ഇസ്ലാമാബാദ് : നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചത് കാരണം പാകിസ്ഥാൻ വറുതിയിലേക്ക് വീഴുന്നു.
സിന്ധു നദിയിൽ നിന്നുള്ള ജലപ്രവാഹം ഏകദേശം 20 ശതമാനം കുറഞ്ഞു.അണക്കെട്ടുകളിലെ വെള്ളം വറ്റിവരണ്ടു ഇത് മൂലം വേനൽക്കാല വിളകൾ കരിഞ്ഞു തുടങ്ങി. ഇത് പാകിസ്ഥാന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ദോഷകരമായി ബാധിക്കും.
കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു .ഇതിന് പിന്നാലെയാണ് സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചത്.
അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ പൂർണ്ണമായും പിന്തുണ നിർത്തുന്നത് വരെ കരാർ പുനഃസ്ഥാപിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ഈ നടപടി പാകിസ്ഥാനെ ദോഷകരമായി ബാധിക്കുമോ എന്ന് അന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഇന്ത്യയുടെ തിരിച്ചടിയുടെ പ്രത്യാഘാതങ്ങൾ പാകിസ്ഥാനിൽ കണ്ടുതുടങ്ങി. നദികളിലെ ജലനിരപ്പ് കുത്തനെ താണു. ഇത് പാകിസ്ഥാൻ്റെ ഖാരിഫ് വിളക്കാലത്തെ അപകടത്തിലാക്കിയിട്ടുണ്ട്.
സിന്ധു നദീതടത്തിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 20 ശതമാനം കുറഞ്ഞു എന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.
സിന്ധ് മേഖലയിൽ, കഴിഞ്ഞ വർഷം 1,70,000 ക്യൂസെക്സ് വെള്ളം ഉണ്ടായിരുന്നത് ഇപ്പോൾ 1,33,000 ക്യൂസെക്സ് ആയി കുറഞ്ഞു.
പാകിസ്ഥാനിലെ പഞ്ചാബ് മേഖലയിൽ, കഴിഞ്ഞ വർഷം ജൂൺ 20-ന് 1,30,800 ക്യൂസെക്സ് ആയിരുന്നത് ഇപ്പോൾ 1,10,500 ക്യൂസെക്സ് ആയി കുറഞ്ഞു. ഇത് 20 ശതമാനം കുറവ് കാണിക്കുന്നു.
ഖൈബർ പഖ്തൂൺ മേഖലയിലും ജലപ്രവാഹം കഴിഞ്ഞ വർഷം ഇതേ ദിവസം 2,900 ക്യൂസെക്സ് ആയിരുന്നത് ഇപ്പോൾ 2,600 ക്യൂസെക്സ് ആയി കുറഞ്ഞു.
സിന്ധു നദിയിലെ വെള്ളം ഏററവും താഴ്ന്ന നിലയിൽ എത്തിക്കഴിഞ്ഞു. ഇതുമൂലം ഈ വെള്ളം സാധാരണ ജലവിതരണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. ഇത് ജലസേചനത്തിന് ഉപയോഗിക്കാനുള്ള സാധ്യത ഇല്ലാതായി.
ഖാരിഫ് കൃഷിക്ക് ആവശ്യമുള്ള വെള്ളത്തിൽ 20 ശതമാനത്തിലധികം കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രതിദിനം 1.43 ലക്ഷം ക്യൂസെക്സ് വെള്ളം ലഭിച്ചിടത്ത് ഇപ്പോൾ 1.14 ലക്ഷം ക്യൂസെക്സ് വെള്ളം മാത്രമാണ് ലഭിക്കുന്നത്.
പരുത്തി, ചോളം എന്നിവയുടെ ഉത്പാദനം യഥാക്രമം 30 ശതമാനത്തിലധികവും 15 ശതമാനവും കുറഞ്ഞു. ഗോതമ്പ് ഉത്പാദനവും ഏകദേശം ഒമ്പത് ശതമാനം താഴേയ്ക്ക് പോയി.
ഇത് കാർഷിക മേഖലയെ വളരെയധികം ആശ്രയിക്കുന്ന പാകിസ്ഥാൻ്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ദോഷകരമായി ബാധിക്കും. പാകിസ്ഥാന്റെ ദേശീയ വരുമാനത്തിൻ്റെ 23 ശതമാനവും കാർഷിക മേഖലയിൽ നിന്നാണ്. ഖാരിഫ് വിളകളുടെ ഉത്പാദനം കുറയുന്നത് പാകിസ്ഥാന്റെ സാമ്പത്തിക അടിത്തറയെ തകർക്കും എന്ന് കാർഷിക ശാസ്ത്രജ്ഞന്മാർ പറയുന്നു.
