ന്യൂഡൽഹി: കറാച്ചി, പെഷവാർ, ലാഹോർ എന്നിവിടങ്ങളിലെ വ്യോമസേനയുടെ താവളങ്ങളിൽ ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. ഇത് പാകിസ്ഥാൻ സ്ഥിരീകരിച്ചു.
രാജ്യത്ത് വിവിധയിടങ്ങളിൽ പാകിസ്ഥാൻ വീണ്ടും ആക്രമണം നടത്തിയതിൻ്റെ തിരിച്ചടിയായിരുന്നു ഇത്. ശ്രീനഗറിലും പഞ്ചാബിൽ അമൃത്‍സറിലും രാവിലെയും തുടർച്ചയായ ആക്രമണം നടത്തുകയാണ് പാകിസ്ഥാൻ.
ജമ്മുവിൽ ഒരു പാകിസ്ഥാൻ പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവിൽ കനത്ത ശബ്ദമാണ് കേൾക്കുന്നത്. സിർസയിൽ പാകിസ്ഥാന്‍റെ ലോങ് റേഞ്ച് മിസൈൽ ഇന്ത്യ പ്രതിരോധിച്ച് തകർത്തു.
അതേസമയം, ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അതിർത്തി ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ജലന്ധറിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്. പുറത്തിറങ്ങരുതെന്ന് ഉൾപ്പെടെ ജനങ്ങൾക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.
അതിനിടെ, ഇന്ത്യയ്ക്കു നേരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്താൻ വ്യക്തമാക്കി. യുദ്ധക്കപ്പലുകൾ തന്ത്രപ്രധാന ഇടങ്ങളിൽ വിന്യസിച്ചെന്നും പാകിസ്താൻ പറയുന്നു.
‘ബുൻയാനു മർസൂസ്’ എന്നാണ് അവർ ഈ സൈനിക നീക്കത്തിനു പേരിട്ടിരിക്കുന്നത്. ‘തകർക്കാനാകാത്ത മതിൽ’ എന്നാണ് ഈ വാക്കിന്റെ അർഥം. പാക്കിസ്ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായി വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാകിസ്ഥാൻ്റെ നീക്കം.
കശ്മീർ അതിർത്തിയിൽ ഇന്ത്യ–പാക്ക് പോർവിമാനങ്ങൾ പരസ്പരം ആക്രമണം നടത്തുന്നെന്നും പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിരുന്ന പാക്കിസ്ഥാന്റെ സൈനിക ലോഞ്ച് പാഡുകൾ തകർന്നു.
പാക്കിസ്ഥാനിലെ റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ‌്‌ലാമാബാദിൽനിന്നും 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് നുർ ഖാൻ വ്യോമതാവളം. വൻ സ്ഫോടനത്തെ തുടർന്ന് നുർ ഖാൻ വ്യോമതാവളത്തിൽ തീ പടരുന്നതിന്റെ ദൃശ്യങ്ങൾ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടു.എന്നാൽ ഇവയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.
ജമ്മു കശ്മീരിലെയും രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെയും അതിർത്തി മേഖലകളിൽ പാക്ക് പ്രകോപനം തുടരുകയാണ്. കശ്മീരിലെ രജൗറിയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീർ അഡിഷനൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണർ രാജ്കുമാർ ഥാപ്പ കൊല്ലപ്പെട്ടു.
എല്ലാ വ്യോമഗതാഗതവും പാക്കിസ്ഥാനിൽ നിർത്തിവച്ചിരിക്കുകയാണ്. ഡ്രോൺ ആക്രമണങ്ങൾക്കായി യാത്രാ വിമാനങ്ങളെ മറയാക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം ഉയർന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചത്.
ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനിടയിൽ വ്യോമാതിർത്തി തുറന്നിടുന്ന പാക്കിസ്ഥാന്റെ നടപടി രാജ്യാന്തര വ്യോമഗതാഗതത്തിനു ഭീഷണിയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.
വടക്ക് ലേ മുതൽ തെക്ക് സിർ ക്രീക്ക് വരെയുള്ള ൈസനിക കേന്ദ്രങ്ങളെ അടക്കം ലക്ഷ്യം വച്ചാണ് പാക്കിസ്ഥാൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തിയത്. എന്നാൽ ഇന്ത്യ ഈ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു.
മേയ് 8,9 തീയതികളിലായി രാത്രിയിൽ 300 മുതൽ 400 ഡ്രോണുകളാണ് പാക്കിസ്ഥാൻ ഇന്ത്യയ്ക്കു നേരെ പ്രയോഗിച്ചത്. ഇവ തുർക്കി നിർമിത അസിസ്ഗാർഡ് സോംഗർ മോഡലുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബരാക്-8, എസ്-400 ട്രയംഫ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും മറ്റും ഉപയോഗിച്ചാണ് ഇന്ത്യ,ഡ്രോൺ ആക്രമണത്തെ തകർത്തത്. ശ്രീനഗർ വിമാനത്താവളം, അവന്തിപോര വ്യോമതാവളം, നഗ്രോട്ട, ജമ്മു, പഠാൻകോട്ട്, ഫാസിൽക്ക, ജയ്സാൽമീർ എന്നിവയായിരുന്നു പാക്കിസ്ഥാൻ ലക്ഷ്യമിട്ടിരുന്നത്.