March 8, 2026 2:25 pm

ട്വിസ്റ്റോടു ട്വിസ്റ്റ്‌ എന്നിട്ടും ത്രില്ലടിപ്പിക്കാതെ ജീത്തു ജോസഫിൻ്റെ മിറാഷ്

ഡോ ജോസ് ജോസഫ് .

ദൃശ്യം മൂന്നിന് മുമ്പുള്ള ഇടവേളയിൽ, വലിയ അവകാശവാദങ്ങൾ ഒന്നുമില്ലാതെ ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് മിറാഷ്. ഹിന്ദിയിലാണ് ചിത്രം പുറത്തിറക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും നായികാപ്രാധാന്യമുള്ള ചിത്രത്തിന് ബോളിവുഡ് നിർമ്മാതാക്കളെ ലഭിച്ചില്ല. തുടർന്ന് മലയാളത്തിൽ നിർമ്മിക്കുകയായിരുന്നു.

കൂമൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജീത്തു ജോസഫും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് മിറാഷ്. അപർണ ബാലമുരളി അവതരിപ്പിക്കുന്ന,ഏറെ സങ്കീർണ്ണതകളുള്ള അഭിരാമി എന്ന നായികാ കഥാപാത്രമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. കിഷ്കിന്ധാകാണ്ഡത്തിനു ശേഷം അപർണയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് മിറാഷ്.

ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ക്രൈം സസ്പെൻസ് ത്രില്ലർ ചിത്രങ്ങൾക്ക് നിയതമായ ഒരു ബെഞ്ച്മാർക്ക് നിർണ്ണയിച്ച സംവിധായകനാണ് ജീത്തു ജോസഫ്.ആ മികവ് മിറാഷിൽ കാണാനില്ല.

ദൃശ്യം 3ന് മുൻപ് ജീത്തു ജോസഫ്; 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും, 'മിറാഷ്' തിയേറ്ററിലേക്ക് | Jeethu Joseph Asif Ali Aparna ...

ആദ്യ പകുതിയിൽ കഥാപാത്രങ്ങളെയും അവരുടെ പശ്ചാത്തലത്തെയും വികസിപ്പിക്കുകയും പിന്നീട് അപ്രതീക്ഷിത ട്വിസ്റ്റുകളിലേക്കും സസ്പെൻസിലേക്കും കടക്കുന്നതുമാണ് ജീത്തു ചിത്രങ്ങളിലെ പതിവ്. എന്നാൽ മിറാഷിൽ തുടക്കം മുതലെ ട്വിസ്റ്റുകളുടെ പിന്നാലെയുള്ള പരക്കം പാച്ചിലാണ്.

കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വളരെക്കുറച്ച് സമയം മാത്രമെ സംവിധായകൻ വിനിയോഗിക്കുന്നുള്ളു. നേരിട്ട് ട്വിസ്റ്റുകളിലേക്കാണ് സംവിധായകൻ്റെ യാത്ര. അടിക്കടി തുന്നി ചേർത്ത ട്വിസ്റ്റുകൾ മുഴച്ചു നിൽക്കും. കഥ തീർന്നു എന്ന് പ്രേക്ഷകർ കരുതുമ്പോൾ ക്ലൈമാക്സിലുമുണ്ടൊരു ട്വിസ്റ്റ്.

പ്രേക്ഷകൻ ഒരു നിഗമനത്തിൽ എത്തുമ്പോഴേക്കും അത് തകിടം മറിച്ചു കൊണ്ട് അടുത്ത ട്വിസ്റ്റ് എത്തും. ട്വിസ്റ്റുകളുടെ അതിപ്രസരം പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നു. സിനിമ പുരോഗമിക്കുമ്പോൾ കഥാപാത്രങ്ങളിൽ ആരുടെ ആഖ്യാനത്തെയാണ് വിശ്വസിക്കേണ്ടതെന്ന് പ്രേക്ഷകൻ സംശയിക്കും.ശക്തമായ തിരക്കഥയുടെ പിന്തുണയോടെ ജീത്തു മുമ്പ് ട്വൊൽത്ത് മാനിൽ പരീക്ഷിച്ചു വിജയിച്ച ഒരു സങ്കേതമായിരുന്നു ഇത്.

