ഡോ ജോസ് ജോസഫ്..
ട്രാഫിക്കിനും ഹൗ ഓൾഡ് ആർ യു വിനു ശേഷം ലിസ്റ്റിൻ സ്റ്റീഫനു വേണ്ടി ബോബി – സഞ്ജയ് കൂട്ടുകെട്ട് തിരക്കഥയെഴുതുന്ന മൂന്നാമത്തെ ചിത്രമാണ് ബേബി ഗേൾ.
ഹിറ്റ് ചിത്രം, സർവ്വം മായയ്ക്കു ശേഷം നിവിൻ പോളി നായകനാകുന്ന ബേബി ഗേൾ, ട്രാഫിക് പോലെ 12 – 24 മണിക്കൂറിനുള്ളിൽ കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാകുന്ന ഒരു ഇമോഷണൽ ത്രില്ലറാണ്.
ലിസ്റ്റിൻ സ്റ്റീഫനും ബോബി – സഞ്ജയ് ടീമും ആദ്യമായി ഒരുമിച്ച ട്രാഫിക്കിൻ്റെ അതേ ട്രാക്കിലാണ് ബേബി ഗേളിൻ്റെ കഥയുടെയും സഞ്ചാരം. ട്രാഫിക്കിൻ്റെ അതേ ഘടനയിൽ ആവേശം സൃഷ്ടിക്കാനാണ് തിരക്കഥാകൃത്തുക്കളുടെ ശ്രമം.

പക്ഷെ,ബേബി ഗേൾ, ട്രാഫിക്കിൻ്റെ അതേ നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും പരിചയപ്പെടുത്തുന്ന ആദ്യ പകുതി ചടുലവും ഏറെക്കുറെ ആവേശകരവുമാണ്. എന്നാൽ കൃത്രിമമായ സംഭവഗതികൾ കുത്തി നിറച്ച രണ്ടാം പകുതി പ്രവചനീയമാണ്.
സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗരുഡനു ശേഷം അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് ബേബി ഗേൾ. ഗരുഡനിലേതു പോലെ ദ്വന്ദ നായകന്മാരുടെ കൊമ്പുകോർക്കൽ ഈ ചിത്രത്തിൽ ഇല്ല.
സർവ്വം മായയിലേതു പോലെ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രത്തെയല്ല ഈ ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്.ചിത്രത്തിൽ പലയിടത്തും എവിടെ പോയി നായകൻ എന്ന് തിരയുമ്പോഴായിരിക്കും നിവിൻ്റെ കഥാപാത്രം പ്രത്യക്ഷപ്പെടുക. നിവിൻ്റെ കംഫർട്ട് സോണിന് പുറത്തുള്ള കഥാപാത്രം തനി സാധാരണക്കാരനാണ്.
തിരുവനന്തപുരം ഗൗരീശപട്ടത്തെ ഗുഡ് ഷെപ്പേഡ് ആശുപത്രിയിൽ മൂന്ന് ദിവസം പ്രായമായ ഒരു പെൺകുഞ്ഞിനെ കാണാതാവുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം. ക്രിസ്തുമസ്സിന് തൊട്ടുമുമ്പുള്ള ദിവസം.19 കാരിയായ മീനാക്ഷി (മൈഥിലി നായർ ) പ്രസവിച്ച പെൺകുഞ്ഞിനെയാണ് കാണാതായത്.

