ന്യൂഡൽഹി: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുൻപ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിലുണ്ടായിരുന്നുവെന്ന് പാർടി ആരോപിച്ചു.
രേഖകൾ പുറത്തുവിട്ടാണ് ആരോപണം. ഇററലിയിൽ ജനിച്ച സോണിയക്ക് പൗരത്വം കിട്ടുന്നത് 1983 ൽ അണ്. എന്നാൽ 1980ലെ പട്ടികയിൽ സോണിയയുടെ പേരുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
“ഇതൊരു തിരഞ്ഞെടുപ്പ് തട്ടിപ്പല്ലെങ്കിൽ പിന്നെന്താണ്?” എന്നും അദ്ദേഹം ചോദിച്ചു. 1968-ൽ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച സോണിയ ഗാന്ധിയുടെ പേര്, അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ താമസിക്കുമ്പോൾ 1980ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൂട്ടിച്ചേർത്തതാണെന്നും മാളവ്യ പറഞ്ഞൂ.
ഒരു ഇന്ത്യൻ പൗരന് മാത്രമേ വോട്ടർ ആകാൻ സാധിക്കൂ എന്ന നിയമത്തിൻ്റെ വ്യക്തമായ ലംഘനമായിരുന്നു ഈ നടപടി.പിന്നീട് 1982-ൽ പ്രതിഷേധത്തെ തുടർന്ന് അവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നും അദ്ദേഹം ആരോപിക്കുന്നു.
1983-ൽ ഇന്ത്യൻ പൗരത്വം നേടിയതിന് ശേഷം വീണ്ടും പേര് വോട്ടർ പട്ടികയിൽ ചേർത്തതും തട്ടിപ്പാണെന്ന് മാളവ്യ ആരോപിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള കട്ട് ഓഫ് ഡേറ്റ് ജനുവരി ഒന്നിന് മുമ്പായിരിക്കണം, എന്നാൽ സോണിയക്ക് പൗരത്വം ലഭിച്ചത് ഏപ്രിലിൽ ആയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റായ്ബറേലിയിലെ കള്ള വോട്ടും മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ചൂണ്ടിക്കാട്ടി.47 വോട്ടർമാർക്ക് ഒരു വിലാസമാണ്. പ്രിയങ്ക ഗാന്ധി ജയിച്ച വയനാട്ടിൽ വ്യാപകമായി കള്ളവോട്ടുണ്ട്. അവിടെ 52 വോട്ടർമാർക്ക് ഒരു വിലാസമാണ്. വണ്ടൂർ,ഏറനാട് മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നു. തിരുവമ്പാടി മണ്ഡലത്തിലും കള്ളവോട്ടുണ്ട്. കൽപറ്റ മണ്ഡലത്തിലും കള്ളവോട്ട് നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
പൗരത്വം ലഭിക്കും മുന്നേ സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഇടം നേടിയെന്ന വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് രംഗത്ത് വന്നു. എ ഐ സി സി പ്രവർത്തക സമിതി അംഗം താരിഖ് അൻവറാണ് മറുപടിയുമായി എത്തിയത്. സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഇടംനേടിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാല് പിടിച്ചല്ലെന്നാണ് അൻവർ ന്യായീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ പേര് ചേർത്തതാണെന്നും താരിഖ് അൻവർ പറഞ്ഞു.































