ഡോ ജോസ് ജോസഫ്
സമൂഹത്തിൻ്റെ പൊതുബോധം അംഗീകരിക്കുന്ന അളവുകോലുകൾ വെച്ച് സുന്ദരനല്ലെങ്കിലും സിനിമയിൽ അവസരം പ്രതീക്ഷിച്ചു ജീവിക്കുന്ന മകൻ.സിനിമയ്ക്കു പിന്നാലെ അലഞ്ഞു നടന്ന് ജീവിതം നശിപ്പിച്ച അച്ഛൻ.നാദിർഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലാണ് സിനിമാ ഭ്രാന്തന്മാരായ ഒരു അച്ഛനെയും മകനെയും ഈ അടുത്ത കാലത്ത് മലയാളികൾ കണ്ടത്.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ ഗീതു അൺചെയ്ൻഡ് എന്ന ചിത്രത്തിനും ഐശ്വര്യ ലക്ഷ്മി നായികയായെത്തിയ അർച്ചന 31 നോട്ട്ഔട്ട് എന്ന ചിത്രത്തിനും ശേഷം അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ‘തലവര’ എന്ന ചിത്രത്തിലെ നായകൻ ജ്യോതിഷ് (അർജുൻ അശോകൻ) സിനിമ തലവര മാറ്റുമെന്ന് പ്രതീക്ഷിച്ചു ജീവിക്കുന്ന യുവാവാണ്.
അയാളുടെ അച്ഛൻ (അശോകൻ) വിക്രമിൻ്റെ ജെമിനിയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമാ ഭ്രാന്ത് മൂത്ത് അയാൾ ഗൾഫ് ജോലി നഷ്ടപ്പെടുത്തി. കട്ടപ്പനയിലെ ഋതിക് റോഷൻ്റെ പശ്ചാത്തലം കട്ടപ്പനയായിരുന്നുവെങ്കിൽ തലവരയുടെ കഥ പാലക്കാട് നഗരവും പരിസര പ്രദേശങ്ങളും പശ്ചാത്തലമാക്കിയാണ് പറയുന്നത്.രണ്ട് മണിക്കൂറാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
പൊതു സൗന്ദര്യ ബോധത്തിൻ്റെ മാനദണ്ഡങ്ങൾ വെച്ച് സുന്ദരനല്ല നായകനായ ജ്യോതിഷ്.നായകൻ്റെ പേര് തന്നെ പ്രേക്ഷകർ അറിയുന്നത് ചിത്രം ഒന്നര മണിക്കൂർ പിന്നിടുമ്പോഴാണ്. അതു വരെ അയാളെ കൂട്ടുകാർ കളിയാക്കി വിളിക്കുന്ന ‘പാണ്ട് ‘എന്ന പേരാണ് പ്രേക്ഷകർ കേൾക്കുന്നത്.

മുഖത്തും ശരീരത്തിലും വെള്ളപ്പാണ്ട് ഉള്ളതു കൊണ്ട് വലിയ അപകർഷകതാ ബോധത്തിലാണ് ജ്യോതിഷിൻ്റെ ജീവിതം.ഫോട്ടോയ്ക്ക് നിന്നു കൊടുക്കാറില്ല. എട്ടാം ക്ലാസ്സ് വരെ നാടകത്തിൽ അഭിനയിക്കുമായിരുന്നു. രോഗം വന്നതോടെ ഉൾവലിഞ്ഞു.
സംവിധായകൻ ബോംബെ രാജിൻ്റെ മകൻ സൂപ്പർ സ്റ്റാർ വിനായക് രാജിൻ്റെ (ശ്രീകാന്ത് മുരളി) ചിത്രം കാണാൻ റിലീസ് ദിവസം ജോലിയിൽ നിന്നും കള്ളം പറഞ്ഞ് അവധിയെടുത്തതിന് ജ്യോതിഷിന് ജോലി നഷ്ടപ്പെടുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം.പിന്നെ അയാൾ ഒരു സൂപ്പർ മാർക്കറ്റിൽ ജോലിക്ക് കയറുന്നു
ഇടുങ്ങിയ പഴയ വീട്ടിൽ നിന്നും ഒരു പുതിയ വീട്ടിലേക്ക് താമസം മാറണമെന്നതാണ് ജ്യോതിഷിൻ്റെ അമ്മ ആശയുടെ (ദേവദർശിനി ) ഏറ്റവും വലിയ ആഗ്രഹം.ഇതിനിടയിൽ ജ്യോതിഷിൻ്റെ സഹോദരിയെ കോളണിയിലെ ഒരു യുവാവ് വീട്ടുകാരറിയാതെ ഒളിച്ചോടി വിവാഹം കഴിക്കുന്നു.’ആ വീടും നിന്നേം കണ്ടാൽ ആര് പെണ്ണെടുക്കാനാ’ എന്നാണ് ജ്യോതിഷ് നേരിടുന്ന കുത്തുവാക്ക്.
