ഡോ. ജോസ് ജോസഫ് ..
കോഴിയെ കൊന്നാൽ സുഖം കിട്ടും. പാമ്പിനെ കൊന്നാൽ അതിലും സുഖം കിട്ടും. റിസ്ക് കൂടുന്തോറും കൊല്ലുന്നതിൻ്റെ സുഖവും കൂടും. “ഏറ്റവും സുഖം മനുഷ്യനെ കൊല്ലുന്നതാണ് “.
സ്ത്രീകളെ കൊല്ലുന്നതിൽ സുഖം കണ്ടെത്തിയ ഒരു സൈക്കോപാത്തിൻ്റെ വിഷലിപ്ത ജന്മത്തിൻ്റെ കഥയാണ് മമ്മൂട്ടി പ്രതിനായക വേഷത്തിലും വിനായകൻ നായക വേഷത്തിലും എത്തുന്ന കളങ്കാവൽ.”Venem beneath can not be suppressed for ever”.അടിത്തട്ടിലുള്ള വിഷത്തെ എന്നേക്കുമായി അടിച്ചമർത്താനാവില്ല എന്ന എസ് ജെ ഏഥറിൻ്റെ ആപ്തവാക്യം എഴുതി കാണിച്ചു കൊണ്ടാണ് കളങ്കാവലിൻ്റെ തുടക്കം.
![]()
ഒളിഞ്ഞിരിക്കുന്ന വികാരങ്ങളും അഭിലാഷങ്ങളും തീവ്രമായ പ്രത്യാഘാതങ്ങളോടെ തല പൊക്കും. സാമൂഹിക നിയമങ്ങളുടെ കണ്ണിൽ പെടാതെ അത് ആവർത്തക്കുമ്പോൾ ജീവിത ലഹരിയായി മാറും.സൈലൻസ് ഓഫ് ദി ലാംബ്സ്(1991), ബേസിക് ഇൻസ്റ്റിങ്ക്റ്റ് (1992),അമേരിക്കൻ സൈക്കോ (2000) തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ കണ്ട ഈ മനശാസ്ത്രത്തിൻ്റെ അടിത്തറയിലാണ് കളങ്കാവലിൻ്റെ കഥയും നീങ്ങുന്നത്.
മറ്റൊന്നും ഇനി തെളിയിക്കാനില്ലാത്തതു കൊണ്ട് പ്രതിഭയുടെ മാറ്റുരയ്ക്കുന്ന വൈവിധ്യമുള്ള വേഷങ്ങളിലാണ് ഇപ്പോൾ മമ്മൂട്ടിയുടെ ശ്രദ്ധ. പുതിയ സംവിധായകരുമായുള്ള കൂട്ടുകെട്ടിൽ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രങ്ങളെ പരീക്ഷിക്കാനുള്ള അടങ്ങാത്ത ആവേശത്തിലാണ് അദ്ദേഹം .ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ തിരക്കഥ കഥ രചിച്ച് ശ്രദ്ധേയനായ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമായ കളങ്കാവലിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ്.ഗെയിമർമാരുടെ രാജാവായ ബസൂക്ക, സീക്രട്ട് ഏജൻ്റ് ജോൺ സീസർ എന്നീ രണ്ട് വ്യതസ്ത അവതാരങ്ങളിൽ മമ്മൂട്ടി എത്തിയ ബസൂക്ക പുറത്തിറങ്ങി എട്ടു മാസങ്ങൾക്കു ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. കളങ്കാവലിലും ബസൂക്കയിലേതു പോലെ മമ്മൂട്ടിയുടെ രണ്ട് വ്യത്യസ്ത അവതാരങ്ങൾ കാണാം.രണ്ട് മണിക്കൂർ 24 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
കൂടത്തായി സയനൈഡ് ജോളിക്കും വളരെക്കാലം മുമ്പ് സയനൈഡ് നൽകി സീരിയൽ കൊലകൾ നടത്തിയ കുപ്രസിദ്ധ സൈക്കോ സീരിയൽ കില്ലറായിരുന്നു കർണാടകയിലെ സയനൈഡ് മോഹൻ. പെൺകുട്ടികളെ സ്നേഹിച്ചു കൊല്ലുന്ന, മാന്യനായ സൈക്കോപാത്ത്.സ്കൂൾ അധ്യാപകനായിരുന്ന സയനൈഡ് മോഹൻ പുറമെ ശാന്തനും അതിബുദ്ധിമാനുമായിരുന്നു.