Asif Ali and Aparna Balamurali-starrer Mirage gets release date

നിർഭാഗ്യവശാൽ മിറാഷിൽ ഇത് പാളി.അപർണ ആർ താരക്കാടിന്റെ കഥ ഉപരിപ്ലവമാണ് . ശ്രീനിവാസൻ അബ്രോളും ജീത്തുവും ചേർന്ന് എഴുതിയ തിരക്കഥയും ദുർബ്ബലമാണ്.

കോയമ്പത്തൂരും പരിസരവുമാണ് മിറാഷിൻ്റെ പശ്ചാത്തലം. അവിടെ രാജ്കുമാർ ഫിനാൻഷ്യൽ കൺസർട്ടൺസി എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് കിരൺ ( ഹക്കിം ഷാജഹാൻ ). കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാണ് ഇത്. ഉടമസ്ഥനായ രാജ്കുമാറിന് (ശരവണൻ ) ഉന്നതങ്ങളിൽ വലിയ പിടിപാടുണ്ട്.ചെന്നെയിൽ ഒരു മീറ്റിംഗിന് പോയ കിരണിനെ കാണാതാവുന്നു.

പിന്നീട് കഞ്ചിക്കോട് നടന്ന ട്രെയിൻ അപകടത്തിൽ മരിച്ച കിരണിൻ്റെ മൃതദേഹം കണ്ടെടുക്കുന്നു. അതെ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ അഭിരാമി(അപർണ ബാലമുരളി)യും കിരണും തമ്മിൽ പ്രണയത്തിലായിരുന്നു.

കിരണ് എന്താണ് സംഭവിച്ചത്? എന്താണ് കിരൺ തന്നിൽ നിന്നും മറച്ചു വെച്ചത്? എന്ന അന്വേഷണത്തിലേക്ക് അഭിരാമി കടക്കുന്നു. മരിച്ച കിരൺ കമ്പനിയുടെ സെൻസിറ്റീവായ ഡേറ്റ ചോർത്തി ഒരു ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിരുന്നു എന്ന കണ്ടെത്തലാണ് ആദ്യത്തെ ട്വിസ്റ്റ്.

കാണാതായ ഹാർഡ് ഡിസ്കിൻ്റെ അന്വേഷണത്തിലേക്കും അത് എവിടെയാണെന്ന് കണ്ടെത്താൻ ക്രമരഹിതമായ സൂചനകൾ ഒരുമിച്ച് ചേർക്കുന്നതിന്റെയും നിഗൂഢതകളിലേക്ക് ചിത്രം നേരിട്ട് കടക്കുന്നു. അഭിരാമിയും കൂട്ടുകാരി ഋത്വികയും (ഹന്ന റെജി കോശി) ചേർന്നു നടത്തുന്ന ഹാർഡ് ഡിസ്ക് അന്വേഷണത്തിലേക്ക് ഒരു ഘട്ടത്തിൽ ഓൺ ലൈൻ മാധ്യമ പ്രവർത്തകൻ അശ്വിൻ കുമാറും (ആസിഫ് അലി ) കൂടിച്ചേരുകയാണ്.

പ്യുവർ ഫാക്ട്സ് എന്ന ഓൺലൈൻ സ്ഥാപനം നടത്തുകയാണ് അശ്വിൻ.സത്യം മാത്രമെ പറയൂ. ഫാക്ട്സ് മാത്രമെ അവതരിപ്പിക്കൂ.”To loose patience is to loose the battle” എന്ന ഗാന്ധി വാക്യമാണ് പ്രമാണം.

Jeethu Joseph's 'Mirage' Starring Asif Ali & Aparna Balamurali Hits Theatres Today | TimelineDaily

എന്നാൽ ഇവർക്കെല്ലാം പിന്നിൽ വലിയ കള്ളങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.ഇവരുടെ ഹാർഡ് ഡിസ്ക് അന്വേഷണം പുരോഗമിക്കുമ്പോൾ രാജ്കുമാറിൻ്റെ ഗുണ്ടകളും എസ് പി അറുമുഖവും ( സമ്പത്ത് )തൊട്ട് പിന്നാലെയുണ്ട്. ആരെ വിശ്വസിക്കണമെന്ന് ഈ അന്വേഷണത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് അറിയില്ല.