പുതിയ വാടകക്കാർ അയൽപക്കത്ത് ഒരു സുഹൃത്തിൻ്റെ വീട്ടിലേക്ക് താമസം മാറി എത്തുന്നതോടെ അതുവരെ വിരസമായി നീങ്ങിയിരുന്ന ജ്യോതിഷിൻ്റെ ജീവിതം വഴി മാറുന്നു.തമിഴത്തിയായ അമ്മയുടെയും മലയാളിയായ അച്ഛൻ്റെയും മകളാണ് ആ വീട്ടിൽ താമസത്തിനെത്തിയ സന്ധ്യ (രേവതി ശർമ്മ ).
കോളണിയിൽ ജ്യോതിഷ് ഒഴികെ എല്ലാ സുഹൃത്തുക്കളുടെയും ആകർഷണ കേന്ദ്രമായി സന്ധ്യ മാറുന്നു.വെള്ളപ്പാണ്ടു പകരുമോ എന്ന പേടിയിൽ ആദ്യ കാമുകി ഉപേക്ഷിച്ചു പോയ തനിക്ക് ഇനി ഒരവസരവും ലഭിക്കില്ലെന്ന് ജ്യോതിഷിന് അറിയാം.സന്ധ്യയ്ക്കും തങ്ങൾക്കും ഇടയിൽ ദൂതനായി നിൽക്കാൻ ഏറ്റവും സുരക്ഷിതൻ ജ്യോതിഷാണെന്ന് സുഹൃത്തുക്കൾ കരുതുന്നു.
എന്നാൽ ആരെയാണ് പ്രേമിക്കേണ്ടത് എന്നതിനെക്കുറിച്ച് സന്ധ്യക്ക് സംശയമൊന്നുമില്ല.തനിക്ക് ആരെയാണ് വേണ്ടതെന്ന് കൃത്യമായി അറിയാവുന്ന മിടുക്കിയായ സന്ധ്യ ജ്യോതിഷിനെയാണ് കാമുകനായി തെരഞ്ഞെടുക്കുന്നത്.
അതോടെ ഒരു ഘട്ടത്തിൽ സുഹൃത്തുകൾ ജ്യോതിഷിനോട് പിണങ്ങി. സുഹൃദ് വലയത്തിൽ നിന്നും അയാളെ ഒഴിവാക്കി.അതോടെ ‘പാണ്ട് ‘എന്ന കളിയാക്കലിനും സ്നേഹത്തോടെയുള്ള വിളിക്കും തമ്മിൽ വ്യത്യാസമുണ്ടെന്ന് അയാൾ തിരിച്ചറിയുന്നു.
ജ്യോതിഷിൻ്റെയും സന്ധ്യയുടെയും പ്രണയകഥയിൽ അസാധാരണമായി ഒന്നുമില്ല. ക്ലീഷേ പ്രണയകഥയായാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. അർജുൻ അശോകനും രേവതി ശർമ്മയും തമ്മിൽ സ്‌ക്രീനിൽ മികച്ച കെമിസ്ട്രി പ്രകടിപ്പിക്കുന്നുണ്ട്.എന്നാൽ തിരക്കഥയിലെ പാളിച്ചകൾ കാരണം കഥാപാത്രങ്ങളോട് ആഴത്തിലുള്ള ഒരാകർഷണം പ്രേക്ഷകർക്ക് തോന്നില്ല.

