ഡോ ജോസ് ജോസഫ്
ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രങ്ങളുടെ പതിവ് ചേരുവകൾക്കൊപ്പം സയൻസ് ഫിക്ഷൻ ഘടകം കൂടി കൂട്ടി ചേർത്ത സിനിമയാണ് ഭാവനയും റഹ്മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന അനോമി.
റിയാസ് മാരാത്ത് തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. അവസാനം കൂട്ടിച്ചേർത്ത സയൻസ് ഫിക്ഷൻ എലമെൻ്റാണ് പതിവ് സീരിയൽ കില്ലർ ക്രൈം ചിത്രങ്ങളിൽ നിന്ന് അനോമിയെ വ്യത്യസ്തമാക്കുന്നത്.
2014-ൽ പുറത്തിറങ്ങിയ ഹോളിവുഡ് സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രം “ട്രാൻസ്സെൻഡൻസി “ൽ മാരകമായ രോഗം ബാധിച്ച നായകൻ ജോണി ഡെപ്പിൻ്റെ ബോധ മനസ്സിനെ സൂപ്പർ കമ്പ്യൂട്ടറിലേക്ക് അപ് ലോഡ് ചെയ്ത് ഒരു ഡിജിറ്റൽ അസ്തിത്വം സ്ഥാപിക്കുന്നതിൻ്റെ പരിണിത ഫലങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.

നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ മരണവുമായി ബന്ധപ്പെടുത്തി, പല രൂപങ്ങളിൽ ആവർത്തിച്ച ഈ സയൻസ് ഫിക്ഷൻ പ്രമേയമാണ് അനോമിയിൽ സംവിധായകൻ പരീക്ഷിക്കുന്നത്. മരണം, മരണാസന്ന സമയത്തെ വിചിത്രമായ അനുഭവണ്ടൾ, ശരീരത്തിന് പുറത്തുള്ള അസ്തിത്വം, നല്ല കാര്യത്തിന് വേണ്ടി കൊല്ലാമോ തുടങ്ങിയ ചോദ്യങ്ങൾ ചിത്രം ഉയർത്തുന്നുണ്ടെങ്കിലും എല്ലാത്തിനും ഒരു തരം ഏച്ചുകെട്ടൽ അനുഭവപ്പെടും. മൂന്ന് വർഷം മുമ്പ് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ മാത്രമാണ് തീയേറ്ററുകളിൽ എത്തുന്നത്.
സമർത്ഥയും ധീരയുമായ ഒരു ഫോറൻസിക് വിദഗ്ദയാണ് സാറ ഫിലിപ്പ് ( ഭാവന ). ഡോക്ടറായഭർത്താവ് ആൽബിയും (അർജുൻ ലാൽ ) ഒപ്പമുണ്ട്. സാറയുടെയും സഹോദരൻ സിയാൻ ഫിലിപ്പിൻ്റെയും (ഷെബിൻ ബെൻസൺ) ജീവിതങ്ങളെ കേന്ദ്രീകരിച്ചാണ് അനോമിയുടെ കഥ മുന്നോട്ട് നീങ്ങുന്നത്. സിയാൻ മാതാപിതാക്കളുടെ അപകട മരണത്തെ തുടർന്നുണ്ടായ മാനസ്സിക ആഘാതത്തെ തുടർന്ന് ചികിത്സയിലാണ്.
ഒരു ഡെലൂഷൻ പോലെ മരിച്ച അമ്മയുടെ ശബ്ദം അവന് കാതിൽ മുഴങ്ങി കേൾക്കാം.സിയാനെ ഹൃദയത്തോട് ചേർത്തു പിടിച്ച് സംരക്ഷിക്കുന്നത് സാറയാണ്.ഒരു ദിവസം അപ്രതീക്ഷിതമായി കാണാതായ സിയാൻ്റെ മൃതദേഹം മാതാപിതാക്കൾ വാഹനാപകടത്തിൽ മരിച്ച സ്ഥലത്തു നിന്നും കണ്ടെത്തുന്നു. കയ്പേറിയ ചില മുൻ അനുഭവങ്ങൾ കാരണം ഡിപ്പാർട്ട്മെൻ്റിനോട് മാനസികമായ അകൽച്ചയിൽ കഴിയുന്ന എ സി പി ജിബ്രാനായിരുന്നു അന്വേഷണ ചുമതല.

