March 6, 2026 4:38 am

മസ്തിഷ്ക മരണം: ഡിസ്റ്റോപ്യൻ ഭാവിയുടെ നേർക്കാഴ്ചകൾ

ഡോ ജോസ് ജോസഫ്..

പ്രതീക്ഷകൾക്കപ്പുറം മിന്നൽ വേഗത്തിലാണ് സാങ്കേതികവിദ്യകളിലുണ്ടാകുന്ന പുരോഗതി മനുഷ്യൻ്റെ സാമൂഹിക ആവാസ വ്യവസ്ഥയെയും വ്യക്തി സ്വാതന്ത്ര്യത്തെയും സ്വകാര്യതയുടെ നിർവ്വചനത്തെയുമെല്ലാം മാറ്റിമറിക്കുന്നത്.

എ ഐ യുടെ കടന്നുവരവോടെ വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാകുന്നു.അൾട്രാ-റിയലിസ്റ്റിക് വിഷ്വൽസ് മേഖലയിൽ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഏ ഐ സ്റ്റാർട്ടപ്പായ ആന്ത്രോപിക് കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ ക്ലോഡ് ഓപസ് 4 അവിശ്വസനീയമായ വിശദാംശങ്ങൾ ഉൾപ്പെടുത്തി വിർച്ചൽ യാഥാർത്ഥ്യത്തിന് പുതിയ നിർവ്വചനങ്ങൾ രചിക്കുന്നു.

കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്“ആഗോള റിലീസ് ഫെബ്രുവരി 27ന്  – Cinema | cinema | Mollywood | Masthishka Maranam | Latest News Updates |  Janayugom Online Malayalam News

പുത്തൻ സാങ്കേതിക അധിനിവേശത്തോടെ മുതലാളിത്തം കൂടുതൽ ശക്തമായി പിടിമുറുക്കുകയാണ്.ഏ ഐ യും ജീവ ശാസ്ത്രവുമായി ബന്ധിപ്പിക്കുന വൈദ്യശാസ്ത്ര കണ്ടുപിടുത്തങ്ങൾ, നവ മാധ്യമങ്ങളുടെ സർവ്വ സാന്നിധ്യവും വിചാരണയും ക്രൈമിൻ്റെ പുതിയ തലങ്ങൾ, എവിടെയും കച്ചവടച്ചരക്കാകുന്ന സ്ത്രീത്വം തുടങ്ങിയവയെ കറുത്ത ഹാസ്യത്തിൻ്റെ പശ്ചാത്തലത്തിൽ വിമർശിക്കുന്ന ഫ്യൂച്ചറിസ്റ്റിക് -സയൻസ് ഫിക്ഷൻ, സൈബർപങ്ക് -ഫാൻ്റസി ,മോക്കുമെൻ്ററി ത്രില്ലർ ചിത്രമാണ് ആർ കെ കൃഷാന്ദ് സംവിധാനം ചെയ്ത മസ്തിഷ്ക മരണം: എ ഫ്രാങ്കൺ ബൈറ്റിംഗ് ഓഫ് സൈമൺസ് മെമ്മറീസ്.

വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് മസ്തിഷ്ക മരണം. മലയാള സിനിമയുടെ പോസ്റ്റ് ന്യൂ ജെൻ ,പോസ്റ്റ് ന്യൂ വേവ് പാതയിലേക്കുള്ള ദിശാ മാറ്റം രേഖപ്പെടുത്തിയ ചിത്രമായിരുന്നു 2022 -ൽ റിലീസ് ചെയ്ത ആവാസ വ്യൂഹം.

ഇതിവൃത്തത്തിൻ്റെ പുതുമയിൽ, ഉഭയ ജീവി വേട്ടയുടെ കഥ ഡോക്യുഫിക്ഷനായി ചിത്രീകരിച്ച ആവാസവ്യൂഹത്തിന് തൊട്ടുപിന്നിൽ നിൽക്കുന്ന ചിത്രമാണ് മസ്തിഷ്ക മരണം. ഇത് തീയേറ്ററുകളിൽ വിപുലമായി റിലീസ് ചെയ്യുന്ന ആദ്യ ക്യഷാന്ദ് ചിത്രമാണ്. അതിവേഗം മിന്നി മറയുന്ന ഫ്യൂച്ചറിസ്റ്റിക് ദൃശ്യങ്ങളും ജെൻ സി കുട്ടികൾക്ക് വഴങ്ങുന്ന ഡിജിടെക് പദങ്ങളും ആക്ഷേപ ഹാസ്യവും എല്ലാത്തരം പ്രേക്ഷകർക്ക് ഒരു പോലെ മനസ്സിലാകണമെന്നില്ല.

