ഡോ ജോസ് ജോസഫ്,,
സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രത്തിൽ യക്ഷി കടന്നു വന്നാൽ എങ്ങനെയിരിക്കും? നല്ലവളായ ആ യക്ഷി പേടിപ്പിക്കില്ലെന്നു മാത്രമല്ല, ചില നർമ്മ മുഹൂർത്തങ്ങൾ സമ്മാനിക്കുകയും ചെയ്യും.
കൂടെ ചില സദുപദേശങ്ങളും സന്ദേശങ്ങളും നൽകും. സത്യൻ അന്തിക്കാട് യൂണിവേഴ്സിൽ കടന്നു കയറിയ ഒരു ജെൻസി പ്രേതത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് അദ്ദേഹത്തിൻ്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീൽ ഗുഡ് ചിത്രമാണ് സർവ്വം മായ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻ ലാൽ ചിത്രം ഹൃദയ പൂർവ്വത്തിനു ശേഷം അഖിൽ സത്യൻ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് സർവ്വം മായ.
പാച്ചുവും അത്ഭുതവിളക്കും മുംബൈ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചതെങ്കിൽ സർവ്വം മായയുടെ പശ്ചാത്തലം പാലക്കാടാണ്. പാളിപ്പോയ കുറെ പരീക്ഷണങ്ങൾക്ക് ശേഷം തൻ്റെ കംഫർട്ട് സോണായ കോമഡിയിലേക്ക് നിവിൻ പോളി മടങ്ങി വന്ന ഹൊറർ, കോമഡി – ഫാൻ്റസി ചിത്രമാണ് സർവ്വം മായ.
![]()
പൂജകൾ നടത്തുന്നതിൽ അതിപ്രശസ്തരായ മുല്ലശ്ശേരി മനയിലെ കുടുംബാംഗമാണ് പ്രഭേന്ദു എൻ നമ്പൂതിരി ( നിവിൻ പോളി). വീട്ടിലെ ചില പ്രത്യേക സാഹചര്യങ്ങളിൽ വർഷങ്ങൾക്കു മുമ്പേ പൂണൂൽ വലിച്ചു പൊട്ടിച്ചെറിഞ്ഞു. അച്ഛൻ നീലകണ്ഠൻ നമ്പൂതിരിയോട് ( രഘുനാഥ് പലേരി) ഉടക്കി നാടു വിട്ടു.
കടുത്ത നിരീശ്വരവാദിയായി മാറി. “മ്യൂസിക് ഈസ് മൈ ഒൺലി ലവ് ” എന്ന പ്രമാണത്തിൽ ജീവിക്കുന്ന പ്രഭേന്ദു പ്രതിഭാശാലിയായ ഒരു ഇലക്ട്രിക് ഗിത്താറിസ്റ്റാണ്.ഒരു ഗാനമേള ട്രൂപ്പിലാണ് താൽക്കാലിക ജോലിയെങ്കിലും വലിയ അവസരങ്ങൾ തേടിയെത്തുമെന്ന പ്രതീക്ഷയിൽ ജീവിതം തള്ളിനീക്കുകയാണ്.
അച്ഛനും സഹോദരൻ ദീപാങ്കുരനും (മധു വാര്യർ ) സാമ്പത്തികമായി ഉയർന്ന നിലയിലാണെങ്കിലും പ്രഭേന്ദുവിൻ്റെ ജീവിതം പ്രതിസന്ധിയിലാണ്.വീട്ടിലേക്ക് മടങ്ങാനും അച്ഛനോടും സഹോദരനോടും സഹായം ചോദിക്കാനും ദുരഭിമാനം അയാളെ അനുവദിക്കുന്നില്ല.
ചിത്രത്തിൻ്റെ തുടക്കത്തിൽ ഗാനമേള ട്രൂപ്പ് യൂറോപ്പിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ പ്രഭേന്ദുവിന് മാത്രം വിസ കിട്ടുന്നില്ല. തൽക്കാലത്തേക്ക് പിടിച്ചു നിൽക്കാൻ മനസ്സില്ലാ മനസ്സോടെ അയാൾ മനയിലേക്ക് മടങ്ങുന്നു.അച്ഛനുമായി അകൽച്ചയിലാണെന്നങ്കിലും വലിയച്ഛനാണ് (ജനാർദ്ദനൻ ) കൂട്ട്.

വേദങ്ങളിലും മന്ത്രങ്ങളിലും നല്ല അവഗാഹമുള്ള പ്രഭേന്ദു സാമ്പത്തിക പ്രയാസങ്ങൾ കാരണം തൽക്കാലത്തേക്ക് കുടുംബ ബിസിനസ്സായ പൂജയിലേക്ക് മടങ്ങാൻ നിർബ്ബന്ധിതനായി. കസിനായ രൂപേഷ് നമ്പൂതിരി (അജു വർഗീസ്)എന്ന ‘രൂപ’ യുടെ കൂടെ പരികർമ്മിയായി കൂടി.