ഭാര്യമാരുണ്ടെന്ന വിവരം മറച്ചു വെച്ച് നിർദ്ധന കുടുംബങ്ങളിലെ അവിവാഹിതരായ യുവതികളെ വലവീശിപ്പിടിക്കും.വിവാഹ വാഗ്ദാനം നൽകും. അതിവിദൂര നഗരങ്ങളിൽ കൊണ്ടു പോയി ഉഭയസമ്മതത്തോടെ ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെടും.സയനൈഡ് നൽകി കൊല്ലും. ലൈംഗികതയും കൊലപാതകവും ലഹരിയാക്കി മാറ്റിയ സയനൈഡ് മോഹൻ്റെ ജീവിത കഥയുമായി കളങ്കാവലിന് ബന്ധമൊന്നുമില്ലെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നത്.
എന്നാൽ സയനൈഡ് മോഹൻ്റെ ജീവിതത്തിൻ്റെ മറ്റൊരു പശ്ചാത്തലത്തിലുള്ള ഭാവനാത്മകമായ പുനരാവിഷ്ക്കാരമാണ് കളങ്കാവൽ.സിനിമയുടെ രണ്ടാം പകുതിയിൽ സംഭവിക്കുന്നത് യഥാർത്ഥത്തിൽ സയനൈഡ് മോഹൻ്റെ ജീവിതത്തിൽ സംഭവിച്ചതിലും കൂടുതൽ ഭാവനാത്മകമാണ്.അവിടെ കൊലയാളി കൊലയ്ക്ക് സയനൈഡിനും അപ്പുറമുള്ള തന്ത്രങ്ങൾ വിദഗ്ദമായി കണ്ടെത്തുന്നതാണ് കളങ്കാവലിലെ അടിസ്ഥാനപരമായ മാറ്റം.

കൊമേഴ്സ്യൽ ചിത്രത്തിൻ്റെ ചേരുവകളോടെ കുറുപ്പിനെ അധോലോക നായകൻ അലക്സാണ്ടറായി അവതരിപ്പിച്ച ചിത്രമായിരുന്നു ജിതിൻ കെ ജോസ് തിരക്കഥയെഴുതിയ കുറുപ്പ്. അതു പോലെ സയനൈഡ് മോഹൻ ബയോഗ്രാഫിയുടെ പുനർനിർമ്മാണമാണ് കളങ്കാവൽ. സയനൈഡ് മോഹന്റെ കൊലപാതക രീതി മുതൽ അയാളുടെ ശാന്തവും മാന്യവും ബുദ്ധിപരവുമായ നീക്കങ്ങൾ വരെ കളങ്കാവലിൽ ഭാവനാത്മകമായി പുനരാവിഷ്ക്കരിച്ചിട്ടുണ്ട്.
2005 നവംബറിൽ നാഗർകോവിലിലാണ് കഥയുടെ തുടക്കം. അവിടെ ഭാര്യയും രണ്ട് മക്കളുമായി സംതൃപ്തമായ കുടുംബ ജീവിതം നയിക്കുകയാണ് മമ്മൂട്ടിയുടെ കഥാപാത്രം. പിന്നീടയാളെ കാണുന്നത് കാമുകി ദീപക്കൊപ്പം (ശ്രുതി രാമചന്ദ്രൻ) ലോഡ്ജ് മുറിയിലാണ്. അവിടെ ടിവിയിൽ ജ്യേഷ്ഠനെ കൊന്ന സഹോദരൻ്റെ വാർത്ത കാണുന്ന ദീപയോട് അയാൾ കൊലയുടെ സുഖത്തെക്കുറിച്ച് വിവരിക്കുന്നു. ദീപയിൽ തുടങ്ങുന്ന കളങ്കാവൽ ദീപയുടെ കഥയിൽ തന്നെയാണ് അവസാനിക്കുന്നതും.ആദ്യത്തെ 15 മിനിറ്റിനുള്ളിൽ തന്നെ ശാന്തമെങ്കിലും പൈശാചികമായ ഭാവങ്ങൾ കൊണ്ട് മമ്മൂട്ടി ഞെട്ടിക്കും.
തെക്കൻ കേരളത്തിൽ തമിഴ്നാട് അതിർത്തിയിലുള്ള കോട്ടായിക്കോണത്ത് സാമുദായിക ലഹള അന്വേഷിക്കാൻ എത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് ജയകൃഷ്ണൻ (വിനായകൻ). പതുങ്ങിയിരുന്ന് കുറ്റവാളികളെ പിടിക്കാനുള്ള സാമർത്ഥ്യം കാരണം ‘നത്ത്’ എന്നാണ് അയാളെ നാട്ടുകാർ വിളിക്കുന്നത്.

