ഡോ ജോസ് ജോസഫ്
ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ക്രൈം സസ്പെൻസ് ത്രില്ലർ ചിത്രങ്ങൾക്ക് കൃത്യമായ ഒരു ബെഞ്ച്മാർക്ക് നിശ്ചയിച്ച സംവിധായകനാണ് ജീത്തു ജോസഫ്.
ജീത്തുവിൻ്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയ മിറാഷിന് ആ നിലവാരത്തിലേക്ക് ഉയരാനായില്ല. ആസിഫ് അലി നായകനായ മിറാഷ് പോലെ കുത്തിനിറച്ച ട്വിസ്റ്റുകൾ ഇല്ലെങ്കിലും ജീത്തു ജോസഫിൻ്റെ പുതിയ ചിത്രം ‘വലതു വശത്തെ കള്ളനും’, ദൃശ്യം ചിത്രങ്ങളുടെ മികവിലേക്ക് ഉയർന്നിട്ടില്ല.

വളർത്തു ദോഷം കൊണ്ട് പെൺകുട്ടികളോട് അതിക്രമം കാണിക്കുന്ന പയ്യൻ.സ്വന്തം കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ഗൃഹനാഥൻ. ഇതായിരുന്നു ദൃശ്യത്തിൻ്റെ കഥാതന്തു.മോശം
പേരൻ്റിംഗ് കൊണ്ട് സ്വഭാവദൂഷ്യങ്ങൾക്ക് അടിമയായി തീർന്ന മകൻ. മറുവശത്ത് സ്വന്തം മകൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത കുടുംബ സ്നേഹിയായ ഒരച്ഛൻ.ആത്യന്തികമായി ദൃശ്യത്തിൻ്റെ കഥയുടെ മറ്റൊരു രീതിയിലുള്ള വക ഭേദമാണ് വലതുവശത്തെ കള്ളൻ.
ക്രിസ്തുവിനോടൊപ്പം ഇടതും വലതും വശങ്ങളിൽ കുരിശിലേറ്റപ്പെട്ട രണ്ട് കള്ളന്മാരിൽ വലതു വശത്തെ കള്ളൻ അവസാന നിമിഷം കുറ്റമേറ്റ് പറഞ്ഞ് മാനസാന്തരപ്പെടുന്നു. കൊടും ക്രിമിനലായിരിക്കുമ്പോഴും ഏതു നിമിഷവും കുറ്റം ഏറ്റു പറയാനുള്ള മനുഷ്യ സ്വാതന്ത്ര്യത്തിൻ്റെയും ഉത്തരവാദിത്വത്തിൻ്റെയും പ്രതീകമാണ് വലതു വശത്തെ കള്ളൻ.
എല്ലാ കേസുകളും പണം വാങ്ങി ഒതുക്കിത്തീർക്കുന്ന പോലീസ് ഓഫീസറാണ് കാലടി സ്റ്റേഷനിലെ സി ഐ ആൻ്റണി സേവിയർ ( ബിജു മേനോൻ).അയാളുടെ കടുത്ത ശിക്ഷണത്തിന് ഇരയാകേണ്ടി വന്ന മകൻ ഫിലിപ്പ് (കെ ആർ ഗോകുൽ ). അയാളുമായി നല്ല ബന്ധത്തിലല്ല.

ചിത്രത്തിൻ്റെ തുടക്കത്തിൽ ആൻ്റണിയും ഫിലിപ്പും മനശാസ്ത്രജ്ഞൻ്റെ (ശ്യാമപ്രസാദ്) അടുത്ത് കൗൺസലിംഗിന് എത്തുന്നത് കാണാം.ഫിലിപ്പിൻ്റെ സുഹൃത്തായ രാജീവ് എന്ന യുവാവ് ദീപ്തി എന്ന പെൺകുട്ടിയെ പീഡിപ്പിക്കുന്നു. പതിവ് പോലെ ആൻ്റണി സ്വാധീനത്തിനു വഴങ്ങി, പണം വാങ്ങി കേസ് ഒതുക്കി തീർക്കുന്നു.
ആത്മഹത്യ ചെയ്ത ദീപ്തിക്ക് നീതി വാങ്ങി കൊടുക്കാൻ ഇറങ്ങുന്നത് സുഹൃത്ത് ഐറിനാണ് (വൈഷ്ണവി രാജ് ).നിയമ വിദ്യാർത്ഥിനിയും മനുഷ്യാവകാശ പ്രവർത്തകയുമാണ് ഐറിൻ.” മരിച്ചവർക്കും നീതി വേണ്ടേ? അത് വാങ്ങിക്കൊടുക്കേണ്ടത് ജീവിച്ചിരിക്കുന്നവരല്ലേ ” എന്നാണ് ഐറിൻ്റെ ന്യായം.
