ന്യൂഡൽഹി : പാകിസ്ഥാനിൽ നിന്നുള്ള യുദ്ധ ഭീഷണി ഉയരുന്ന പശ്ചാത്തലത്തിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനും, ആക്രമണം നേരിടാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകാനും കേന്ദ്ര സർക്കാർ ഒട്ടേറെ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.
ജനങ്ങളെ ഒഴിപ്പിക്കാൻ റിഹേഴ്സലും നടത്തണം. മേയ് 7 ബുധനാഴ്ച മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കണം.1971ൽ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിനു മുമ്പ് ഇത്തരം കരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.
ഇതിനിടെ, ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി യോഗം ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം ചർച്ച ചെയ്യും. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്തുന്നുവെന്ന് പാക്കിസ്ഥാൻ രക്ഷാസമിതിയിൽ പരാതിപ്പെട്ടിരുന്നു.
പാക്കിസ്ഥാനു നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കണമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിനോട് (എഡിബി) കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമൻ, ബാങ്ക് മേധാവി മസാതോ കംഡേ ഇക്കാര്യത്തിനായി കണ്ടു.ഇറ്റലിയിലെ മിലാനില്‍ എഡിബിയുടെ 58-ാമത് വാര്‍ഷികയോഗത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി.
2024ലെ കണക്കുകള്‍ പ്രകാരം, 53 വായ്പകളും മൂന്ന് ഗ്രാന്റുകളുമടക്കം 9.13 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാൻ ബാങ്കിൽ നിന്ന് വാങ്ങിയിട്ടുള്ളത്