ഒരു പ്രത്യേക സാഹചര്യത്തിൽ പാലക്കാട് ഒരു വീട്ടിൽ പ്രേതബാധ ഒഴിപ്പിക്കാൻ പോയ പ്രഭേന്ദു യാഥാർത്ഥ്യമോ മായയോ എന്ന് തിരിച്ചറിയാനാവാത്ത ചില വിചിത്രാനുഭവങ്ങളിലൂടെ കടന്നു പോകുന്നതാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്.
തൻ്റെ ജീവിതത്തിലേക്ക് ഡെലൂഷൻ പോലെ കടന്നു വന്ന ജെൻ സി പ്രേതത്തെ (റിയ ഷിബു) ഡെലൂലു എന്ന് പ്രഭേന്ദു വിളിക്കുന്നു.പ്രേക്ഷകരെ ഞെട്ടിക്കാൻ ഹൊറർ സിനിമകളുടെ പ്രധാന ചേരുവയായ “ജമ്പ് സ്‌കെയർ” ഷോട്ടുളോ വിഷ്വൽ എഫക്ടുകളോ ഒന്നും സംവിധായകൻ ഉപയോഗിക്കുന്നില്ല.
സിനിമകളിൽ സാധാരണ കാണുന്നതു പോലുള്ള യക്ഷിയൊന്നുമല്ല ഡെലൂലു. മൊബൈലിൽ കളിക്കുകയും മോഡേൺ ഫാഷൻ വസ്ത്രങ്ങൾ ഇഷ്ടപ്പെടുകയും ഓൺലൈനിൽ ഓർഡർ ചെയ്യുകയുമൊക്കെ ചെയ്യുന്ന ഈ നല്ല പ്രേതം പ്രേക്ഷകരെ പേടിപ്പിക്കുന്നതെയില്ല.
![]()
തൻ്റെ പ്രേതസ്വഭാവത്തെ എന്തു ചെയ്യണമെന്നറിയാത്ത പ്രേതം ചിലപ്പോഴൊക്കെ സ്വയം പേടിക്കുന്നുമുണ്ട്.സാവധാനം നായകനും പ്രേതത്തിനും ഇടയിൽ ഒരു വിചിത്രമായ സൗഹൃദം ഉടലെടുക്കുന്നു. വലിയ ശബ്ദ കോലാഹലങ്ങളില്ലാതെ സിങ്ക് സൗണ്ട് വഴി ഈ ഫാന്റസി ഘടകത്തിന് സ്വാഭാവികമായ ഒരു തലം നൽകുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. നായകനും പ്രേതവും തമ്മിലുള്ള സംഭാഷണങ്ങൾ സ്വാഭാവികവും ഊഷ്മളവുമാണ്.
ആദ്യ പകുതിയിൽ പ്രഭേന്ദുവും രൂപേഷും തമ്മിലുള്ള കോമഡിയാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത് .രണ്ടാം പകുതിയിൽ വൈകാരിക മുഹൂർത്തങ്ങളും. എന്നാൽ നേർത്ത നർമ്മം ചിത്രത്തിൽ ഉടനീളം ഒഴുകുന്നുണ്ട്. സംഗീതത്തോടുള്ള നായകൻ്റെ പ്രണയവും ആദ്യാവസാനം കാണാം.
തൻ്റെ ഇഷ്ടങ്ങളെ കുറിച്ചുള്ള ചില ഓർമ്മകൾ പ്രേതത്തിനുണ്ട്. എന്നാൽ മെയിൻ കാര്യങ്ങൾ ഓർമ്മയില്ല. പ്രേതത്തിൻ്റെ ജീവിതത്തിൻ്റെ ഫ്ലാഷ് ബാക്ക് സംഭവങ്ങളിലേക്ക് കടക്കുമ്പോൾ കഥ പതിവ് ചട്ടക്കൂടുകളിലേക്ക് മാറുന്നു.ക്ലൈമാക്സിന് പുതുമയില്ല.
ദൈവമുണ്ടോ എന്ന നായകൻ്റെ ചോദ്യത്തിന് സംവിധായകൻ നേരിട്ട് ഉത്തരം നൽകുന്നില്ല. അത് ചിത്രത്തിൽ അനുഭവിച്ചറിയാം. സ്വയം തൃപ്തിയടയാൻ പലർക്കും പല മാർഗ്ഗങ്ങളുണ്ട്. നായകന് അത് മ്യൂസിക്കാണ്. കസിൻ രൂപേഷിനത് പണവും, നായികയ്ക്ക് സൗഹൃദവും. നായകൻ്റെ അച്ഛൻ്റെ ജ്യേഷ്ഠനായ ജനാർദ്ദനൻ്റെ കഥാപാത്രം സ്വയം സ്നേഹത്തിലൂടെയാണ് ജീവിതാനന്ദം കണ്ടെത്തുന്നത്.