ഐറിൻ്റെ പിതാവ് സാമുവൽ ജോസഫ് എന്ന സാം (ജോജു ജോർജ്ജ്) കുട്ടിക്കാനത്ത് കമ്പ്യൂട്ടർ കട നടത്തുകയാണ്. എത്തിക്കൽ ഹാക്കറായ സാമുവൽ അനാഥനായിരുന്നു. ഭാര്യ തെരേസയും (ലെന) ഐറിനുമടങ്ങിയ കുടുംബത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത, സ്നേഹ നിധിയായ കുടുംബനാഥനാണ് സാം. പിതൃത്വത്തിൻ്റെ എതിർ ധ്രുവങ്ങളിലാണ് ആൻ്റണിയും സാമുവലും നിലയുറപ്പിച്ചിരിക്കുന്നത്.
വീട്ടിൽ നിന്നും മടങ്ങിയ ഐറിനെ കാണാതാവുന്നു. ആൻ്റണിയുടെ സ്റ്റേഷൻ പരിധിയിലാണ് ഐറിനെ കാണാതാവുന്നത്.പതിവ് പോലെ കേസ് കുഴിച്ചു മൂടാനുള്ള ആൻ്റണിയുടെ ശ്രമം ഇത്തവണ വിജയിക്കുന്നില്ല. മകൾക്ക് നീതി നടത്തിക്കൊടുക്കുവാൻ മറുഭാഗത്ത് സാമുവൽ വാശിയോടെ ഇറങ്ങുമ്പോൾ ഏറ്റുമുട്ടൽ ഉയർന്ന ബൗദ്ധിക ശേഷിയുള്ള രണ്ട് പേർ തമ്മിലാകുന്നു.
പിന്നീട്, ഫോൺ നമ്പറുകൾ, കേസ് നമ്പറുകൾ, ലോജിക്ക് ഇല്ലാത്ത ചില യാദൃശ്ചികതകൾ എന്നിവ ഉൾപ്പെടുന്ന ഒരു പസിൽ ഗെയിം ഉപയോഗിച്ച് സാമുവൽ ക്രിമിനലായ ആൻ്റണിയെ താൻ നിശ്ചയിച്ച വഴികളിലൂടെ ഓടിക്കുന്നതാണ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്.ഈ ഗെയിം പ്ലാനിൻ്റെ അന്തിമ ഘട്ടത്തിൽ തെരേസയും പങ്കാളിയാണ്.
ചിത്രത്തിൻ്റെ രണ്ടാം പകുതിയിലെ കഥ ഏതാനും മണിക്കൂറുകൾ കൊണ്ട് തീരുന്നു. ജോജു ജോർജിൻ്റെ സാമുവലിൻ്റെ റോൾ ഏറെക്കുറെ ഒന്നാം പകുതി കൊണ്ട് അവസാനിക്കുകയാണ്.കുരിശു മരണത്തിനു ശേഷം ക്രിസ്തുവിൻ്റെ മൃതശരീരം മടിയിൽ കിടത്തി വിലപിക്കുന്ന മാതാവിൻ്റെ ‘പിയറ്റ ‘ ശില്പത്തിൻ്റെ പശ്ചാത്തലത്തിൽ പേരൻ്റിംഗിനെ കുറിച്ച് ഒരു സന്ദേശം നൽകാൻ അവസാനം ശ്രമിക്കുന്നു. ഇതാകട്ടെ വിശ്വസനീയുവുമല്ല.

എന്നാൽ മിറാഷിലേതു പോലെ ആദ്യാവസാനം ട്വിസ്റ്റുകളുടെ നീണ്ട പരമ്പര വലതുവശത്തെ കളളനിൽ ഇല്ല.രണ്ടാം പകുതി കൂടുതൽ സമയവും പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് എന്തു തരം പൊലീസാന്നെന്ന് ചോദിക്കും വിധമാണ് പോലീസുകാരുടെ പെരുമാറ്റം. ക്രിമിനലാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞിട്ടും ആൻ്റണിയുടെ ഗെയിം പ്ലാനിന് പോലീസ് സംവിധാനം ഒത്താശ ചെയ്തു കൊടുക്കുന്നത് വിശ്വസനീയമല്ല.
