ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ ധാരണകൾക്ക് ഹമാസ് അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘അൽ ജസീറ’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗാസ പൂർണമായി പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ നീക്കങ്ങൾക്കിടെയാണ് ഹമാസിന്‍റെ ഈ തീരുമാനം. എന്നാൽ, ഈ വിഷയത്തിൽ ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഇവരെ ഘട്ടം ഘട്ടമായി മോചിപ്പിക്കാനാണ് തീരുമാനം. 60 ദിവസത്തെ വെടിനിർത്തലിനാണ് ധാരണയായിട്ടുള്ളതെന്ന് ബിബിസിയും റിപ്പോർട്ട് ചെയ്യുന്നു.
ഖത്തർ, ഈജിപ്ത്, യു.എസ്. എന്നിവരുടെ മധ്യസ്ഥ ശ്രമങ്ങളാണ് ഈ ധാരണയ്ക്ക് വഴിതെളിയിച്ചത്. ഒക്ടോബറിൽ തുടങ്ങിയ ഗാസയിലെ സംഘർഷത്തിന് താൽക്കാലിക പരിഹാരമായാണ് ഈ വെടിനിർത്തൽ.
ഇതിനിടെ, ഗാസയിൽ നിന്നുള്ള ലക്ഷക്കണക്കിന് പലസ്തീൻ പൗരന്മാരെ ദക്ഷിണ സുഡാനിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ഇസ്രായേൽ ചർച്ചകൾ തുടങ്ങിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇസ്രായേലി മാധ്യമങ്ങളാണ് ഈ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ദക്ഷിണ സുഡാൻ ഭരണകൂടവുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം എട്ട് ലക്ഷം പലസ്തീനികളെ ദക്ഷിണ സുഡാനിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള സാധ്യതകളാണ് അവർ പ്രധാനമായും അന്വേഷിക്കുന്നത്.ദക്ഷിണ സുഡാൻ സഭക്കാരന്‍റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്.
പലസ്തീൻ ജനതയെ അവരുടെ മണ്ണിൽ നിന്ന് ഉന്മൂലനം ചെയ്യാനുള്ള നീക്കമാണിതെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. ദാരിദ്ര്യവും ആഭ്യന്തരയുദ്ധവും കാരണം ദുരിതമനുഭവിക്കുന്ന ദക്ഷിണ സുഡാൻ അന്താരാഷ്ട്ര സഹായങ്ങൾക്കായി കാത്തിരിക്കുന്ന രാജ്യമാണ്.
അതുകൊണ്ട് തന്നെ, ഗാസയിലെ ജനങ്ങളെ സ്വീകരിക്കുന്നത് സാമ്പത്തിക സഹായങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന് ദക്ഷിണ സുഡാൻ സർക്കാർ കരുതുന്നു. ഈ തീരുമാനം പശ്ചിമേഷ്യൻ സംഘർഷത്തിന് പുതിയൊരു മാനം നൽകിയിരിക്കുകയാണ്.