ഇതിനിടയിൽ കടന്നു വരുന്ന ചെറിയ ഫ്ലാഷ്ബാക്കുകൾക്ക് പുതുമയൊന്നും ഇല്ല. അത് പ്രേക്ഷകരെ സ്പർശിക്കുന്നുമില്ല.രണ്ടാം പകുതിയിൽ ഹാർഡ് ഡിസ്കിൻ്റെ അന്വേഷണത്തിലേക്ക് കിരണിൻ്റെ കൂട്ടുകാരനും ( ദീപക് പറമ്പോൽ ) ടെക്കി അനന്തുവും (അർജുൻ ശ്യാം ഗോപൻ) കടറന്നു വരുന്നുണ്ട്. ക്ലൈമാക്സിൽ നായകൻ്റെ ഐഡൻ്റിക്ക് പെട്ടെന്ന് ഉണ്ടാകുന്ന മാറ്റം പ്രേക്ഷകർക്ക് ദഹിക്കില്ല.

“Fades as you get closer” എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. അടുക്കുമ്പോൾ ഇല്ലാതാവുകയും അകന്നു പോവുകയും ചെയ്യുന്ന മരീചിക പോലെയാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ. അത്തരം നിരവധി മരീചികകൾ പിന്നിട്ടാണ് പ്രേക്ഷകൻ ചിത്രത്തിൻ്റെ ക്ലൈമാക്‌സിലേക്ക് എത്തുന്നത്. ഏച്ചുകെട്ടലുകളും സങ്കീർണ്ണതകളുമുള്ള കഥാമുഹൂർത്തങ്ങൾ തുടർച്ചയായി പ്രേക്ഷകരിലേക്ക് എറിയപ്പെടുന്നു.വിശ്വസനീയമായ ഒരു ത്രില്ലർ അനുഭവം ചിത്രത്തിനില്ല.

നിസ്സഹായത, അനാഥതത്വം, പ്രണയം, പ്രതികാരം തുടങ്ങിയ മാനസ്സികാവസ്ഥകളിലൂടെ കടന്നു പോകുന്ന സങ്കീർണ്ണ കഥാപാത്രമാണ് അഭിരാമി. നായികാ കഥാപാത്രത്തെ അപർണ ബാലമുരളി തരക്കേടില്ലാതെ അവതരിപ്പിച്ചു. അവസാനം നെഗറ്റീവ് ഷെയ്ഡിലേക്ക് മാറുന്ന ഓൺലൈൻ മാധ്യമപ്രവർത്തകൻ അശ്വിൻ കുമാറിനെ ആസിഫ് അലി അനായാസം അവതരിപ്പിച്ചു.

Mirage (2025) - Movie | Reviews, Cast & Release Date in Pathanapuram- BookMyShow

എന്നാൽ ആസിഫിന് അധികമൊന്നും ചെയ്യാനില്ലാത്ത കഥാപാത്രമാണ് അശ്വിൻ. ദീപക് പറമ്പോലിൻ്റെ കഥാപാത്രം മുഴച്ചു നിൽക്കുന്നു. സമ്പത്ത്, ഹക്കിം ഷാജഹാൻ, ഹന്ന റെജി കോശി,അർജുൻ ശ്യാം ഗോപൻ തുടങ്ങിയവർ കഥാപാത്രങ്ങളെ ഭംഗിയാക്കി.

ദൃശ്യം മൂന്നിന് മുമ്പുള്ള ജീത്തു ജോസഫിൻ്റെ ചിത്രമായ മിറാഷ് അവിടവിടെ ത്രില്ലുകൾ സൃഷ്ടിക്കുന്നതിനപ്പുറം മൊത്തത്തിൽ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.സതീഷ് കുറുപ്പിൻ്റെ ഛായാഗ്രഹണവും വിഷ്ണു ശ്യാമിൻ്റെ സംഗീതവും മികച്ചതാണ്.വി.എസ്. വിനായകാണ് എഡിറ്റർ.മുകേഷ് ആർ മേത്ത, ജതിൻ എം സെഥി, സി വി സാരഥി എന്നിവരാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം നിർമ്മിച്ചത്.
———————————————

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News