കേസ് ഉഴപ്പി അന്വേഷിച്ച ജിബ്രാൻ സിയാൻ്റെ മരണം വെറും ആത്മഹത്യയായി എഴുതി തള്ളുന്നു. സിയാൻ്റെ ശരീരത്തിൽ നിന്നും കണ്ടെടുത്ത പ്രൊപോഫോൾ എന്ന രാസവസ്തു മുമ്പ് ആത്മഹത്യ ചെയ്ത നീരജ് എന്ന യുവാവിൻ്റെ ശരീരത്തിൽ നിന്നും കണ്ടെടുത്തിരുന്നതായി സാറയ്ക്ക് ഓർമ്മ വന്നു.
നീരജും മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. സമാനമായ മാനസ്സികാവസ്ഥയിലുണ്ടായിരുന്ന ഷാഹിന എന്ന യുവതിയും കൊല്ലപ്പെടുന്നു. കോടതി അടിയന്തിര അന്വേഷണത്തിന് ഉത്തരവിടുന്നതോടെ അലസത വെടിഞ്ഞ് അന്വേഷണത്തിനിറങ്ങാൻ ജിബ്രാൻ നിർബ്ബന്ധിതനാകുന്നു. ആരാണ് യഥാർത്ഥ സൈക്കോ സീരിയൽ കില്ലർ? എന്താണ് യഥാർത്ഥ ലക്ഷ്യം? എന്താണ് സാറയ്ക്ക് ഈ സംഭവങ്ങളുമായുള്ള കണക്ഷൻ?
ഫോറൻസിക് വിദഗ്ദയായ സാറ നടത്തുന്ന സമാന്തര അന്വേഷണമാണ് ഒന്നാം പകുതിയെ മുന്നോട്ടു കൊണ്ടു പോകുന്നത്.ഒന്നാം പകുതി കൂടുതൽ ചടുലമാണ്. രണ്ടാം പകുതിയിൽ അന്വേഷണത്തിൻ്റെ കടിഞ്ഞാൺ ജിബ്രാൻ്റെ നേതൃത്വത്തിൽ പോലീസ് ഏറ്റെടുക്കുന്നു. രണ്ടാം പകുതിയിൽ കഥ സയൻസ് ഫിക്ഷനിലേക്ക് മാറുമ്പോൾ അതുവരെയുള്ള ഒഴുക്ക് നഷ്ടപ്പെടുന്നു.
ക്ലൈമാക്സിലാണ് സയൻസ് ഫിക്ഷൻ എലമെൻ്റ് കടന്നു വരുന്നത്. അവിടെ വില്ലൻ താൻ ഒരു “സൈക്കോപാത്ത് ” അല്ലെന്ന് സ്വയം ന്യായീകരിക്കുന്നത് കാണാം. ജീവിക്കാൻ കൊതിയുള്ളവരെയല്ല കൊല്ലുന്നത്.ശാസ്ത്രത്തിന് വേണ്ടിയും മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയും കൊല്ലുന്നത് കുറ്റമല്ല.
ആത്മഹത്യാ പ്രവണതയുള്ളവരെ മാത്രമാണ് കൊല്ലുന്നത്. ഇതെല്ലാമാണ് കൊലപാതകത്തിനുള്ള ന്യായങ്ങൾ.മരണം, മരണാനന്തര അനുഭവങ്ങൾ, ബോധ മനസ്സിൻ്റെ മരണാന്തര അസ്ത്വിത്വം എന്നിവയൊക്കെ ക്ലൈമാക്സിൽ കടന്നു വരുന്നുണ്ടെങ്കിലും ഒന്നും പ്രേക്ഷകരുമായി കണക്ട് ആകുന്നില്ല.
അനോമിയിൽ വില്ലൻ ഉയർത്തുന്ന തത്ത്വചിന്ത വ്യത്യസ്തവും പുതുമയുള്ളതുമാണ്. എന്നാൽ അവിടെയെത്താൻ, രണ്ടര മണിക്കൂറിൽ ഏറെ ദൈർഘ്യമുള്ള ചിത്രത്തിൻ്റെ രണ്ട് മണിക്കൂറോളം പരമ്പരാഗത സീരിയൽ കില്ലർ ചിത്രങ്ങളുടെ പതിവ് വഴികളിലൂടെ സംവിധായകന് സഞ്ചരിക്കേണ്ടി വരുന്നു.

