March 6, 2026 9:42 am

തട്ടിക്കൂട്ട് കോമഡിയുമായി ഇന്നസെൻ്റ്

ഡോ ജോസ് ജോസഫ്

സിസ്റ്റം ശരിയല്ല. സിസ്റ്റം ആകെ തകരാറിലാണ്. സിസ്റ്റം മാറ്റിയെടുക്കണം.അതിനു വേണ്ടിയുള്ള പോരാട്ടത്തിന് ഇറങ്ങിയ ഒരു ചെറുപ്പക്കാരൻ്റെ കഥ കോമഡിയുടെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ച സിനിമയാണ് ഇന്നസെൻ്റ്.

ടെലിവിഷൻ മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ള സതീഷ് തൻവി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഇന്നസെൻ്റ്. മന്ദാകിനിക്കു ശേഷം അല്‍താഫ് സലീമും അനാര്‍ക്കലി മരിക്കാറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഇവർക്കൊപ്പം ലിപ് സിങ്ക് വീഡിയോകളിലൂടെ കേരളത്തില്‍ ശ്രദ്ധേയനായ ടാൻസാനിയക്കാരൻ കിലി പോള്‍ എന്ന മലയാളികളുടെ ‘ഉണ്ണിയേട്ടനും’ ചിത്രത്തിൽ വേഷമിടുന്നു.കിലി പോളിൻ്റെ ആദ്യ മലയാള സിനിമയാണ് ഇന്നസെൻ്റ്.

Althaf Salim-Anarkali Marikar's new film titled Innocent, first look out

സംവിധായകൻ സതീഷ് തൻവി, മറിമായം, ഉപ്പും മുളകും തുടങ്ങിയ ജനപ്രിയ ടെലിവിഷൻ സ്കിറ്റുകൾക്ക് തിരക്കഥയെഴുതിയ ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ എന്നിവർ ചേർന്നാണ് ഇന്നസെൻ്റിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ടെലിവിഷൻ സ്കിറ്റുകളിലേത് പോലെ സാന്ദർഭികമായും സംഭാഷണങ്ങളിലൂടെയും കൗണ്ടറുകളിലൂടെയും  തമാശ നൃഷ്ടിക്കാനാണ് തിരക്കഥാകൃത്തുക്കളുടെ ശ്രമം. സിസ്റ്റം മാറണം എന്നതാണ് അടിസ്ഥാന പ്രമേയം.

ഇതിലേക്ക് ടിവി ഷോ കോമഡി സ്കിറ്റുകളെ ഓർമ്മിപ്പിക്കുന്ന രംഗങ്ങൾ സൃഷ്ടിച്ചു കൊണ്ട്, പ്രധാന വിഷയത്തിലുള്ള കഥ പറച്ചിൽ രണ്ട് മണിക്കൂർ 8 മിനിറ്റ് കൊണ്ട് സംവിധായകൻ പൂർത്തിയാക്കുന്നു.ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയിലേതു പോലെ സമൂഹമാധ്യമങ്ങളിലൂടെയുള്ള റീൽസ് കൾച്ചറിനെതിരെയുള്ള വിമർശനം ആക്ഷേപഹാസ്യമായി ഇതിനിടെ കടന്നു വരുന്നു.കോമഡിക്ക് വേണ്ടി സംവിധായകൻ കാര്യങ്ങളെ വല്ലാതെ പെരുപ്പിച്ചു കാണിക്കുന്നുണ്ട്.

പ്രിൻസ് ആൻഡ് ഫാമിലിയെ പോലെ ഇതിലെ തട്ടിക്കൂട്ട് കോമഡികളും പ്രേക്ഷകരെ ചിരിപ്പിക്കില്ല.മുൻ ചിത്രങ്ങളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ അൽതാഫ് സലിം സ്വന്തമായ ഒരു ശൈലി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇന്നസെൻ്റിൽ അൽതാഫ് അവതരിപ്പിക്കുന്ന നായകൻ വിനോദ് പ്രശാന്തനും അതേ പാതയിലൂടെയാണ് കടന്നു പോകുന്നത് കഥാപാത്രത്തിൻ്റെ പ്രതിസന്ധികൾ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതിനുപകരം സാന്ദർഭിക ഹാസ്യത്തെയാണ് സംവിധായകൻ കൂട്ടുപിടിച്ചിരിക്കുന്നത്.

‘പിണ്ണാക്കമാടൻ ‘, ‘മൊണ്ണ’, തുടങ്ങിയവയാണ് നായകന് കൂട്ടുകാരും വീട്ടുകാരും നൽകുന്ന വിശേഷണങ്ങൾ.ചിത്രം തീരുമ്പോൾ അതെല്ലാം തീരെ കുറഞ്ഞ് പോയതായി പ്രേക്ഷകന് തോന്നും. പുരുഷന്മാർ സ്ത്രീവേഷം കെട്ടിയാടുന്ന കൊറ്റൻകുളങ്ങര ചമയ വിളക്കോടെയാണ് ചിത്രത്തിൻ്റെ തുടക്കം. ദൃശ്യപരമായി നന്നായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇതിന് കഥയിൽ പ്രത്യേകിച്ചൊരു സാംഗത്യവുമില്ല.

