ദോഹ : ഹമാസിൻ്റെ നേതൃത്വത്തെ ലക്ഷ്യമിട്ട് ഖത്തറിലെ ദോഹയിൽ ആക്രമണം നടത്തി ഇസ്രയേൽ. കത്താര പ്രവിശ്യയിൽ ആയിരുന്നു ഒന്നിലധികം സ്ഫോടന ങ്ങൾ. നാശനഷ്ടങ്ങളുടെ കണക്കുകൾ പുറത്തുവന്നിട്ടില്ല.
ഹമാസിൻ്റെ ഉന്നത നേതൃത്വം താമസിച്ചിരുന്ന കെട്ടിടങ്ങളോട് ചേർന്നാണ് ആക്രമണം നടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. എന്നാൽ ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള നേതാക്കൾ സുരക്ഷിതരാണ് എന്ന് ഹമാസ് പറയുന്നു.

‘‘ദോഹയിലാണ് ഹമാസിൻ്റെ നേതാക്കൾ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ട് ഞങ്ങൾ ഒരു നീക്കം നടത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ ആയവരെയാണ് ഞങ്ങൾ ലക്ഷ്യമിട്ടത്’’ – ഇസ്രയേൽ സേന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
അതേസമയം, ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ഖത്തർ രംഗത്തെത്തി. ഇസ്രയേൽ–പലസ്തീൻ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ അവസാനിപ്പിച്ചതായി ഖത്തർ അറിയിച്ചു.
ആക്രമണം അമേരിക്കയെ നേരത്തെ അറിയിച്ചിരുന്നു എന്നും ഇസ്രയേൽ മാധ്യമങ്ങൾ പറയുന്നു. ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന പ്രധാന രാജ്യമായിരുന്നു ഖത്തര്‍.

അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിൻ്റെ അനുമതിയോടെയാണ് ആക്രമണമെന്ന് റിപ്പോർട്ട്. ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേലി ചാനൽ 12 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസം മുൻപു ട്രംപ് ഹമാസിനു മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് തൻ്റെ അവസാന മുന്നറിയിപ്പാണെന്നും ട്രംപ് പറയുകയുണ്ടായി.
ആക്രമണം ഖത്തറിലെ വിമാന സർവീസുകളെ ബാധിച്ചിട്ടില്ല. സർവീസുകള്‍ സാധാരണ നിലയില്‍ നടക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി എത്തിയ നേതാക്കളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് ഹമാസിന്റെ ആരോപണം.ആദ്യമായാണ് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തുന്നത്. ഖത്തറിന് പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തി. ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തെ യു എ ഇ അപലപിച്ചു.