വലിച്ചു നീട്ടലുകളില്ലതെ ചിത്രം നേരെ സംഭവത്തിൻ്റെ ഉദ്വേഗത്തിലേക്ക് കടക്കുകയാണ്.നഗരത്തിൽ മുഖ്യമന്ത്രിയുടെ ‘ജനങ്ങൾക്കൊപ്പം ‘ പരിപാടി നടക്കുന്നതിനാൽ പോലീസുകാർ തിരക്കിലാണ്.
എങ്കിലും ഒരു പോലീസ് ഓഫീസർ (അഭിമന്യു ഷമ്മി തിലകൻ) അന്വേഷണത്തിൻ്റെ ചുമതല ഏറ്റെടുക്കുന്നു. ട്രാഫിക്കിൽ അനൂപ് മേനോൻ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ അതേ റോളിലാണ് ഈ ചിത്രത്തിൽ അഭിമന്യുവിൻ്റെ പോലീസ് കഥാപാത്രം.
ഗുഡ് ഷെപ്പേഡ് ആശുപത്രിയിലെ അറ്റൻഡറാണ് വെട്ട്കാടുകാരനായ സനൽ മാത്യു (നിവിൻ പോളി). ഭാര്യ (അദിതി രവി ) സൌദിയിലെ ജോലി ഉപേക്ഷിച്ച് തലേ രാത്രിയിൽ നാട്ടിൽ എത്തിയതേയുള്ളു. ആശുപത്രിയിലെ സെക്യൂരിറ്റി സുകുമാരൻ (ജാഫർ ഇടുക്കി)രണ്ട് മണിക്കൂർ മുമ്പെ ഡ്യൂട്ടിയിൽ നിന്ന് പോയ സമയത്താണ് കുഞ്ഞ് മോഷണം പോയത്.
നേരത്തെ എത്താമെന്ന് സുകുമാരന് നൽകിയ വാക്ക് പാലിക്കാൻ സനലിനായില്ല. അതിനാൽ കുഞ്ഞിനെ കണ്ടെത്തേണ്ടത് സനലിൻ്റെ കൂടെ ബാധ്യതയായി. പർദ്ദയണിഞ്ഞ ഒരു സ്ത്രീ മഞ്ഞ നിറമുള്ള ഒരു ബിഗ് ഷോപ്പർ ബാഗിലാണ് കുഞ്ഞിനെ മറ്റേണിറ്റി വാർഡിൽ നിന്നും കടത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും തെളിയുന്നു.
കുഞ്ഞിനെ കണ്ടെത്താൻ തിരുവനന്തപുരം നഗരം അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിന് പോലീസ് ഇറങ്ങിത്തിരിക്കുന്നു. ആദ്യ പകുതിയിൽ പോലീസ് നടപടി ക്രമങ്ങളും ആശുപത്രി രംഗങ്ങളും കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. ട്രാഫിക്കിലേത് പോലെ ഈ രംഗങ്ങളാണ് കഥയെ മുന്നോട്ടു കൊണ്ടു പോകുന്നത്.

കൈക്കുഞ്ഞിനെ തേടിയുള്ള അന്വേഷണത്തിന് ആദ്യ ഘട്ടത്തിൽ സനലും പോലീസിന് ഒപ്പമുണ്ട്. എന്നാൽ ഒരു ഘട്ടത്തിൽ സനലും പോലീസിൻ്റെ സംശയ നിഴലിലാകുന്നു. അയാളുടെ ജോലിയും അതോടെ പോകുന്നു. കുഞ്ഞിനെ കണ്ടെത്തി മീഡിയയെ കൊണ്ട് നല്ലത് പറയിക്കണമെന്ന വാശിയിൽ സനലും സ്വന്തം നിലയിൽ സമാന്തര അന്വേഷണത്തിന് ഇറങ്ങുന്നു.
രണ്ടാം പകുതിയിലേക്കെത്തുമ്പോഴേക്കും കഥ ഏറെക്കുറെ പ്രവചനീയമാണ്. വൈകാരിക തലം കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിലും കൃത്രിമത്വം അനുഭവപ്പെടും. കുഞ്ഞിനെ തട്ടികൊണ്ടു പോകുന്നതിനുള്ള കാരണം യുക്തി സഹമല്ല. രണ്ട് അമ്മമാരെ ചിത്രത്തിൽ കാണാം. ബംഗളുരുവിൽ എൻജിനീയറിംഗ് പഠിക്കാൻ പോയി സീനിയർ വിദ്യാർത്ഥിയിൽ നിന്നും ഗർഭിണിയായ മീനാക്ഷിക്ക് മാതൃത്വം അടിച്ചേൽപ്പിക്കപ്പെട്ടതാണ്.
ഒട്ടും ആഗ്രഹിക്കാത്തത്. വൈകാരികമായി ഒരു മാതാവാകാൻ അവൾ തയ്യാറെടുത്തിരുന്നില്ല. അവൾക്കും വീട്ടുകാർക്കും കുട്ടി നഷ്ടപ്പെട്ടത് ആശ്വാസമാണ്. കുട്ടിക്കളി മാറാത്ത ജെൻ സി ഭർത്താവിന് നാളെ പരീക്ഷ എഴുതുന്നതിനെ കുറിച്ചാണ് ആകുലത.രണ്ടാമത്തെ അമ്മ ഋതു പിള്ള (ലിജോമോൾ ) മൂന്നാമതും ചാപിള്ളയെ പ്രസവിച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടവളാണ്.
ഭർത്താവുമായി ടോക്സിക് ബന്ധത്തിൽ കഴിയുന്ന ഋതുവിന് ഒരു കുഞ്ഞില്ലാതെ വീട്ടിലേക്ക് മടങ്ങാനാവില്ല. ഒരു കുഞ്ഞില്ലാത്തതിൻ്റെ വൈകാരിക തകർച്ചയിലാണ് അവൾ. ഇതിനിടയിൽ യാദൃഛികമെന്നോണം ധാരാളം സംഭവങ്ങൾ തിരക്കഥാകൃത്തുക്കൾ കൂട്ടി ചേർത്തിരിക്കുന്നു. രണ്ട് അമ്മമാർ തമ്മിൽ കണ്ടുമുട്ടുന്നതും സംസാരിക്കുന്നതുമെല്ലാം കഥ ശുഭപര്യവസായിയായി അവസാനിപ്പിക്കുന്നതിന് കൃത്രിമമായി എഴുതി ചേർത്തതാണ്.അതാകട്ടെ മുഴച്ചു നിൽക്കുകയും ചെയ്യുന്നു.
ഒരു കാര്യവുമില്ലാതെ പോലീസ് ആദ്യവസാനം ഓടി നടക്കുന്നുമുണ്ട്.പോലീസ് കഥാപാത്രങ്ങൾ മാത്രമല്ല, സനൽ എന്ന നായക കഥാപാത്രവും ഉപരിപ്ലവമാണ്. മീനാക്ഷി കുഞ്ഞിനെ വേണ്ടെന്നു വെയ്ക്കാൻ എടുക്കുന്ന തീരുമാനം പോലും ഒട്ടും ഗൗരവവും ആഴവും ഇല്ലാത്തതാണ്. മനസ്സിൽ തട്ടുന്നതല്ല.യഥാർത്ഥ മാതൃത്വം എന്താണെന്നും മനുഷ്യത്വത്തിൻ്റെ മഹത്വം എന്താണെന്നും ചിത്രം ഉയർത്തിക്കാട്ടുന്നുണ്ട്.