സേവ് ദ് ഡേറ്റുമായി' അൽത്താഫും അന്ന പ്രസാദും; ഇതുപോലൊരു റിലീസ് പോസ്റ്റർ  ഇതാദ്യം | Innocent Movie | Anna Prasad Althaf Salim

തിരുവനന്തപുരത്ത് പ്ലാനിംഗ് വകുപ്പിൽ റിസർച്ച് അസിസ്റ്റൻ്റാണ് മാവേലിക്കരക്കാരൻ വിനോദ് പ്രശാന്തൻ. സൽഗുണ സ്വഭാവി. കറയറ്റ അഴുക്ക് വിരോധി.മിസ്റ്റർ ക്ലീൻ.വൃത്തി കഴിഞ്ഞേ വിനോദിന് മറ്റെന്തുമുള്ളു.കീടങ്ങൾ ചത്തുവെന്ന് ഉറപ്പാക്കാൻ വസ്ത്രം സ്വയം കഴുകണമെന്ന് നിർബ്ബന്ധമാണ്. ജ്യേഷ്ഠൻ ശ്രീരാജിൻ്റെ (അസീസ് നെടുമങ്ങാട്) ജീവിതം റീൽസ് നിർമ്മാണത്തിനു വേണ്ടി ഉഴിഞ്ഞു വെച്ചതാണ്.

അതിനു വേണ്ടി അയാൾ ഗൾഫ് ജോലി പോലും ഉപേക്ഷിച്ചു.ഇതിനിടെ സാമ്പ്രാണിക്കുടിയിൽ വെള്ളത്തിൽ വെച്ച് വിനോദിൻ്റെ വ്യത്യസ്തമായ പെണ്ണുകാണൽ ചടങ്ങും അതിൻ്റെ റീൽസ് ഷൂട്ടിങുമെല്ലാം നടന്നു.മാവേലിക്കരയിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായ രജിത (അന്ന പ്രസാദ്) യുമായി വിനോദിൻ്റെ വിവാഹം ഉറപ്പിച്ചു.

തിരുവനന്തപുരത്തെ റെസ്റ്റോറൻ്റിൽ സഹപ്രവർത്തകർക്ക് ട്രീറ്റ് കൊടുത്തതിന് ശേഷം വിനോദ് നാട്ടിലേക്ക് മടങ്ങിയത് കെ എസ് ആർ ടി സി ബസിലാണ്. റെസ്റ്റോറൻ്റിലെ ഭക്ഷണം വിനോദിന് പണി കൊടുത്തു.

ആറ്റിങ്ങലിൽ വൃത്തിഹീനമായ പബ്ലിക് കംഫർട് സ്റ്റേഷനിൽ കയറിയ വിനോദിനെ വലിയ പ്രതിസന്ധിയാണ് കാത്തിരുന്നത്. അയാൾ സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് വൈറലായി.അങ്ങനെ ആദ്യത്തെ മുക്കാൽ മണിക്കൂറിലെ അമിതമായ കോമഡി ട്രാക്കിന് ശേഷം, ചിത്രം പെട്ടെന്ന് ഗൗരവമേറിയ ഒരു വിഷയത്തിലേക്ക് വഴിമാറുന്നു.

വിഷാദം ബാധിച്ച് ഒതുങ്ങിക്കൂടിയിരുന്ന വിനോദിനെ പോരാട്ടത്തിന് ‘മോട്ടിവേറ്റ് ‘ ചെയ്യുന്നത് കുഞ്ഞമ്മയുടെ മകൻ വൈശാഖാണ് (ജോമോൻ ജ്യോതിർ ).തനിക്ക് നേരിട്ട അപമാനത്തിൽ നിന്ന് എങ്ങനെയാണ് വിനോദ് കരകയറുന്നതെന്നാണ് ചിത്രത്തിൻ്റെ രണ്ടാം പകുതി പറയുന്നത്.

കൂട്ടിന് കൗണ്ടറുകളുമായി വൈശാഖനുമുണ്ട്. വൃത്തിയുള്ള പബ്ലിക് കംഫർട്ട് സ്റ്റേഷനുകൾ, ഭക്ഷ്യവിഷ ബാധ ഏൽപ്പിക്കാത്ത ഭക്ഷണശാലകൾ എന്നീ രണ്ട് പൊതുതാല്പര്യ വിഷയങ്ങൾക്ക് വേണ്ടിയാണ് വിനോദിൻ്റെ പോരാട്ടം.

