March 9, 2026 10:53 am

യൂറേനിയം പിടിച്ചെടുക്കാൻ യു എസ്- ഇസ്രായേൽ കരസേന ഇറങ്ങിയേക്കും

വാഷിംഗ്ട്ൺ : ഇറാൻ ആണ്വായുധം ഉണ്ടാക്കാൻ കരുതിവെച്ചിരിക്കുന്ന യൂറേനിയം പിടിച്ചെടുക്കാനോ നശിപ്പിക്കാനോ വേണ്ടി കരസേനാ നീക്കം നടത്താൻ അമേരിക്കയും ഇസ്രായേലും ആലോചിക്കുന്നു.

ഇറാൻ്റെ പക്കൽ നിലവിൽ 450 കിലോയോളം 60% സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നാണ് അമേരിക്കയും ഇസ്രായേലും പറയുന്നത്. ഇത് ഉപയോഗിച്ച് ആഴ്ചകൾക്കുള്ളിൽ പത്ത് അണുബോംബുകൾ നിർമ്മിക്കാൻ കഴിയുമെന്നാണ് അവരുടെ വാദം.

ഇതിനിടെ, കുവൈത്തിനെ ലക്ഷ്യമിട്ട് ഞായറാഴ്ചയും ഇറാൻ ആക്രമണം നടത്തി. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലാന്‍ഡ് ബോര്‍ഡേഴ്സ് സെക്യൂരിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ ഡ്രോണുകളുടെ ആക്രമണത്തില്‍ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളും പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആസ്ഥാന കെട്ടിടവും ആക്രമണത്തിനിരയായി. ആക്രമണങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. രാജ്യത്തിന്‍റെ വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധസേന തടഞ്ഞതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഡ്രോണുകള്‍ തടയുന്നതിനിടെ അവശിഷ്ടങ്ങളും കഷ്ണങ്ങളും ജനവാസ കേന്ദ്രങ്ങളില്‍ പതിക്കുകയായിരുന്നു എന്ന് പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് എക്സില്‍ കുറിച്ചു. ‘ശത്രുക്കളുടെ വ്യോമ ആക്രമണങ്ങളെ തടയുന്ന പ്രവര്‍ത്തികള്‍ തുടരുകയാണെന്നും, ജനങ്ങള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോകള്‍ക്ക് നേരെ പുലര്‍ച്ചെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് അഗ്നിബാധ ഉണ്ടായെങ്കിലും വൈകാതെ തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചു.

അതേസമയം, പശ്ചിമേഷ്യയില്‍ നിന്നും 52,000-ത്തിലധികം ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങിയെത്തിയതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു ഗള്‍ഫ് മേഖലയില്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നതിന് പിന്നാലെ മാര്‍ച്ച് 1 മുതല്‍ 7 വരെയുള്ള കാലയളവിലാണ് ആളുകള്‍ മടങ്ങിയെത്തിയത്.

ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങളെയാണ് ആശ്രയിച്ചത്. ബാക്കിയുള്ളവര്‍ വിദേശ എയര്‍ലൈനുകളിലെ പ്രത്യേക വിമാന സര്‍വിസുകളിലും ഇന്ത്യയിലെത്തി.

പശ്ചിമേഷ്യയിലെ സാഹചര്യം നിരന്തരം വിലയിരുത്തിയ ശേഷമാണ് വിമാന സര്‍വിസുകള്‍ ആരംഭിച്ചത്. പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലുള്ള പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാരെ സഹായിക്കുന്നതിനായി മേഖലയിലെ ഇന്ത്യന്‍ മിഷനുകള്‍ ഹെല്‍പ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ വ്യോമ പാതകള്‍ അടയ്ക്കാത്ത രാജ്യങ്ങളിലെ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിക്കണം എന്നാണ് നിര്‍ദേശം. കേന്ദ്ര സര്‍ക്കാരും അതാത് രാജ്യങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ഇപ്പോഴുള്ള വിമാന സര്‍വീസുകള്‍ പരമാവധി ഉപയോഗപ്പെടുത്തണം എന്നും വിദേശകാര്യ മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കുന്നു. സഹായങ്ങള്‍ക്കായി എംബസികളിലെ ഹൈല്‍പ് ഡെസ്‌കുകളുമായി ബന്ധപ്പെടാമെന്നും നിര്‍ദേശമുണ്ട്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News