പട്ടാളക്കാരനായ വിമലിൻ്റെ പെങ്ങൾ വിമലയെ യൂസഫ് എന്ന യുവാവ് തട്ടിക്കൊണ്ടു പോയി എന്നായിരുന്നു ആരോപണം. അത് അവിടെ ചെറിയ .സാമുദായിക ലഹളക്ക് കാരണമായി.എന്നാൽ ജയകൃഷ്ണൻ്റെ അന്വേഷണം ഞെട്ടിപ്പിക്കുന്ന കൊലപാതക പരമ്പരകളിലേക്കാണ് വെളിച്ചം വീശിയത്. ഈ ഒരൊറ്റ മിസിംഗ് കേസിൻ്റെ അന്വേഷണത്തിലൂടെ ഒട്ടേറെ പെൺകുട്ടികൾ ഒരേ രീതിയിൽ കാണാതായിട്ടുണ്ടെന്ന് അയാൾ കണ്ടെത്തി.
വീട്ടുകാർക്ക് കത്തെഴുതി വെച്ചിട്ട് കാമുകനൊപ്പം ഒളിച്ചോടുന്ന പെൺകുട്ടികൾ. വിവാഹ പ്രായം കഴിഞ്ഞിട്ടും കല്യാണം നടക്കാത്ത സ്ത്രീകൾ, വിവാഹ മോചിതർ, വിധവകൾ അങ്ങനെ കാണാതായ സ്ത്രീകൾക്കെല്ലാം പൊതുവായ സാമ്യങ്ങളുണ്ടായിരുന്നു തമിഴ്നാട്ടിലെ സ്ത്രീകളെ കേരളത്തിലും കേരളത്തിലെ സ്ത്രീകളെ തമിഴ്നാട്ടിലും ലോഡ്ജിലെത്തിച്ച് കൊല്ലുന്ന പൊതു പാറ്റേൺ ജയകൃഷ്ണൻ കണ്ടെത്തി.
“നിലാ കായും വെളിച്ചം,
പൊങ്ങുതേ പരവശം
കൺകൾ ഉറങ്കാമൽ
തേടുതേ ഒരു മുഖം.”
വിൻ്റേജ് ട്രാക്കിൽ പഴയ തമിഴ് ഗാനം മുഴങ്ങുമ്പോൾ ഷീന, ഷഫാന, രാഗി, ശരണ്യ, ചിത്ര, ദീപ എന്നിങ്ങനെ തമിഴ് നാട്ടിലും കേരളത്തിലുമായി പല നാടുകളിൽ പല മുഖങ്ങളിൽ കാണാതായ പെൺകുട്ടികളുടെ നിര നീളുന്നു.

വെള്ളായണി ദേവീക്ഷേത്രം ഉൾപ്പെടെ തെക്കൻ തിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ അനുഷ്ഠിച്ചു വരുന്ന ഒരാചാരമാണ് കളങ്കാവല്‍.ഭദ്രകാളിയുടെ വേഷമണിഞ്ഞ ഒരാൾ അസുര ഗുണങ്ങളുള്ള ദാരികനെ നിഗ്രഹിക്കാൻ തിരഞ്ഞോടുന്ന പ്രതീകാത്മക ഉത്സവമാണിത്.പിടി കൊടുക്കാത്ത സീരിയൽ കില്ലറെ തിരഞ്ഞുള്ള ജയകൃഷ്ണൻ്റെ ഓട്ടമാണ് രണ്ടാം പകുതി.
അവസാനത്തെ കൊലവെറി ഉൾപ്പെടെ എട്ട് അധ്യായങ്ങളിലായാണ് കളങ്കാവൽ ചിത്രീകരിച്ചിരിക്കുന്നത്. ക്യാറ്റ് ആൻഡ് മൗസ് മാതൃകയിലുള്ള ഓട്ടത്തിനിടയിൽ നായകൻ്റെയും പ്രതിനായകൻ്റെയും തന്ത്രങ്ങൾ മാറിക്കൊണ്ടേയിരിക്കും.22 – ഓളം നായികമാരാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
രജീഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ എന്നീ നായികമാർക്കാണ് ചെറിയ സ്ക്രീൻ പ്രസൻസ് ഉള്ളത്.ഇവർക്ക് പുറമെ മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ,സ്മിത, സിന്ധു വർമ്മ, അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, ബിൻസി, ധന്യ അനന്യ, മുല്ലയ് അരസി തുടങ്ങിയവരും നായികമാരായി അണിനിരക്കുന്നുണ്ട്.