അൽഫോൻസ് പുത്രൻ്റെ ഡോ റാഫേൽ എന്ന മനശാസ്ത്രജ്ഞൻ നല്ല ഉറക്കമാണ് സമാധാനത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന് നായകന് നൽകുന്ന ഉപദേശവും ഇടയ്ക്ക് കേൾക്കാം. നല്ല റിലേഷൻഷിപ്പ് ഉണ്ടെങ്കിൽ ലൈഫ് നന്നാകത്തെയുള്ളു എന്ന് പ്രേതവും നായകനെ ഓർമ്മിപ്പിക്കുന്നുണ്ട്. സ്വയം സംതൃപ്തിയെക്കുറിച്ച് അവിടവിടെ കൂട്ടിച്ചേർത്തിരിക്കുന്ന ഇത്തരം ചില നുറുങ്ങുകൾ അഖിൽ സത്യൻ ചിത്രത്തിൻ്റെ പ്രത്യേകതയാണ്.

മലർവാടി ആർട്സ് ക്ലബ്ബിൽ തുടക്കമിട്ട് നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രമാണ് സർവ്വം മായ. സംവിധായകൻ വരച്ച കളത്തിനുള്ളിൽ ഒതുങ്ങി നിന്ന് നിയന്ത്രിതമായ അഭിനയമാണ് രണ്ട് പേരും കാഴ്ച്ച വെച്ചത്.
നിവിൻ പോളി സ്വാഭാവികമായ കോമഡി ടൈമിംഗ് വീണ്ടെടുത്തത് സന്തോഷകരമായ കാഴ്ച്ചയാണ് നിവിൻ്റെ സ്വാഭാവികവും അനായാസകരവുമായ അഭിനയം പ്രേക്ഷകരുമായി പെട്ടെന്ന് കണക്ട് ആകും.നിവിൻ്റെ ഗംഭീര പ്രകടനമാണ് തിരക്കഥയിലെ ചെറിയ കുറവുകളെ മറികടക്കാൻ ചിത്രത്തെ സഹായിക്കുന്നത്. രൂപേഷ് നമ്പൂതിരിയെ അതിഭാവുകത്വങ്ങളില്ലാതെ അജു അവതരിപ്പിച്ചു.
വീര ധീര ശൂരൻ, മുറ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ റിയ ഷിബു മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് സർവ്വം മായ. നല്ലവളായ പ്രേതത്തെ റിയ അനായാസം അവതരിപ്പിച്ചു. മറ്റൊരു നായികയായ സാധ്യയുടെ വേഷത്തിൽ പ്രീതി മുകുന്ദന് കാര്യമായൊന്നും ചെയ്യാനില്ല.
മധു വാര്യർ, ജനാർദനൻ, വിനീത്, മേതിൽ ദേവിക, അരുൺ അജികുമാർ, ജയാ കുറുപ്പ്, അൽത്താഫ് സലിം, രഘുനാഥ് പലേരി, സൗമ്യ ഭാഗ്യൻപിള്ള, അൽഫോൻസ് പുത്രൻ തുടങ്ങിയവരും നന്നായി അഭിനയിച്ചു. ആട്ടം സംവിധായകൻ ആനന്ദ് ഏകർഷിയും ഒരു ചെറിയ വേഷത്തിൽ എത്തുന്നുണ്ട്.
![]()
പാച്ചുവും അത്ഭുത വിളക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കുറെക്കൂടി ഒതുക്കമുള്ള തിരക്കഥയാണ് സർവ്വം മായയ്ക്കു വേണ്ടി അഖിൽ സത്യൻ രചിച്ചിരിക്കുന്നത്.ജസ്റ്റിൻ പ്രഭാകരൻ പാട്ടുകൾക്ക് നൽകിയ സംഗീതവും കോലാഹലങ്ങളില്ലാത്ത പശ്ചാത്തല സംഗീതവും സിനിമയുടെ ഫാൻ്റസി സ്വഭാവത്തിന് ചേർന്നതാണ്.
‘പുതുമഴ വീണ പോലൊരാൾ ‘ എന്ന ഗാനം കൊള്ളാം.മനയും അകത്തളങ്ങളും ഉൾപ്പെടെ പാലക്കാടിൻ്റെ ദൃശ്യ മനോഹാരിത ശരൺ വേലായുധൻ്റെ ക്യാമറ ആകർഷകമായി ഒപ്പിയെടുത്തു. രതിൻ ബാലകൃഷ്ണനും അഖിൽ സത്യനും ചേർന്നാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.
——————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































