കൊച്ചി: എറണാകുളം മുനമ്പത്തെ വിവാദഭൂമി മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇത് വഖഫ് ബോർഡിന് കനത്ത തിരിച്ചടിയായി.
1950-ലെ ആധാരപ്രകാരം ഇത് കോഴിക്കോട് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി.
മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും നിലപാട് എടുത്തിരുന്നു. എന്നാൽ, ഡിവിഷൻ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു.സർക്കാരിൻ്റെ അപ്പീൽ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. തുടർന്ന് ഇതിനെതിരേ അപ്പീൽ ഹർജി പോവുകയായിരുന്നു. ഈ ഹർജിയിലാന് സർക്കാരിന് അനുകൂലമായി ഉത്തരവ് വന്നിരിക്കുന്നത്.
സർക്കാരിന് കമ്മിഷനെ വെക്കാനും ഭൂമി പരിശോധിക്കാനുമുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനൊപ്പമാണ് സുപ്രധാന നിരീക്ഷണം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാൻ കഴിയില്ല. 1950-ലെ ആധാരപ്രകാരമാണ് വഖഫ് ഭൂമി എന്ന നിലയിൽ ഫറൂഖ് കോളേജിലേക്ക് വരുന്നത്. തിരിച്ചെടുക്കാനുള്ള വ്യവസ്ഥ അതിൽ ഉൾപ്പെടുന്നു. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറിയെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.































