ഡോ ജോസ് ജോസഫ്.
അനുരാഗ കരിക്കിൻവെള്ളം, കപ്പേള, ദ ഗ്രേറ്റ് ഫാദർ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധായകൻ്റെ കുപ്പായമണിയുന്ന ചിത്രമാണ് നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്.
മിത്തും ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ ഹൊറർ കോമഡി ത്രില്ലർ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. അടുത്തയിടെ റിലീസ് ചെയ്ത ഹൊറർ ചിത്രം സുമതി വളവിലും തമിഴ് നാട് -കേരള അതിർത്തിയിലെ ഒരു ഗ്രാമമായിരുന്നു പശ്ചാത്തലം.

മാത്യു തോമസാണ് നായകൻ. ഗ്രാമത്തിൽ നടക്കുന്ന പേടിപ്പിക്കുന്ന ചില അസാധാരണ സംഭവങ്ങൾ. ഇരുട്ടിനെ പേടിയുള്ള നായകൻ രാത്രിയിൽ പുറത്തിറങ്ങില്ല. നാട്ടുകാരാണെങ്കിൽ പേടിത്തൊണ്ടന്മാരും സാധാരണക്കാരും. അവസാനം നായകൻ ഭയത്തെ കീഴടക്കി ഇരുട്ടിൻ്റെ ശക്തികളെ തോൽപ്പിക്കുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.
അന്ധവിശ്വാസികളായ നാട്ടുകാരെയും ഇരുളിനെ ഭയക്കുന്ന നായകനെയും ഈ വർഷം റിലീസ് ചെയ്ത ഡിറ്റക്ടീവ് ഉജ്ജ്വലനിലും സുമതി വളവിലും പ്രേക്ഷകർ കണ്ടതാണ്. ഡിറ്റക്ടീവ് ഉജ്ജ്വലനിലെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിച്ച ഉജ്ജ്വലനും സുമതി വളവിലെ അർജുൻ അശോകൻ്റെ അപ്പുവും രാത്രിയിൽ പുറത്തിറങ്ങാൻ ഭയമുള്ള നായകന്മാരായിരുന്നു.
നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സിലും നായകൻ ശ്യാമിൻ്റെ (മാത്യു തോമസ് ) ഭയത്തെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. ഡിറ്റക്ടീവ് ഉജ്ജ്വലനിലേതു പോലെ ഒരു ഗ്രാമീണ ലൈബ്രറി നെല്ലിക്കാംപൊയിലും കാണാം. ഉജ്ജ്വലൻ ഷെർലക്ഹോംസിൻ്റെ ആരാധകനായിരുന്നുവെങ്കിൽ ഈ ചിത്രത്തിലെ നായിക ധന്യ (മീനാക്ഷി ഉണ്ണികൃഷ്ണൻ ) ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പരാജിൻ്റെ ആരാധികയാണ്.
പ്രണയവിലാസം എന്ന ചിത്രത്തിന് തിരക്കഥയെഴുതി ശ്രദ്ധേയരായ എ വി സുനു, എം ജ്യോതിഷ് എന്നിവർ ചേർന്നാണ് ഇതിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പാളിപ്പോയ തിരക്കഥയിൽ ഹൊററുമില്ല, കോമഡിയുമില്ല എന്നതാണ് സ്ഥിതി. ചുരുക്കം ഇടങ്ങളിൽ മാത്രം കോമഡി വർക്ക് ഔട്ട് ആയിട്ടുണ്ട്.
പതിഞ്ഞ താളത്തിലാണ് ചിത്രത്തിൻ്റെ ആദ്യ പകുതി തുടങ്ങുന്നത്. മംഗലാപുരത്തു നിന്നും പഠിത്തം പൂർത്തിയാക്കി നായകൻ ശ്യാം നാട്ടിൽ തിരിച്ചെത്തുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം. നാട്ടുകാർ വലിയ അന്ധവിശ്വാസികളാണ്. ഇല്ലാത്തത് കാണും .കേൾക്കാത്തത് കേൾക്കും.ഓട്ടോക്കാരനും അഭ്യാസിയുമായ രാജേഷേട്ടനും (ശരത് സഭ) കണ്ണനുമാണ് (റോഷൻ ഷാനവാസ്) ഗ്രാമത്തിലെ ശ്യാമിൻ്റെ ഗ്യാങ്. കൂട്ടുകാർക്ക് ഹാൻസും മദ്യക്കുപ്പിയുമായാണ് മംഗലാപുരത്തു നിന്നുമുള്ള ശ്യാമിൻ്റെ മടങ്ങി വരവ്.