സ്പൂൺ ഫീഡിംഗ് ‘ പോലെ പ്രേക്ഷകർക്ക് കാര്യങ്ങൾ വ്യക്തമാക്കാൻ ഒട്ടേറെ കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ട്. ആരും മനസ്സിൽ തങ്ങി നിൽക്കില്ല. ഡയലോഗുകൾ പലതും ബോറാണ്. പ്രിയ, ഐറിൻ, എലിസബത്ത്, ദീപ്തി എന്നിങ്ങനെ നാല് പെൺകുട്ടികൾ പീഡനത്തിന് വിധേയരാകുന്നതായി ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്.ഇവരിൽ ചിലരുടെ ശരീരത്തിന് മാരകമായ ക്ഷതങ്ങൾ ഏൽപ്പിക്കപ്പെടുന്നു.
നാവും വിരലുകളും മുറിച്ചു മാറ്റപ്പെടുന്നു.എല്ലാത്തിനും ‘സാഡിസ്റ്റിക് മെയിൽ ഷോവനിസം’ എന്ന് അതീവ ലാഘവത്തോടെയുള്ള വിശേഷണമാണ് തിരക്കഥാകൃത്ത് നൽകുന്നത്.ആദ്യ പകുതിയിൽ കഥാപാത്രങ്ങളെയും അവരുടെ പശ്ചാത്തലത്തെയും വികസിപ്പിക്കുകയും പിന്നീട് അപ്രതീക്ഷിത ട്വിസ്റ്റുകളിലേക്കും സസ്പെൻസിലേക്കും കടക്കുകയും ചെയ്യുക എന്ന ജീത്തു ചിത്രങ്ങളിലെ പതിവ് ക്രമം ഈ ചിത്രത്തിലും പിന്തുടരുന്നു.
ബിജു മേനോനാണ് ചിത്രത്തിൽ സ്ക്രീൻ സ്പേസ് കൂടുതൽ. അതീവ സങ്കീർണ്ണമായ കഥാപാത്രമാണ് ബിജു മേനോൻ അവതരിപ്പിച്ച ആൻ്റണി.ബിജു മേനോൻ്റെയും ജോജുവിൻ്റെയും പ്രകടനങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നതെങ്കിലും അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് വലതുവശത്തെ കള്ളനിൽ എന്ന് പറയാനാവില്ല.
ആടുജീവിതത്തിലൂടെ ശ്രദ്ധേയനായ കെ ആർ ഗോകുലിൻ്റെ ഫിലിപ്പ് തരക്കേടില്ല.വൈഷ്ണവി രാജ്, ലെന, ഇർഷാദ്, ഷാജു ശ്രീധർ, ലിയോണ ലിഷോയ് എന്നിവർ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ചു.നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, അഭിറാം രാധാകൃഷ്ണൻ, കൃഷ്ണപ്രഭ, മനോജ് കെ.യു, ജോളി ചിറയത്ത്, രമ്യ സുരേഷ്, ശാന്തി മായാദേവി, ആദം അയൂബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ബാബുരാജിൻ്റെ കൂദാശ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ ഡിനു തോമസ് ഈലനാണ് വലതുവശത്തെ കള്ളനും തിരക്കഥ എഴുതിയിരിക്കുന്നത്. പഴുതുകളുള്ള തിരക്കഥ ദുർബ്ബലമാണ്. വൻ ട്വിസ്റ്റുകളോ പുതുമയോ ഇല്ലാത്ത തിരക്കഥയുടെ ന്യൂനതകൾ മേക്കിംഗിലൂടെ മറി കടക്കാൻ സംവിധായകൻ ജീത്തു ജോസഫ് ശ്രമിച്ചിട്ടുണ്ട്.
എന്നാൽ പോലീസ് സ്റ്റേഷൻ രംഗങ്ങൾക്ക് ജീത്തുവിൽ നിന്ന് പ്രതീക്ഷിക്കുന്ന മികവില്ല.സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പീഡനങ്ങൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ, ദുരന്തങ്ങൾ, സാഡിസ്റ്റിക് മെയിൽ ഷോവനിസം എന്നിവയെല്ലാം നിറഞ്ഞ ചിത്രം ഇരുണ്ട മൂഡ് സൃഷ്ടിക്കുന്ന കളർ പാറ്റേണിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രത്തിൻ്റെ മൂഡിനോട് ചേർന്നു പോകുന്നതാണ് വിഷ്ണു ശ്യാമിൻ്റെ സംഗീതം. വി എസ് വിനായകാണ് 138 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ എഡിറ്റർ.

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