Innocent (2025) - Movie | Reviews, Cast & Release Date in Kodaly- BookMyShow

ഈ പോരാട്ടത്തിനിടയിൽ കാവ്യ രാജേന്ദ്രൻ (അനാർക്കലി മരിക്കാർ) എന്ന ഫുഡ് സേഫ്റ്റി ഓഫീസറും കടന്നു വരുന്നു. തിരക്കഥയുടെ ദൗർബ്ബല്യവും തട്ടിക്കൂട്ടൽ കോമഡികളും കാരണം ചിത്രം ഉയർത്തിക്കാട്ടുന്ന പൊതുതാല്പര്യ വിഷയങ്ങളോട് പ്രേക്ഷകർ കണക്ടാവുന്നില്ല.

റീൽസ് സംസ്ക്കാരം എങ്ങനെ ഒരാളുടെ ജീവിതത്തെ പെട്ടെന്ന് പ്രതിസന്ധിയിലാക്കുമെന്ന് കാണിക്കാനും ചിത്രം ശ്രമിക്കുന്നുണ്ട്.അസീസ് നെടുമങ്ങാടിൻ്റെ ചേട്ടൻ. കഥാപാത്രവും ജോമോൻ ജ്യോതിറിൻ്റെ കുഞ്ഞമ്മയുടെ മകനും കോമഡിക്കു വേണ്ടി നടത്തുന്ന കാട്ടിക്കൂട്ടലുകൾ മടുപ്പിക്കും.

ക്ലൈമാക്സിലാണ് ടാൻസാനിയൻ താരം കിലി പോൾ പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തിൻ്റെ പ്രൊമോഷനു വേണ്ടി മാത്രമാണ് കിലി പോളിനെ ഉൾപ്പെടുത്തിയതെന്ന് വ്യക്തം. ചിത്രത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രം അൽതാഫ് അവതരിപ്പിച്ച വിനോദാണ്. അൽതാഫിൻ്റെ പതിവ് ശൈലിയിലുള്ള കഥാപാത്രമാണെങ്കിലും വിനോദ് പ്രേക്ഷകരുടെ ഉളളിൽ കയറി കൂടുന്നതിൽ പരാജയപ്പെട്ടു. നായികമാരായ അന്നാ പ്രസാദിനും അനാർക്കലി മരിക്കാറിനും കാര്യമായൊന്നും ചെയ്യാനില്ല.

അൽതാഫ് -അനാർക്കലി കോമ്പോയുടെ പ്രണയം വികസിപ്പിച്ചെടുക്കാൻ സാധ്യതയുണ്ടായിരുന്നെങ്കിലും അത് സൈഡിലേക്ക് ഒതുക്കി.അനാർക്കലിയുടെ ഡയലോഗ് ഡെലിവറി അരോചകമാണ്.

കോമഡി സൃഷ്ടിച്ചെടുക്കാനുള്ള അസീസ് നെടുങ്ങാടിൻ്റെയും ജോമോൻ ജ്യോതിറിൻ്റെയും റീൽസ് താരങ്ങളുടെയും ശ്രമങ്ങൾ തിരക്കഥയിലെ പാളിച്ചകൾ കാരണം ഏശിയില്ല.’ഗുണ്ട്” എന്ന യൂട്യൂബ് ഷോർട്സ് വീഡിയോകളിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ബംഗാളി’യും ഇന്നസെൻ്റിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തളത്തില്‍ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ച് അല്‍ത്താഫും അനാര്‍ക്കലിയും; ' ഇന്നസെന്റ്' പോസ്റ്റര്‍

മിഥുന്‍ രമേശ്,നോബി മർക്കോസ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടില്‍, അശ്വിന്‍ വിജയന്‍, ഉണ്ണി ലാലു റിയാസ് നർമ്മകല, സോഹൻ സീനുലാൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

നിഖില്‍ എസ്. പ്രവീണിൻ്റെ ഛായാഗ്രഹണവും റിയാസ് കെ. ബദറിൻ്റെ എഡിറ്റിംഗും മികച്ചതാണെങ്കിലും ചിത്രത്തിൽ കൂടുതൽ ഒന്നും ചെയ്യാനില്ല. ജയ് സ്റ്റെല്ലാർ ഗാനങ്ങൾക്ക് നൽകിയിരിക്കുന്ന സംഗീതവും പശ്ചാത്തലസംഗീതവും നല്ലതാണ്.എലമെൻ്റെസ് ഓഫ് സിനിമ എന്റര്‍ടെയ്‌മെൻ്റിസിൻ്റെ ബാനറില്‍ എം. ശ്രീരാജ് എ.കെ.ഡിയാണ് ഇന്നസെൻ്റ് നിര്‍മിച്ചത്.

————————————

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News