പവർ പാക്ക് പ്രകടനമില്ലാത്ത സാധാരണക്കാരനാണ് നിവിൻ പോളിയുടെ സനൽ മാത്യു. സനലിൻ്റെ വിജയ -പരാജയങ്ങളും ആത്മസംഘർഷങ്ങളും നിവിൻ ഒതുക്കത്തോടെ അവതരിപ്പിച്ചുവെങ്കിലും നായകനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന ചിത്രമല്ല ബേബി ഗേൾ. സ്പഷ്ടതയില്ലാത്തതാണ് ചിലയിടങ്ങളിൽ നിവിൻ്റെ ഡയലോഗ് ഡെലിവറി.
സഹോദരങ്ങളായെത്തുന്ന ലിജോ മോൾ- സംഗീത് പ്രതാപ് കോമ്പോയാണ് ചിത്രത്തിൻ്റെ ആകർഷണം. പൊന്മാനിലെ സ്റ്റെഫിയ്ക്കു ശേഷം ലിജോ മോളുടെ മറ്റൊരു മികച്ച പ്രകടനമാണ് ബേബി ഗേളിലെ ഋതു. സഹോദരൻ ഋഷി പിള്ള സംഗീത് പ്രതാപിൻ്റെ പതിവ് കോമഡി ട്രാക്ക് വിട്ടുള്ള കഥാപാത്രമാണ്.
ഋഷിയെ സംഗീത് തന്മയത്വത്തോടെ അവതരിപ്പിച്ചു. മീനാക്ഷിയുടെ വേഷം മൃദുല നായരും പോലീസ് ഓഫീസറുടെ വേഷം അഭിമന്യു തിലകനും ഭംഗിയാക്കി. മൃദുൽ, അക്ഷയ്,അസീസ് നെടുമങ്ങാട്, മേജർ രവി, നിഷ സാരംഗ്, അദിതി രവി, ജെയിംസ് ഏലിയ, നന്ദു, അശ്വത് ലാൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
വൈകാരികത നിറച്ച ഒരു ത്രില്ലറായാണ് ബേബി ഗേളിനെ സംവിധായകൻ അരുൺ വർമ്മ ഒരുക്കിയിരിക്കുന്നത്.127 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒതുക്കമുള്ളതാണ്.ശ്യാം സി എസിൻ്റെ പശ്ചാത്തല സംഗീതം നാധാരണ നിലവാരത്തിൽ. ഫയസ് സിദ്ദിഖിൻ്റെ ഛായാഗ്രഹണം കൊള്ളാം. ഷൈജിത്ത് കുമാരനാണ് എഡിറ്റർ.

——————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