സമ്പന്നർ ഒരു ആഡംബര ബഹിരാകാശ നിലയത്തിൽ താമസിക്കുകയും ദരിദ്രർ ഭൂമിയിൽ ജീവിച്ച് പോരാടുകയും ചെയ്യുന്ന ഒരു ഡിസ്റ്റോപ്പിയൻ ഭാവി പര്യവേക്ഷണം ചെയ്യുന്ന ഹോളിവുഡ് ചിത്രമായിരുന്നു എലിസിയം (2013).കാലാവസ്ഥാ വ്യതിയാനത്തോടെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങിപ്പോയ 2046-ലെ നിയോ കൊച്ചിയിലാണ് മസ്തിഷ്ക മരണത്തിൻ്റെ കഥ നടക്കുന്നത്. സമ്പന്നർ കാലാവസ്ഥാ നിയന്ത്രിത ആഡംബര ഭവനങ്ങളിലും ദരിദ്രർ അരാജകത്വം വാഴുന്ന ചേരികളിലും താമസിക്കുന്നു.

മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്' ചിത്രം തീയേറ്ററുകളിലേക്ക് | Express Kerala

ഹോളിവുഡ് ചിത്രം മാട്രിക്സിലേതു പോലെ ഏ ഐ സൃഷ്ടിച്ച ഒരു മായിക ലോകത്തിനും യാഥാർത്ഥ്യത്തിനുമിടയിൽ വിഭജിക്കപ്പെട്ടതാണ് നിയോ കൊച്ചിയിലെ ജീവിതം. ജീവിതാന്ദത്തിനായി വിആർ മെമ്മറി ഗെയിമിലേക്ക് തിരിയുന്ന നിസ്സംഗനായ, കടുത്ത വിഷാദരോഗിയുടെ ജീവിതത്തിലൂടെയാണ് മസ്തിഷ്ക മരണത്തിൻ്റെ ഇതിവൃത്തം നീങ്ങുന്നത്.

സമ്പന്നർ വൻതോതിൽ ക്രെഡിറ്റ് ചിലവഴിച്ച് അത്യാധുനിക വിർച്ചൽ ഗെയിമുകളിൽ ആനന്ദിക്കുമ്പോൾ സാധാരണക്കാർക്ക് ബ്ലാക്ക് മാർക്കറ്റുകളിൽ സുലഭമായ ചൈനീസ് ഉല്പന്നങ്ങളാണ് ആശ്രയം. ചൈനീസ് ലാബോറട്ടറികൾ മരണാസന്നരായവരുടെ ‘നീയർ ഡെത്ത് ഏക്സ്പീരീയൻസുകളും’ ഓർമ്മകളും ചോർത്തിയെടുത്ത് ഡിജിറ്റലായി സൂക്ഷിക്കുകയും അത് വ്യക്തികളുടെ ‘ഡിജിറ്റൽ റെപ്ലിക്ക’കളും വീഡിയോ ഗെയിമുകളുമാക്കി മാറ്റുകയും ചെയ്യുന്നു.ഇത് നിയോ കൊച്ചിയിലെ ബ്ലാക്ക് മാർക്കറ്റിലും ലഭിക്കും.

മകളുടെ അകാല വിയോഗം കടുത്ത വിഷാദത്തിലേക്ക് തള്ളിയിട്ട ബിമൽ രാജിന് ( നിരഞ്ജ് മണിയൻപിള്ള രാജു ) യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാവുന്നില്ല. ഹോളിവുഡ് ചിത്രം എറ്റേണൽ സൺറൈസ് ഓഫ് ദ സ്പോട്ലെസ് മൈൻഡിലേത് (2004) പോലെ അയാളുടെ മുൻഭാര്യ അനിന്ത്യ (ആൻ സലിം) വിഷാദത്തിൽ നിന്ന് രക്ഷപ്പെടാൻ ഓർമ്മകളെയാകെ മായ്ച്ചു കളഞ്ഞു.