ജിബ്രാൻ എന്ന പോലീസ് ഓഫീസർ ഉൾവലിയുന്നതിനും അലസനായി മാറുന്നതിനും വഴിതെളിച്ച സംഭവങ്ങൾ വിശ്വസനീയമായി ചിത്രീകരിച്ചിട്ടില്ല. രണ്ടാം പകുതിയിൽ പുതിയ വില്ലൻ കഥാപാത്രങ്ങളിലേക്കും വെളിപ്പെടുത്തലുകളിലേക്കും അന്വേഷണം വളരുമ്പോൾ ട്വിസ്റ്റുകൾ പ്രേക്ഷകനെ അമ്പരിപ്പിക്കുന്നതിൽ വിജയിച്ചില്ല.
കരുതലും നിശ്ചയദാർഢ്യവുമുള്ള സഹോദരിയുടെ വേഷം ഭാവന ഭംഗിയായി അവതരിപ്പിച്ചു. ഈ കഥാപാത്രം നിരവധി വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും സാറ ഭാവനയുടെ പ്രതിഭയെ വെല്ലുവിളിക്കുന്ന ഒരു വേഷമല്ല. ഒരു പെൺകുട്ടിക്ക് നീതി വാങ്ങി കൊടുക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഉൾവലിഞ്ഞ പോലീസ് ഓഫീസറാണ് ഒന്നാം പകുതിയിൽ റഹ്മാൻ അവതരിപ്പിക്കുന്ന ജിബ്രാൻ എന്ന കഥാപാത്രം.
എന്നാൽ കഥാപാത്രത്തിൻ്റെ വൈകാരിക ഭാവങ്ങൾ പ്രകടിപ്പിക്കുന്നതിൽ റഹ്മാൻ വേണ്ടത്ര വിജയിച്ചില്ല. രണ്ട് കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയാണ് തിരക്കഥ എഴുതിയിരിക്കുന്നതെങ്കിലും രണ്ടാം പകുതി ഏറെക്കുറെ പൂർണ്ണമായും റഹ്മാൻ ഏറ്റെടുത്തതിനാൽ ഭാവനയുടെ സാറയെ ഇടക്ക് മറന്ന് പോകും.ഷെബിൻ ബെൻസൺ, അർജുൻ ലാൽ, വിഷ്ണു അഗസ്ത്യ, സുമിത് നവൽ എന്നിവർ വേഷങ്ങൾ ഭംഗിയാക്കി.ദൃശ്യാ രഘുനാഥ്, ബിനു പപ്പു, വെട്ടുകിളി പ്രകാശ്, ജിൻസ് ഭാസ്ക്കർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന തിരക്കഥ വില്ലന്മാരുടെ മാനസിക നിലയും പശ്ചാത്തലവും കൂടുതൽ ആഴത്തിൽ പര്യവേഷണം ചെയ്യുന്നില്ല. സിനിമയുടെ ത്രില്ലർ – സയൻസ് ഫിക്ഷൻ മൂഡ് നിലനിർത്തുന്നതിൽ സുജിത് സാരംഗിന്റെ ഛായാഗ്രഹണം വിജയിച്ചു.ക്ലൈമാക്സിൽ മരണത്തിന്റെ സമവാക്യത്തെക്കുറിച്ച് സംസാരിക്കുന്ന, മായക്കാഴ്ച്ചകളുടെ സീക്വൻസ് ഭംഗിയായി ചിത്രീകരിച്ചു.

‘അനിമൽ’ ഫെയിം ഹർഷവർദ്ധൻ രാമേശ്വർ മലയാളത്തിൽ സംഗീതം നിർവ്വഹിക്കുന്ന ആദ്യ ചിത്രമാണ് അനോമി. കിരൺ ദാസിൻ്റെ എഡിറ്റിംഗും മികച്ചതാണ്.ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്.
കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻഡോ.റോയ് സി.ജെ നിർമ്മാണ പങ്കാളിയായ അവസാന ചിത്രമാണ് അനോമി. ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും നടി ഭാവനയും നിർമ്മാണ പങ്കാളികളാണ്.

—————————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