ഇരകളുമായുള്ള രംഗങ്ങളിൽ കാര്യമായ റൊമാൻസോ കൊടൂരമായ വയലൻസോ കാണാനില്ല. ഇരകളായ പെൺകുട്ടികൾ നിരനിരയായി വന്നു പോകുന്നു എന്നതല്ലാതെ വൈകാരിക സംഘർഷങ്ങളോ നായികമാരുമായി ചേർന്ന് മനസ്സിൽ തട്ടുന്ന രംഗങ്ങളോ കളങ്കാവലിൽ കാണാനില്ല.
സ്വന്തം സൂപ്പർ സ്റ്റാർ ഇമേജിനെ കുറിച്ച് തെല്ലും ആശങ്കപ്പെടാതെ ഇൻസ്പെക്ടർ സ്റ്റാൻലി .ദാസിൻ്റെയും സീരിയൽ കില്ലറിൻ്റെയും നെഗറ്റീവ് വേഷങ്ങളിൽ മമ്മൂട്ടി തിളങ്ങി.
സ്റ്റൈലിൽ സിഗരറ്റ് വലിച്ചും സിഗരറ്റ് കടിച്ചു പൊട്ടിച്ചും ചിരിയിൽ ക്രൂരത പ്രകടിപ്പിച്ചും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. മമ്മൂട്ടിയ്ക്ക് വഴങ്ങാത്ത ഭാവങ്ങൾ ഒന്നുമില്ല.അനായാസമാണ് കഥാപാത്രത്തിൻ്റെ പരിണാമം. ക്ലൈമാക്സിൽ മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രത്തിൻ്റെ പതനം പ്രേക്ഷകർ അത്രമേൽ ആഗ്രഹിക്കുന്നത് മമ്മൂട്ടിയുടെ സ്വാഭാവിക അഭിനയത്തിൻ്റെ വിജയമാണ്.തിരുവനന്തപുരം ഭാഷയിലാണ് സംഭാഷണം. എങ്കിലും മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിക്ക് പഴയ ഗാംഭീര്യമില്ല.
നായകനായ “നത്ത് ‘ജയകൃഷ്ണൻ്റെ വേഷത്തിൽ ഗംഭീരമായ പ്രകടനമാണ് വിനായകൻ കാഴ്ച്ചവെച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ നേർമ്മയുള്ള മുഖഭാവങ്ങൾ, ചോദ്യം ചെയ്യൽ രീതി, കൂർമ്മതയുള്ള അന്വേഷണം, കുറ്റവാളി വലയിൽ നിന്നു വഴുതിപ്പോകുന്നതിൻ്റെ ആശങ്കകൾ എന്നിവയെല്ലാം കഥാപാത്രത്തിന് കൂടുതൽ ശക്തി പകരുന്നു. ജയകൃഷ്ണൻ്റെ സഹായിയായ പോലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിൽ ജിബിൻ ഗോപിനാഥും ശ്രദ്ധേയമായ പ്രകടനം നടത്തി.
അഭിനേതാക്കളുടെ പ്രകടനം ഗംഭീരമാണെങ്കിലും ചിത്രത്തിൻ്റെ മേക്കിംഗ് ശരാശരി നിലവാരത്തിൽ ഒതുങ്ങി. ട്വിസ്റ്റുകൾ ആകർഷകമല്ല. കഥ എങ്ങോട്ടാണ് നീങ്ങുന്നതെന്നത് പ്രവചനീയമാണ് .തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ കാരണം ചിത്രം പലയിടത്തും പതറുന്നു. സീരിയൽ കൊലകളുടെ നീണ്ട പരമ്പര പ്രേക്ഷകർക്ക് മുന്നിൽ മിന്നി മറഞ്ഞു പോകുന്നതല്ലാതെ ഒരു വൈകാരിക ആഘാതവും സൃഷ്ടിക്കുന്നില്ല.
കിഷ്കിന്ധാകാണ്ഡത്തിനും എക്കോയ്ക്കും സംഗീതം നൽകിയ മുജീബ് മജീദാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും നൽകിയിരിക്കുന്നത്. ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകുന്നതിലെ മികവ് കളങ്കാവലിലും മുജീബ് മജീദ് ആവർത്തിച്ചിരിക്കുന്നു.
തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പല നാടുകൾ കടന്നുള്ള വില്ലൻ്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും യാത്രകൾ ഫൈസൽ അലിയുടെ ക്യാമറ ഭംഗിയായി ഒപ്പിയെടുത്തു.പ്രവീൺ പ്രഭാകറിൻ്റെ എഡിറ്റിംഗും മികച്ചതാണ്.ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസിനാണ് ചിത്രത്തിൻ്റെ കേരളത്തിൽ വിതരണച്ചുമതല.

——————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