ഗ്രാമത്തിന് കാവൽ നിൽക്കുന്ന പറക്കുന്ന കൂളിയേക്കുറിച്ചും അകാലത്തിൽ മരിച്ചു പോയ ചോതി (മെറിൻ ഫിലിപ്പ്) ചേച്ചിയെക്കുറിച്ചും പേടിപ്പിക്കുന്ന നിരവധി കെട്ടുകഥകൾ ഗ്രാമീണർക്കിടയിലുണ്ട്. സുമതി വളവിൽ സുമതി പ്രേതത്തെ പേടിച്ച് രാത്രി പുറത്തിറങ്ങാത്ത അപ്പുവിനെ പോലെ നെല്ലിക്കാംപൊയിലെ ശ്യാമിന് ചോതിയുടെ പ്രേതത്തെയാണ് പേടി.
ഗ്രാമത്തിൽ ഉത്സവം കൂടാൻ രാത്രി പുറത്തിറങ്ങിയ വാസപ്പൻ എന്ന മുൻ പട്ടാളക്കാരൻ (അബു സലിം) കുതിരക്കാലുകളുള്ള വിചിത്ര ജീവിയെ കണ്ട് പേടിക്കുന്നു. ചാത്തനോ മറുതയോ, മാടനോ എന്ന് തിരിച്ചറിയാനാവാത്ത ജീവി. കാമുകി ധന്യ മാതാപിതാക്കൾ ഇല്ലാത്ത ദിവസം ശ്യാമിനെ രാത്രി തൻ്റെ വീട്ടിലേക്ക് ക്ഷണിക്കുന്നുവെങ്കിലും ഭയം ശ്യാമിനെ തടയുന്നു. ധൈര്യം സംഭരിച്ച് എങ്ങനെയോ ധന്യയുടെ വീട്ടിലെത്തിയ ശ്യാമിനെ അവിടെ കാത്തിരുന്നത് കുതിരക്കാലുള്ള വിചിത്ര ജീവിയാണ്.
ചെറിയ കോമഡികളുമായി മുന്നോട്ടു പോകുന്ന ആദ്യ പകുതിക്കു ശേഷം ശ്യാമും ഗ്യാങും കുതിരക്കാലുള്ള വിചിത്ര ജീവിയുടെ വേട്ടക്കായി നൈറ്റ് റൈഡിനിറങ്ങുന്നത് രണ്ടാം പകുതിയിലാണ്. കുതിരക്കാലൻ അദൃശ്യ ശക്തിയല്ലെന്നും ഒരു സർക്കസ്സുകാരനോ മാജിക്കുകാരനോ ആകാമെന്നും അവർ തിരിച്ചറിയുന്നു. അന്വേഷണവുമായി അവർ തമിഴ് നാട്ടിലെ അയൽ ഗ്രാമത്തിലുമെത്തി.
അതോടെ കുതിരക്കാലനും ശ്യാമും കൂട്ടുകാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലായി. വില്ലൻ മൂന്ന് കൂട്ടുകാരെയും ലക്ഷ്യം വെയ്ക്കുന്നു. എന്നാൽ വില്ലൻ കൊലപാതകങ്ങൾക്കൊന്നും മുതിരുന്നില്ല.ഡിറ്റക്ടീവ് ഉജ്ജ്വലനിലേതു പോലെ ആദ്യം നാട്ടിലെ ഒരു മണ്ടൻ പോലീസുകാരനും പിന്നീട് പുറത്തു നിന്നുള്ള പോലീസ് ഓഫീസറും അന്വേഷണത്തിൻ്റെ ഭാഗമാകുന്നുണ്ട്.
