June 15, 2025 9:04 am

ഇറാൻ ആണവ നിലയം ലക്ഷ്യമിട്ട് വീണ്ടും ഇസ്രായേൽ മിസൈലുകൾ

ടെഹ്‌റാന്‍: ഇസ്രയേല്‍ ഇറാനിൽ വ്യോമാക്രമണം തുടരുന്നു.അതിനിടെ, യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടന്നുവെന്ന് റിപ്പോർട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ജെറുസലേമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി.

വെള്ളിയാഴ്ച രാവിലെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇറാൻ തിരിച്ചടിച്ചതോടെ, ഇസ്രായേൽ വിമാനങ്ങൾ വീണ്ടും ആക്രമണം നടത്തി.

തങ്ങളുടെ ഭൂഗര്‍ഭ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ രണ്ട് സ്ഫോടനങ്ങള്‍ നടന്നതായി ഇറാന്‍ അറിയിച്ചു. ഈ കേന്ദ്രം  ഭൂമിക്കടിയിലാണ് സ്ഥിതിചെയ്യുന്നത്. ടെഹ്റാനിലും സ്ഫോടനങ്ങളുടെ ശബ്ദം കേട്ടിട്ടുണ്ട്. ഇസ്ഫഹാന്‍ റിയാക്ടറില്‍ ബോംബാക്രമണം നടന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പടിഞ്ഞാറന്‍ ടെഹ്‌റാന്‍, കരാജ് എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പുതിയ ആക്രമണങ്ങൾ നാശനഷ്ടങ്ങൾ വ്യക്തമായിട്ടില്ല.

വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ബോംബുകൾ വീണത്. ഇതിന് പിന്നാലെ ഇറാൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായി ഇറാൻ്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇറാന്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

രാവിലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് 78 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 329 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇറാനില്‍ നിന്ന് തൊടുത്തുവിട്ട ഡ്രോണുകള്‍ പലതും തടഞ്ഞതായി ഇസ്രായേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു.

സൈനിക, ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതിന് മറുപടിയായാണ് ഇസ്രായേലിലേക്ക് ഡ്രോണുകള്‍ വിക്ഷേപിച്ചത്. ഇസ്രായേലിലേക്ക് നൂറോളം ഡ്രോണുകളാണ് വിക്ഷേപിച്ചതെന്നാണ് ഇറാന്‍ സൈന്യം അവകാശപ്പെട്ടത്.

കൂടുതല്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ ആണവപദ്ധതിയെക്കുറിച്ച് എത്രയും പെട്ടെന്ന് ഒരു കരാറിലെത്തണമെന്ന് ഇറാനോട് അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് അഭ്യർഥിച്ചിട്ടുണ്ട്. കൂടുതല്‍ ആക്രമണങ്ങള്‍ ‘ഇതിലും ക്രൂരമായിരിക്കും’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.എന്നാൽ അത് ഇറാൻ തള്ളി.

അതേസമയം ആക്രമണത്തെ ഇസ്രായേലിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷം’ എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്.ആണവ ബോംബിലും മിസൈല്‍ ഫാക്ടറികളിലും പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ ശാസ്ത്രജ്ഞരെയും തങ്ങൾ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രതികാരമായി ഇറാൻ്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ആണവ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഏറെക്കാലമായി ഇറാന്‍ വാദിക്കുന്നത്. എന്നാൽ ഇസ്രായേൽ ഇത് വിശ്വസിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News