ജ്യോതിഷിൻ്റെ സഹോദരീ ഭർത്താവിൻ്റെ മരണം മാത്രമാണ് കഥയിലെ ഏക അപ്രതീക്ഷിത സംഭവം.കോളണികളിൽ താഴെത്തട്ടിലുള്ളവർ നേരിടുന്ന തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങൾ,കുടുംബ പ്രശ്‌നങ്ങൾ, സാമൂഹിക അരക്ഷിതാവസ്ഥ തുടങ്ങിയവയെല്ലാം ഇതിനിടയിൽ കടന്നു വരുന്നു. എന്തെല്ലാം വെല്ലുവിളികൾ ഉണ്ടായാലും നന്മയുള്ള മനുഷ്യർ വിജയിക്കുമെന്ന സന്ദേശമാണ് തലവര നൽകുന്നത്.
സിനിമയിൽ ഒരു കരിയർ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ജ്യോതിഷ് നേരിടുന്ന പ്രശ്നങ്ങളാണ് രണ്ടാം പകുതിയിലെ പ്രമേയം.സിനിമയിലെ നായക സങ്കല്പത്തിനു ചേർന്നതല്ല അയാളുടെ രൂപം.വെള്ളപ്പാണ്ട് അത് കൂടുതൽ സങ്കീർണ്ണമാക്കുന്നു.
എങ്കിലും കഷ്ടപ്പാടുകൾക്കും ശാരീരികമായ കളിയാക്കലുകൾക്കും ഇടയിലും സിനിമാ മോഹം അയാൾ ഉപേക്ഷിക്കുന്നില്ല. ആദ്യം എക്സ്ട്രാ ആർട്ടിസ്റ്റായി ഒതുങ്ങിയെങ്കിലും ശ്രമം അയാൾ തുടരുന്നു. അപകർഷതാ ബോധത്തെയും എല്ലാ പരിമിതികളെയും കീഴടക്കി സിനിമയിൽ ജ്യോതിഷ് സ്വന്തം തലവര തന്നെ മാറ്റിയെഴുതുന്നതാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.
ജ്യോതിഷിൻ്റെ അപകർഷതാ ബോധം, നിസ്സഹായത, ഒഴിഞ്ഞു മാറിയുള്ള ജീവിതം ,തുടർച്ചയായ പരാജയങ്ങൾ, കരച്ചിൽ, പ്രണയം തുടങ്ങി എല്ലാ ഭാവങ്ങളും അർജുൻ അശോകൻ ഭംഗിയായി അവതരിപ്പിച്ചു. ജ്യോതിഷിൻ്റെ അച്ഛനായി അശോകനും അമ്മയായി ദേവദർശിനിയും മികവ് പുലർത്തി. സന്ധ്യയായി രേവതി ശർമ്മയും തിളങ്ങി.അളിയന്‍ കഥാപാത്രമായി എത്തിയ ശരത് സഭ, സഹോദരിയായെത്തിയ ആതിര മറിയം എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ഷൈജു ശ്രീധർ,അശ്വത് ലാൽ, അഭിറാം രാധാകൃഷ്ണൻ,അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രഘു,ഷെബിൻ ബെൻസൺ, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. തനി പാലക്കാടൻ ഭാഷയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
എന്നാൽ അർജുൻ അശോകൻ്റെ പാലക്കാടൻ സ്ലാങിന് സ്ഥിരതയില്ല.അഖിൽ അനിൽ കുമാർ,അപ്പു അസ്ലം എന്നിവരുടേതാണ് തിരക്കഥ. ശരാശരി നിലവാരത്തിൽ ഒതുങ്ങുന്ന തിരക്കഥയ്ക്ക് കെട്ടുറപ്പില്ല.
അനിരുദ്ധ് അനീഷിൻ്റെ ഛായാഗ്രഹണവും ഇലക്ട്രോണിക് കിളിയുടെ സംഗീതവും മികച്ചതാണ്.ചിത്രത്തിലെ മേക്കപ്പിന് നിലവാരമില്ല. ജ്യോതിഷിൻ്റെ വെള്ളപ്പാണ്ടിൻ്റെ പാടുകൾ പലപ്പോഴും ആകൃതിയിലും വലുപ്പത്തിലും മാറ്റമുള്ളതായി കാണപ്പെടുന്നു.മഹേഷ് നാരായണനും ഷെബിൻ ബെക്കറും ചേർന്നാണ് തലവര നിർമ്മിച്ചിരിക്കുന്നത്.

———————————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































