റോം: കൃത്രിമ ഭക്ഷണം ഇറ്റലി നിരോധിച്ചതോടെ ആഗോളതലത്തിൽ ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ച സജീവമായി. പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് സർക്കാരെടുത്ത ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ചാലകശക്തി.
സ്വാഭാവിക ഭക്ഷണവും കൃത്രിമ ഭക്ഷണവും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ ഉത്ഭവത്തിലും നിർമ്മാണ രീതിയിലുമാണ്. പ്രകൃതിയിൽ നിന്ന് നേരിട്ട് ലഭിക്കുന്ന, കുറഞ്ഞ സംസ്കരണത്തിന് മാത്രം വിധേയമാകുന്ന ഭക്ഷണമാണ് സ്വാഭാവികം. എന്നാൽ, ലബോറട്ടറികളിലോ ഫാക്ടറികളിലോ രാസപ്രക്രിയകളിലൂടെയോ സെൽ കൾച്ചർ വഴിയോ നിർമ്മിച്ചെടുക്കുന്നവയാണ് കൃത്രിമ ഭക്ഷണങ്ങൾ.

ഭക്ഷണത്തിന്‍റെ കാര്യത്തിൽ ലോകം ഇന്ന് വലിയൊരു വഴിത്തിരിവിലാണ്. നാം കഴിക്കുന്ന മാംസവും പാലും പച്ചക്കറികളുമെല്ലാം പ്രകൃതിദത്തമായ രീതിയിൽ തന്നെ തുടരണോ അതോ ശാസ്ത്രത്തിന്‍റെ സഹായത്തോടെ ലബോറട്ടറികളിൽ നിർമ്മിച്ചെടുക്കണോ എന്ന തർക്കം കൊടുമ്പിരിക്കൊള്ളുകയാണ്.
കൃത്രിമ ഭക്ഷണങ്ങൾക്കെതിരെ ഇറ്റലി കൈക്കൊണ്ട കടുത്ത നിലപാട് ഈ ചർച്ചകളെ ആഗോള തലത്തിൽ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. കൃത്രിമമായി നിർമ്മിക്കുന്ന മാംസവും മറ്റു ഭക്ഷ്യവസ്തുക്കളും രാജ്യത്ത് നിരോധിച്ച ഇറ്റലിയുടെ നടപടി, മനുഷ്യന്‍റെ ആരോഗ്യത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഇററലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി
ലബോറട്ടറികളിലെ ടെസ്റ്റ് ട്യൂബുകളിൽ വളർത്തുന്ന മാംസം നമ്മുടെ ശരീരത്തിന് എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. സ്വാഭാവിക ഭക്ഷണങ്ങൾ മണ്ണിൽ നിന്നും പ്രകൃതിയിൽ നിന്നും നേരിട്ട് ലഭിക്കുമ്പോൾ, കൃത്രിമ ഭക്ഷണങ്ങൾ രാസവസ്തുക്കളുടെയും സങ്കീർണ്ണമായ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെയാണ് നിർമ്മിക്കുന്നത്.
ഒരു മൃഗത്തിന്‍റെ കോശങ്ങളിൽ നിന്ന് വളർത്തിയെടുക്കുന്ന ‘കൾച്ചേർഡ് മീറ്റ്’ ഇതിന് പ്രധാന ഉദാഹരണമാണ്. മൃഗങ്ങളെ കൊല്ലേണ്ടതില്ല എന്ന നേട്ടം ഇതിനുണ്ടെങ്കിലും, അതിന്‍റെ ഗുണനിലവാരവും ദീർഘകാല പ്രത്യാഘാതങ്ങളും ഇപ്പോഴും അജ്ഞാതമാണ്. സ്വാഭാവിക മാംസത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പൂർണ്ണരൂപത്തിൽ കൃത്രിമ മാംസത്തിൽ ലഭ്യമാകുമോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ തന്നെ ഭിന്നസ്വരമുണ്ട്.
