ന്യൂഡൽഹി : വായു മലിനീകരണം കാരണം രാജ്യത്ത്, 2023-ൽ 20 ലക്ഷത്തിലധികം പേർ മരിച്ചു. ഇതിൽ ഏകദേശം 89% മരണങ്ങളും ഹൃദയസ്തംഭനം, ശ്വാസകോശാർബുദം, സി.ഒ.പി.ഡി , പ്രമേഹം പോലുള്ള പകരാത്ത രോഗങ്ങൾ മൂലമാണെന്ന് കണക്കുകൾ പറയുന്നു.
വായു മലിനീകരണം ഒരുപാട് ഗുരുതരമായ അസുഖങ്ങൾക്ക് വഴിവെയ്ക്കുന്നുണ്ട് .’സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ 2025′ റിപ്പോർട്ടിലാണ് ഇത് പറയുന്നത്. മരിച്ചവരിൽ കൂടുതലും മറ്റ് രോഗങ്ങൾ ഉള്ളവരായിരുന്നു.
മലിനമായ വായു ആരോഗ്യത്തെ പതിയെ ഇല്ലാതാക്കുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല, തലച്ചോറിന്‍റെ പ്രവർത്തനത്തിനും ഇത് ദോഷകരമാണ്. കൂടാതെ മറ്റ് ഗുരുതരമായ രോഗങ്ങളെ മോശമാക്കുകയും ചെയ്യുന്നു.
അമേരിക്കയിലെ ‘ഹെൽത്ത് എഫക്ട്സ് ഇൻസ്റ്റിറ്റ്യൂട്ട് ‘, ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ ‘ എന്നിവർ ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, 2000-ത്തിന് ശേഷം വായു മലിനീകരണം മൂലമുള്ള മരണം 43 ശതമാനം വർദ്ധിച്ചു. 2000 -ൽ 14 ലക്ഷം മരണം നടന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്>
കൂടുതൽ വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വായു മലിനീകരണം മൂലമുള്ള മരണനിരക്ക് ഏകദേശം പത്തിരട്ടിയാണ് . ഇന്ത്യയിൽ ഒരു ലക്ഷം പേരിൽ 186 മരണങ്ങൾ ഉണ്ടാവുന്നുണ്ട്. സമ്പന്ന രാജ്യങ്ങളിൽ ഒരു ലക്ഷം പേരിൽ 17.തെക്കേ ഏഷ്യയിൽ വായു മലിനീകരണം കാരണം 26 ലക്ഷം പേർ മരിച്ചതിൽ 21 ലക്ഷവും ഇന്ത്യയിലാണ്. 2021-ലെ കണക്കാണിത്.
ഇന്ത്യയിൽ സി.ഒ.പി.ഡി. മൂലമുള്ള മരണങ്ങളിൽ ഏകദേശം 70% വായു മലിനീകരണം കാരണമാണ്. ശ്വാസകോശാർബുദം മൂലമുള്ള ഓരോ മൂന്ന് മരണങ്ങളിലും ഒന്ന് വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലമുള്ള ഓരോ നാല് മരണങ്ങളിലും ഒന്ന് വായു മലിനീകരണം മൂലമാണ്. പ്രമേഹം മൂലമുള്ള ഓരോ അഞ്ച് മരണങ്ങളിലും ഒന്ന് അന്തരീക്ഷ വായു മലിനീകരണവുമായി ബന്ധപ്പെട്ടതാണ് എന്ന് പഠനങ്ങൾ പറയുന്നു.
വായുവിൽ ഉള്ള ചെറിയ കണികകൾ തലച്ചോറിനെ കേടുവരുത്തുന്നു എന്നും, അത് ഓർമ്മക്കുറവിനും മറ്റ് നാഡീ പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്നും റിപ്പോർട്ട് പറയുന്നു. ഈ കണക്കുകൾ വ്യക്തമാക്കുന്നത്, ഇന്ത്യയിലെ വായു മലിനീകരണം ശ്വാസകോശത്തിന് മാത്രമല്ല, പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളുടെ ഒരു പ്രധാന കാരണം ആണെന്നാണ്. ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ തകർക്കുന്നു.
വിറകടുപ്പ് പോലെയുള്ളവയിൽ നിന്നുള്ള വീടിനകത്തെ വായു മലിനീകരണം മൂലമുള്ള മരണങ്ങൾ കുറഞ്ഞെങ്കിലും, പുറത്തുള്ള അന്തരീക്ഷ വായു മലിനീകരണം മൂലമുള്ള മരണങ്ങൾ കൂടി.രാജ്യത്തെ 70 ശതമാനം പേരും ശ്വസിക്കുന്നത് ഗുണനിലവാരമില്ലാത്ത വായു ആണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ 2023-ൽ ഒരു ലക്ഷത്തിലധികം മരണങ്ങൾ വായു മലിനീകരണം മൂലമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വടക്കൻ ഇന്ത്യയും ഇൻഡോ-ഗംഗാ സമതലവും ഭൂമിശാസ്ത്രപരമായ കാരണങ്ങളാലും , വ്യവസായം, ഗതാഗതം, മാലിന്യം കത്തിക്കൽ തുടങ്ങിയ മൂലവും കൂടുതൽ അപകടകരമായ അവസ്ഥയിലാണ്.































