ടെൽഅവീവ്: തുടർച്ചയായ നാലാം ദിനവും ആളിക്കത്തുകയാണ് ഇസ്രയേൽ – ഇറാൻ പോര്. ഇറാൻ്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയെയും ഉപമേധാവിയെയും വധിച്ചുള്ള ഇസ്രയേൽ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ഇറാൻ.
ഇറാൻ റവലൂഷനറി ഗാർഡ് ഇന്റലിജൻസ് തലവൻ മുഹമ്മദ് കാസിമിയെയും ഉപമേധാവി ഹസൻ മോഹഖിയെയുമാണ് ഇറാൻ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയത്.
ഇറാനിൽ നടന്ന ആക്രമണങ്ങളിൽ മരണം 224 കടന്നു.രണ്ടായിരം പേർക്ക് പരിക്കേറ്റു. ഇസ്രയേലിൻ്റെ തുറമുഖ നഗരമായ ഹൈഫയിൽ വീണ്ടും ഇറാൻ മിസൈൽ ആക്രമണം നടത്തി.
ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയെ വധിക്കാനുള്ള ഇസ്രായേൽ സൈന്യത്തിൻ്റെ നീക്ക്ം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തടഞ്ഞു എന്ന് റിപ്പോർട്ടുണ്ട്.
ഇതിനിടെ ആയത്തൊള്ള ഖമനേയി കുടുംബത്തോടൊപ്പം ബങ്കറിൽ അഭയം തേടിയതായാണ് റിപ്പോർട്ട്. വടക്കു കിഴക്കൻ ടെഹ്റാനിലെ ലാവിസണിലെ ബങ്കറിൽ അഭയം തേടിയെന്നാണ് പറയുന്നത്.
ഇസ്രായേലും ഇറാനും തുടർച്ചയായി പരസ്പരം ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ ആണ് അദ്ദേഹം സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയത്.
ഇസ്രയേലിന്റെ തുറമുഖ നഗരം ആയ ഹൈഫയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും വ്യോമപാതകളും പൂർണമായി അടച്ച നിലയിലാണ്.
ഇസ്രയേലി നഗരങ്ങളിൽ ഇന്നലെ രാത്രി ഇറാൻ നടത്തിയ ആക്രമണങ്ങളിൽ അഞ്ച് പേർ കൂടി കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. എൺപത് പേർക്ക് ഇന്നലെ മാത്രം പരിക്കേറ്റു. ഇതുവരെ ഇസ്രയേലി നഗരങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതായി. അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു.
ഇറാൻ്റെ ആണവോർജ കേന്ദ്രങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ എന്നിവയാണ് കഴിഞ്ഞ രാത്രി ഇസ്രായേൽ പ്രധാനമായും ലക്ഷ്യമിട്ടത്. തെഹ്റാനിൽ ഇറാന്റെ സൈനിക കേന്ദ്രം തകർക്കുന്ന ദൃശ്യം ഇസ്രായേൽ പുറത്തുവിട്ടിട്ടുണ്ട്.
പാർച്ചിൻ, ഫോർദോ ആണവോർജ കേന്ദ്രങ്ങളിൽ ഇസ്രായേൽ ബോംബിട്ടു. ഇറാൻ്റെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയം ആസ്ഥാനങ്ങളും ആക്രമിക്കപ്പെട്ടു. ഇറാൻ്റെ യുദ്ധവിമാനങ്ങൾ ഇന്ധനം നിറയ്ക്കുന്ന വടക്കൻ ഇറാനിലെ മാഷാദ് വിമാനത്താവളവും ഇസ്രയേൽ ആക്രമിച്ചു. ഇറാൻ്റെ നൂറുകണക്കിന് കിലോ മീറ്റർ ഉള്ളിലേക്ക് കടന്നുകയറി കനത്ത ആക്രമണം നടത്തി മടങ്ങാൻ ഇസ്രയേലി വ്യോമസേനയ്ക്ക് കഴിഞ്ഞു.
അതേസമയം, തുടർച്ചയായ നാലാം ദിവസവും ഇസ്രായേലിലെ ഹൈഫ, ടെൽ അവീവ്, ജെറുസലേം നഗരങ്ങളിൽ ഇറാൻ കനത്ത ആക്രമണം നടത്തി. ഹൈഫയിലെ ഇസ്രായേലി റിഫൈനറിയിൽ തീ പടർന്നു. ടെൽ അവീവിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. അതിനിടെ, മിസൈൽ പതിച്ച സ്ഥലങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിച്ചു.
ഇരുപക്ഷവും സമാധാന നിർദേശങ്ങൾ തള്ളുകയാണ്. ആണവായുധ ഭീഷണി ഒഴിയുംവരെ ആക്രമണം തുടരുമെന്നും ഇറാനിൽ ഭരണമാറ്റം പോലും പ്രതീക്ഷിക്കാമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, ഇറാനും ഇസ്രയേലും സമാധാന കരാറിൽ എത്തണമെന്ന നിർദേശം അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ഇസ്രയേലിനുള്ള പ്രതിരോധ പിന്തുണ തുടരും. ഇപ്പോഴത്തെ സൈനിക നടപടിയിൽ അമേരിക്ക പങ്കാളി അല്ലെങ്കിലും ഭാവിയിൽ പങ്കുചേരാനുള്ള സാധ്യത തള്ളാൻ ആവില്ലെന്നും ട്രംപ് പറഞ്ഞു.
ആക്രമണം നേരിടുമ്പോൾ തങ്ങൾ സമാധാന ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ അറബ് രാജ്യങ്ങളെ അറിയിച്ചു. ശത്രു പിൻവാങ്ങുംവരെ ആക്രമണം തുടരുമെന്നും ഇറാൻ അറിയിച്ചു.