സ്വാഭാവിക ഭക്ഷണങ്ങൾ അവയുടെ പൂർണ്ണരൂപത്തിൽ ശരീരത്തിന് ആവശ്യമായ നാരുകൾ, ആന്‍റിഓക്‌സിഡൻ്റുകൾ, വിവിധ എൻസൈമുകൾ എന്നിവ നൽകുന്നു. എന്നാൽ കൃത്രിമ ഭക്ഷണങ്ങളിൽ ഇവ പലപ്പോഴും ലാബിൽ സന്നിവേശിപ്പിക്കേണ്ടി വരുന്നു. പ്രകൃതിദത്തമായ മാംസത്തിലോ പാലിലോ ഉള്ള പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്ന അത്രയും കാര്യക്ഷമമായി കൃത്രിമമായി നിർമ്മിച്ച പോഷകങ്ങളെ സ്വീകരിക്കില്ല എന്നതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കൂടാതെ, കൃത്രിമ ഭക്ഷണങ്ങളിൽ ചേർക്കുന്ന കൃത്രിമ നിറങ്ങളും രുചിവർദ്ധകങ്ങളും പ്രിസർവേറ്റീവുകളും അലർജി, ദഹനപ്രശ്നങ്ങൾ, വന്ധ്യത, ക്യാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് കുട്ടികളിൽ ഇത്തരം ഭക്ഷണങ്ങൾ പെരുമാറ്റ വൈകല്യങ്ങൾക്കും അമിതവണ്ണത്തിനും കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, വർദ്ധിച്ചുവരുന്ന ലോകജനസംഖ്യയ്ക്ക് ആഹാരം നൽകാൻ കൃത്രിമ ഭക്ഷണം അനിവാര്യമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. കാർഷിക മേഖലയ്ക്കും മൃഗസംരക്ഷണത്തിനും ആവശ്യമായ ഭൂമിയും വെള്ളവും ലാഭിക്കാൻ ലാബിലെ മാംസം സഹായിക്കുമെന്ന് അവർ അവകാശപ്പെടുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ സാങ്കേതിക വിദ്യയുടെ പിന്നിലെ വാണിജ്യ താത്പര്യങ്ങൾ തള്ളിക്കളയാനാവില്ല. വൻകിട ടെക് കമ്പനികൾ ഭക്ഷ്യമേഖല കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതെന്ന് ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങൾ കരുതുന്നു. പാരമ്പര്യമായി കൃഷി ചെയ്യുന്ന കർഷകരുടെ ഉപജീവനത്തെ ഇത് തകർക്കും.

സിങ്കപ്പൂർ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ കൃത്രിമ മാംസത്തിന് അനുമതി നൽകുമ്പോൾ, ഹംഗറിയും അമേരിക്കയിലെ ചില സംസ്ഥാനങ്ങളും ഇതിനെതിരെ നിയമം കൊണ്ടുവന്നു കഴിഞ്ഞു. ഫ്രാൻസും ഓസ്ട്രിയയും ഇതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
2026-ഓടെ കൃത്രിമ ഭക്ഷണ വിപണി 20 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭക്ഷണത്തിലെ സ്വാഭാവികത നഷ്ടപ്പെടുന്നത് മനുഷ്യസംസ്കാരത്തിന്റെ തന്നെ നാശത്തിന് വഴിവയ്ക്കുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, പട്ടിണി മാറ്റാനുള്ള ഏക മാർഗ്ഗമാണിതെന്ന് മറ്റൊരു വിഭാഗം വിശ്വസിക്കുന്നു.
ചുരുക്കത്തിൽ, സ്വാഭാവിക ഭക്ഷണത്തിന്റെ പവിത്രതയും ശാസ്ത്രത്തിന് റെ വളർച്ചയും തമ്മിലുള്ള ഈ പോരാട്ടം വരും വർഷങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പാണ്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഭക്ഷണരീതിയാണോ അതോ ശാസ്ത്രശാലയിൽ പാകം ചെയ്ത കൃത്രിമത്വമാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.