അവളിന്ന് വേറൊരു വ്യക്തിയാണ്. അവളെക്കുറിച്ചുള്ള തൻ്റെ ഓർമ്മ നഷ്ടപ്പെടാതിരിക്കാൻ സ്വന്തം ഓർമ്മകൾ മായ്ച്ചു കളയാൻ ബിമൽ തയ്യാറാവുന്നില്ല. യാഥാർത്ഥ്യത്തിൽ നിന്നും ഓടിയൊളിക്കാൻ അയാൾ അഭയം കണ്ടെത്തുന്നത് വിർച്ചൽ ഗെയിമുകളിലാണ്.പൊരുത്തപ്പെടാനാവാത്ത യാഥാർത്ഥ്യങ്ങളുടെയും വിർച്ചൽ റിയാലിറ്റിയുടെ സ്വപ്ന ലോകത്തിൻ്റെയും ഇടയിലാണ് അയാളുടെ ദുരിത ജീവിതം.

ജിമ്മിലെ കോച്ച് ചാർലിയിൽ(സുരേഷ് കൃഷ്ണ) നിന്നും ലേഡി സൂപ്പർ സ്റ്റാർ ഫ്രിഡാ സോമൻ്റെ (രജീഷ വിജയൻ) ‘തുണ്ട് ‘ ചേർന്ന വിർച്ചൽ റിയാലിറ്റി സെക്സ് എക്സ്പീരിയൻസ് ഗെയിം ബിമലിന് ലഭിക്കുന്നു. ബാത്ത് ടബ്ബിലെ വെള്ളത്തിൽ കിടന്നു കൊണ്ട് കാണേണ്ട ചൂടൻ ഗെയിമാണത്.ഫ്രിഡയുടെ മൂക്ക്, ചുണ്ടുകൾ, ചെവി തുടങ്ങി അംഗോപാംഗം വിർച്ചൽ ലോകത്ത് വില്പനച്ചരക്കാണ്.ഫ്രിഡയുടെ ഗെയിം കണ്ട എല്ലാവർക്കും ലൈംഗികാനന്ദം ലഭിക്കുമ്പോൾ ബിമൽ കടന്നു പോകുന്നത് വിചിത്രമായ അനുഭവങ്ങളിലൂടെയാണ്.

കൃഷാന്ത്‌ ചിത്രം \"മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് \" ഫസ്റ്റ് ലുക്ക് പുറത്ത്

കാമക്കണ്ണുകളുള്ള ഷാജിമോൻ (രാഹുൽ രാജഗോപാൽ ) എന്ന ആരാധകൻ്റെ ഓർമ്മകളിലൂടെ ഫ്രിഡ എന്ന ലേഡി സൂപ്പർ സ്റ്റാറിൻ്റെ ചില രഹസ്യങ്ങൾ ബിമലിന് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. ക്ലിൻ്റ് മാർക്കണ്ഡൻ എന്ന നിർമ്മാതാവിൻ്റെയും ഹാരി കുമാർ മഞ്ഞപ്രാവ് ( നന്ദു )എന്ന മഞ്ഞ മാധ്യമ പ്രവർത്തകൻ്റെയും തിരോധാന രഹസ്യങ്ങൾ ഷാജി മോൻ്റെ ഓർമ്മകളിൽ .കണ്ട് ബിമൽ ഞെട്ടുന്നു.

സ്വന്തം ജീവിത രഹസ്യങ്ങൾ ആരാധകൻ്റെ ഓർമ്മകളിലൂടെ വിൽക്കപ്പെട്ടതറിഞ്ഞ് ഫ്രിഡ പോലീസ് ഓഫിസറെ (ജഗദീഷ്)സമീപിക്കുന്നു. ഇതോടെ കഥ ക്രൈം ത്രില്ലറിലേക്കും കോടതി വിചാരണയിലേക്കും വഴിമാറുകയാണ്.ആരാണ് ഷാജിമോൻ? അയാളുടെ ഓർമ്മകൾ എങ്ങനെ ചൈനീസ് ബ്ലാക്ക് മാർക്കറ്റിൽ എത്തി?