മൺസൂൺ മഴയെത്തിയാൽ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ കരുതുന്നു. എന്നാൽ അതുവരെ പാകിസ്ഥാൻ ജലക്ഷാമത്തിൽ വലയും.
ജല പ്രതിസന്ധി പരിഹരിക്കാൻ പാകിസ്ഥാൻ ഇന്ത്യക്ക് നാലു കത്തുകൾ എഴുതിയിട്ടുണ്ട്. 1960-ൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കണമെന്നാണ് ഇതിലെ ആവശ്യം.
ഈ നാലു കത്തുകളും ജലശക്തി മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇതിൽ തീരുമാനമൊന്നും സർക്കാർ കൈക്കൊണ്ടിട്ടുമില്ല.
ലോകബാങ്കിനോടും ഈ വിഷയത്തിൽ ഇടപെടാൻ പാകിസ്ഥാൻ ആവശ്യപ്പെട്ടു. എന്നാൽ ലോകബാങ്ക് ഈ വിഷയത്തിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു.
നദീജല കരാർ താൽക്കാലികമായി ഇന്ത്യ നിർത്തിവെച്ചതോടെയാണ് പാകിസ്ഥാൻ്റെ ജലപ്രശ്നങ്ങൾ ആരംഭിച്ചത്. 1960 സെപ്റ്റംബറിൽ ഒപ്പുവെച്ച ഈ കരാർ ഇരു രാജ്യങ്ങൾക്കുമിടയിൽ സിന്ധു നദീതടത്തിലെ ജലവിതരണം നിയന്ത്രിക്കുന്നതായിരുന്നു.
ഈ കരാർ പ്രകാരം, രവി, ബിയാസ്, സത്‌ലജ് എന്നീ കിഴക്കൻ നദികളുടെ അവകാശം ഇന്ത്യക്ക് ലഭിച്ചു. സിന്ധു, ഝലം, ചിനാബ് എന്നീ പടിഞ്ഞാറൻ നദികൾ പാകിസ്ഥാനും കിട്ടി.
സിന്ധു നദീതടത്തിലെ ഏകദേശം 70 ശതമാനം വെള്ളവും പാകിസ്ഥാന് ലഭിച്ചിരുന്നു. സിന്ധു നദീജല കരാർ പ്രകാരം, ഇന്ത്യ പടിഞ്ഞാറൻ നദികളിൽ നിന്നുള്ള വെള്ളം പാകിസ്ഥാനിലേക്ക് ഒഴുകാൻ അനുവദിക്കാൻ ബാധ്യസ്ഥമായിരുന്നു.
നദീപ്രവാഹത്തെ തടസ്സപ്പെടുത്താത്ത കൃഷി, ഗതാഗതം, ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്ക് മാത്രമേ ഇന്ത്യക്ക് പരിമിതമായ അവകാശങ്ങൾ ഉണ്ടായിരുന്നുള്ളൂ.
കരാർ താൽക്കാലികമായി നിർത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ നടപടിയെ “യുദ്ധപ്രഖ്യാപനം” എന്നും പാകിസ്ഥാൻ വിശേഷിപ്പിച്ചു
ജലവിതരണം തടസ്സപ്പെടുത്താൻ ഇന്ത്യ നടത്തുന്ന ഏതൊരു ശ്രമവും ഒരു നിലനിൽപ്പിനായുള്ള ഭീഷണിയായി കണക്കാക്കുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി തലവൻ ബിലാവൽ ഭൂട്ടോ സർദാരി മുന്നറിയിപ്പ് നൽകിയിരുന്നു. അത് യുദ്ധത്തിലേക്ക് നയിക്കുമെന്നും പാകിസ്ഥാന് മറ്റ് വഴികളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇതിനിടെ, സിന്ധു നദീതടത്തിലെ മൂന്ന് പടിഞ്ഞാറൻ നദികളിൽ നിന്നുള്ള അധിക വെള്ളം പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടുന്നതിനായി 113 കിലോമീറ്റർ നീളമുള്ള ഒരു കനാൽ നിർമ്മിക്കുന്നതിനുള്ള സാധ്യത പഠനം ഇന്ത്യ നടത്തുന്നുണ്ട്.