തിരുവനന്തപുരം: ആർ എം പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയുടെ ബന്ധുവിൽ നിന്നും ജയിൽ ആസ്ഥാനത്തെ ഡി ഐ ജി: എം. കെ. വിനോദ് കുമാർ കോഴ വാങ്ങിയെന്നതിന് തെളിവുകൾ വിജിലിൻസിന് ലഭിച്ചു.
ജയിൽ കോഴക്കേസിൽ കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് ഇക്കാര്യം വിജിലൻസ് കണ്ടെത്തിയത്.ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. ഇതിനു പുറമെ എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡി ഐ ജി നേരിട്ട് പണം വാങ്ങിയതിന്‍റെ തെളിവുകള്‍ വിജിലൻസിന് കിട്ടിയിട്ടുണ്ട്.
ജയിലിൽ സൗകര്യങ്ങളൊരുക്കാൻ വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. പരോള്‍ നൽകാനും പരോള്‍ നീട്ടി നൽകാനും തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണ പിരിവ് പതിവാണത്രെ.
വിനോദ് കുമാറിൻ്റെ നടപടികൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. സി പി എം നേതൃത്വവുമായി അടുപ്പമുള്ള ഡിഐജി, ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.
തൃശ്ശൂർ വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജൻ്റാക്കി പണം വാങ്ങിയതിൽ വിജിലൻസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചതോടെയാണ് കേസെടുത്തത്.
സ്ഥലംമാറ്റത്തിനും വിനോദ് കുമാർ ജീവനക്കാരിൽ നിന്നും പണം വാങ്ങിയിരുന്നു എന്നാണ് വിവരം. വിനോദ് കുമാറിന്‍റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്.
സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയിൽ സൂപ്രണ്ടായിരുന്നപ്പോൾ സസ്പെൻഷൻ നേരിട്ട ആളാണ് വിനോദ് കുമാർ. ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികള്‍ക്ക് വിയ്യൂരിൽ വഴിവിട്ട സൗകര്യങ്ങൾ ഒരുക്കിയതിനായിരുന്നു രണ്ടാമത്തെ സസ്പെൻഷൻ.
വകുപ്പതല അന്വേഷണങ്ങളെല്ലാം ഒതുക്കി ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ഡിഐജിയായ ഉയർത്തിയ വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിക്കുകയായിരുന്നു.
നിരവധി പരാതികള്‍ വന്നപ്പോഴും, ജോലിയിൽ വീഴ്ച വരുത്തിയിപ്പോഴും ഡിഐജിയെ ജയിൽ ആസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ജയിൽ മേധാവിമാർ ആഭ്യന്തരവകുപ്പിനോട് പല ആവശ്യപ്പെട്ടുവെങ്കിലും ഒന്നും സംഭവിച്ചില്ല. ഭരണ നേതൃത്വം അദ്ദേഹത്തിന് സംരക്ഷണം നൽകുകയായിരുന്നു. വിവരമിക്കാൻ നാലു മാസം ബാക്കി നിൽക്കേയാണ് വിജിലൻസ് കേസിൽ ഇപ്പോൾ വിനോദ് കുമാർ പ്രതിയാകുന്നത്.































