പിന്തുണ ആർജ്ജിക്കാൻ ഇരുമുന്നണികളും നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ രാഷ്ട്രീയ വിശകലനങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.