വിർച്ചൽ ലോകത്തിലെ കാഴ്ച്ചക്കാരനെ കോടതി കുറ്റകൃത്യത്തിൻ്റെ യഥാർത്ഥ ദൃക്സാക്ഷിയായി അംഗീകരിക്കുമോ? ബിമലിൻ്റെ അഡ്വക്കേറ്റും (വിഷ്ണു അഗസ്ത്യ) ഫ്രിഡയ്ക്കു വേണ്ടി തോഴി ഡെസ്ഡിമോണയും (ദിവു പ്രഭ) കോടതിയിൽ അണിനിരക്കുന്നു. കോടതിയിലെ ഓരോ ചലനങ്ങളും മാധ്യമ നിയന്ത്രണത്തിലാണ് നടക്കുന്നത്.

പുറമെ ഉച്ചത്തിൽ സദാചാരം പ്രസംഗിക്കുമെങ്കിലും അപരൻ്റെ സ്വകാര്യതയിലേക്കും ലൈംഗികതയിലേക്കും ഒളിഞ്ഞു നോക്കുന്ന മനുഷ്യ സ്വഭാവത്തെ പോൺ കേസിൽ കുടുങ്ങുന്ന എത്തിക്സ് അധ്യാപകനിലൂടെ സംവിധായകൻ കളിയാക്കുന്നുണ്ട്.

സ്പൂഫ് റഫറൻസുകളിലൂടെയും നർമ്മ സംഭാഷണങ്ങളിലൂടെയും കഥ കാഴ്ചക്കാരെ യഥാർത്ഥ ജീവിത സംഭവങ്ങളുമായി ബന്ധിപ്പിക്കുന്നു.2046-ലും കൊച്ചിയിൽ ചുവന്ന പശ്ചാത്തലത്തിൽ ട്രേഡ് യൂണിയൻ സംസ്ഥാന സമ്മേളനം എഴുതിയ ബോർഡ് കാണാം. വിവാദ രാഷ്ടീയ കഥാപാത്രം പ്രശസ്തമാക്കിയ “ജാഡ വേണ്ട മോളൂസെ ” ഡയലോഗും ഇടക്ക് കടന്നു വരുന്നുണ്ട്.

യാഥാർത്ഥ്യത്തിൽ നിന്നും രക്ഷപെടാൻ വിർച്ചൽ ലോകത്തേക്കുള്ള ആധുനിക മനുഷ്യൻ്റെ ഒളിച്ചോട്ടം, എന്താണ് മാനവികത ? എന്താണ് ജീവിച്ചിരിക്കുക എന്നതിൻ്റെ അർത്ഥം? നിർമ്മിത ബുദ്ധി, ചെറിയ ജോലികളെല്ലാം മനുഷ്യർക്കു പകരം നിർവ്വഹിക്കുന്ന ഹ്യുമനോയ്ഡ് റോബോട്ടുകൾ ,വിർച്ചൽ കാലത്തെ ലൈംഗികത തുടങ്ങി നിരവധി സങ്കീർണ്ണമായ വിഷയങ്ങളിലേക്ക് ചിത്രം വെളിച്ചം വീശുന്നുണ്ട്.

ഡിജിറ്റൽ സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും എപ്പോഴും ചൂഷണം ചെയ്യപ്പെടുന്നത് സ്ത്രീയുടെ ലൈംഗികതയാണെന്നും സ്ത്രീകൾ കൂടുതൽ കച്ചവടവൽക്കരിക്കപ്പെടുമെന്നും സംവിധായകൻ ഓർമ്മിപ്പിക്കുന്നു.

ഫ്രിഡ സോമൻ എന്ന ലേഡി സൂപ്പർ സ്റ്റാറായും വിർച്ചൽ ലോകത്തെ മാസ്മരിക സാന്നിധ്യമായും അതിശയകരമായ പ്രകടനമാണ് രജീഷ വിജയൻ കാഴ്ച്ചവെച്ചത്. താൻ കോടതിയിൽ കുറ്റവിചാരണ ചെയ്യപ്പെടുമെന്നറിഞ്ഞപ്പോൾ അതും വില്പന ചരക്കായി മാറ്റിയ ഫ്രിഡ എന്ന സെലിബ്രിറ്റി രജീഷയുടെ വ്യത്യസ്ത കഥാപാത്രമാണ്. ചിത്രത്തിലെ രജീഷയുടെ ഡാൻസ് സീക്വൻസുകൾ ആകർഷകമാണ്. യാഥാർത്ഥ്യത്തിനും വിർച്ചൽ ലോകത്തെ ഫാൻ്റസിക്കും ഇടയിൽ അലയുന്ന ബിമൽ രാജിൻ്റെ വേഷം നിരഞ്ജ് മനോഹരമാക്കി.