രാത്രിയെ ഭയമുള്ള ശ്യാമിന് അതിനെ അതിജീവിച്ച് കുതിരക്കാലിൽ അതിവേഗം പായുന്ന തമിഴൻ വില്ലനെ കീഴടക്കാനാകുമോ എന്നതാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.ഇതിനിടയിൽ ഹൊറർ സൃഷ്ടിക്കാൻ അതീന്ദ്രിയ ശക്തികളായി കൂളിയും ചോതിയുമെല്ലാം കടന്നു വരുന്നുണ്ട്. കുട്ടിത്തം വിട്ടുമാറിയ, പതിവിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് മാത്യു തോമസ് അവതരിപ്പിച്ച ശ്യാം.

കാമുകിയിൽ നിന്നും ഒളിപ്പിച്ചു വെച്ച ഭയവും കാമുക ഭാവങ്ങളുമെല്ലാമുള്ള ശ്യാമിനെ മാത്യു തോമസ് മികച്ചതാക്കി. ചെറിയ ഫൈറ്റ് സീനും നന്നായി അവതരിപ്പിച്ചു.ശ്യാമിൻ്റെ കൂട്ടുകാരുടെ വേഷങ്ങൾ ശരത് സഭയും റോഷൻ ഷാനവാസും ഭംഗിയാക്കി. നായിക ധന്യയുടെ വേഷത്തിൽ മീനാക്ഷി ഉണ്ണികൃഷ്ണന് അധികമൊന്നും ചെയ്യാനില്ല. ചോതിയുടെ വ്യത്യസ്തമായ ചെറിയ വേഷത്തിൽ മെറിൻ ഫിലിപ്പും നല്ല പ്രകടനം നടത്തി.റോണി ഡേവിഡ് രാജ്, അബു സലിം, വിഷ്ണു അഗസ്ത്യ തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനം നടത്തി.
തിരക്കഥയിൽ പുതുമയില്ലെങ്കിലും ചിത്രത്തിൻ്റെ മേക്കിംഗിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.നൗഫൽ അബ്ദുള്ള തന്നെയാണ് എഡിറ്ററും.അനാവശ്യ വലിച്ചു നീട്ടലുകൾ ഒഴിവാക്കി ചിത്രം 125 മിനിറ്റിൽ ഒതുക്കാൻ എഡിറ്റർ ശ്രദ്ധിച്ചു.തടാകവും വയലുകളും പേടിപ്പിക്കുന്ന രാത്രികളും കൃഷിത്തോട്ടങ്ങളുമെല്ലാമുള്ള നെല്ലിക്കാംപൊയിൽ എന്ന അതിർത്തി ഗ്രാമത്തിൻ്റെ സാങ്കൽപ്പിക ഭൂമിക അഭിലാഷ് ശങ്കറിൻ്റെ ക്യാമറ ഭംഗിയായി ഒപ്പിയെടുത്തു.
യാക്സണ്‍ ഗാരി പെരേരയും നേഹ നായരും ചിത്രത്തിന് നൽകിയ സംഗീതവും മികച്ചതാണ്. ചിത്രത്തിൻ്റെ വിഷ്വൽ എഫക്ട്സും കൊള്ളാം. രോമാഞ്ചത്തിൽ തുടങ്ങി മലയാളത്തിൽ അടുത്ത കാലത്ത് ഹൊറർ – കോമഡി ജോണറിൽ ഇറങ്ങിയ ചിത്രങ്ങളുടെ പരമ്പരയിലെ ഏറ്റവും അവസാനത്തേതാണ് നെല്ലിക്കാംപൊയിൽ നൈറ്റ്റൈഡേഴ്സ്.
ഒരേ അച്ചിൽ വാർത്ത ചിത്രങ്ങൾ തുടർച്ചയായി ഇറങ്ങുന്നത് പ്രേക്ഷകരെ മടുപ്പിച്ചേക്കാം. അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