കൃഷാന്ദ് ചിത്രം 'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്' ആഗോള റിലീസ് ഫെബ്രുവരി 27  ന്

നർമ്മത്തിൻ്റെ ടൈമിംഗിൽ ചില രംഗങ്ങളിൽ നിരഞ്ജ് പിതാവ് മണിയൻ പിള്ള രാജുവിനെ ഓർമ്മിപ്പിക്കും. ആവാസ വ്യൂഹത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച രാഹുൽ രാജഗോപാൽ ഫ്രിഡയുടെ ആരാധകനായ സൈമണിൻ്റെ റോൾ ഭംഗിയാക്കി. സെലിബ്രിറ്റികളുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കി, മഞ്ഞക്കഥകൾ മെനഞ്ഞ് കാശുണ്ടാക്കുന്ന യൂട്യൂബർമാരുടെ അഡ്വാൻസ്ഡ് വേർഷനായ ഹാരി കുമാർ മഞ്ഞ പ്രാവ്, നന്ദുവിൻ്റെ വ്യത്യസ്തമായ വേഷമാണ്.

ഫ്രിഡയുടെ തോഴി ഡെസ്ഡിമോണയുടെ വേഷത്തിൽ ദിവ്യപ്രഭയും ബിമലിൻ്റെ മുൻ ഭാര്യയുടെ വേഷത്തിൽ ആൻ സലിമും തിളങ്ങി.ജഗദീഷ്, സുരേഷ് കൃഷ്ണ, ശാന്തി ബാലചന്ദ്രൻ, ഷിൻസ് ഷാൻ തുടങ്ങിയവരും മികച്ച അഭിനയം കാഴ്ച്ച വെച്ചു.

മികച്ച പശ്ചാത്തല സംഗീതത്തിൻ്റെ അകമ്പടിയോടെ അതിവേഗം മാറി മറയുന്ന ഫ്രെയിമുകളാണ് മസ്തിഷ്ക മരണത്തിലേത്. അരുൺ വർഗീസിൻ്റെ പശ്ചാത്തല സംഗീതം മികച്ചതാണ്. പ്രയാഗ് മുകുന്ദൻ്റെ ഛായാഗ്രഹണവും ഇമേജിംഗും തകർപ്പനാണ്. ദിവ്യ ജോബിയുടെ കോസ്റ്റ്യൂമും എടുത്തു പറയണം. തിരക്കഥ രചിച്ചതും എഡിറ്റിംഗ് നിർവ്വഹിച്ചതും സംവിധായകൻ കൃഷാന്ദാണ്.

2046 ൽ കാലാവസ്ഥാ വ്യതിയാനം, നിർമ്മിത ബുദ്ധി എന്നിവയുടെ പശ്ചാത്തലത്തിൽ കൊച്ചി നഗരം എങ്ങനെയായിരിക്കുമെന്ന് കൃഷാന്ദ് തന്റെ വന്യമായ ഭാവനയിലൂടെ തിരക്കഥയിൽ എഴുതി ചേർത്തിരിക്കുന്നു. ഓർമ്മകൾ വില്പന ചരക്കാവുകയും ഒരാളുടെ ഓർമ്മകൾ എല്ലാവരുടേതുമാവുകയും രഹസ്യങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഭാവി ലോകം അമ്പരപ്പിക്കുന്നതാണ്.

വർക്കിയുടെ ശബ്ദ രൂപകൽപ്പന, ആൽവിൻ ജോസഫും കൃഷാന്ദും സംയുക്തമായി തയ്യാറാക്കിയ കല, അർഷാദ് വർക്കലയുടെ മേക്കപ്പ്, അർജുൻ മേനോന്റെ കളർ ഗ്രേഡിംഗ് എന്നിവ ചിത്രത്തെ ഓരോ ഫ്രെയിമിലും വ്യത്യസ്തമാക്കുന്നു. കണ്ടു ശീലിച്ച ശൈലികളെയും സാമ്പ്രദായിക ചട്ടക്കൂടുകളെയും ഉല്ലംഘിക്കുന്നതാണ് കൃഷാന്ദിൻ്റെ സംവിധാന ശൈലി.

മസ്തിഷ്ക മരണം റിലീസ് ഫെബ്രുവരി 27 ന് - സിനിമാ ലോകം

—————————————————–

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News