June 21, 2025 4:43 pm

എല്ലാവർക്കും ഉപദേശവുമായി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള

ഡോ ജോസ് ജോസഫ്

ഴിഞ്ഞ 25 വർഷത്തിനിടയിൽ ആറു കോടി ഇന്ത്യക്കാർ തൊഴിൽ തേടി വിദേശ രാജ്യങ്ങളിൽ ചെക്കേറി.അവരിൽ 40 ലക്ഷം പേരും മലയാളികളായിരുന്നു.

ഒരു കുഞ്ഞു ജനിക്കുമ്പോഴേ,വളർന്നു വരുമ്പോൾ ഏതു വിദേശ രാജ്യത്ത്, ഏതു ജോലിക്കു വിടണമെന്നാണ് മാതാപിതാക്കൾ കണക്കു കൂട്ടുന്നത്. രക്ഷിതാക്കളും അധ്യാപകരും രാഷ്ട്രീയക്കാരും ട്രേഡ്‌ യൂണിയനുകളുമെല്ലാം ചേർന്ന് സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽ ചെറുപ്പക്കാർ നാടുവിടാൻ നിർബ്ബന്ധിക്കപ്പെടുന്നു.

ഇതു ഡബിൾ ഓക്കെ'; 'യുകെഓക്കെ' റിവ്യു | United Kingdom of Kerala Review

കേരളത്തിൽ നിന്ന് എന്തെങ്കിലും സംരംഭങ്ങൾ തുടങ്ങാമെന്നു വിചാരിച്ചാൽ പ്രതിബന്ധങ്ങൾ അനവധിയാണ്.കേരളത്തിൽ നിന്നും മൂന്ന് ലക്ഷം വിദ്യാർത്ഥികളാണ് തൊഴിൽ തേടി ഓരോ വർഷവും വിദേശത്തേക്ക് പോകുന്നത്.അത് ഉടനെ ഇരട്ടിയാകും.

കേരളത്തിലെ 70 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും തൊഴിൽ തേടി വിദേശത്താണ്. ഇങ്ങനെ പോയാൽ കേരളം വൃദ്ധന്മാരുടെ നാടാകും. ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെഓകെ ) എന്ന ചിത്രം നൽകുന്നത് ചെറുപ്പക്കാർക്ക് കേരളത്തിൽ തന്നെ അന്തസ്സോടെ തൊഴിലെടുക്കാനുള്ള അവസരം നൽകണമെന്ന സന്ദേശമാണ്.

കേരളത്തിലെ ഭരണമുന്നണിയും പ്രതിപക്ഷ മുന്നണിയും മൂന്നാം മുന്നണിയും ചേർന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്താൻ പോകുന്ന പത്ര സമ്മേളനത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം. പിന്നീട് അതിൻ്റെ പശ്ചാത്തലം ഫ്ലാഷ് ബാക്കിലൂടെ കാണിക്കുന്നു. 1998 ലെ ഹൈറേഞ്ചിലാണ് കഥ തുടങ്ങുന്നത് റോയി എന്ന ചെറുപ്പക്കാരന് പ്രണയിനിയായ അന്നക്കുട്ടിയെ വിട്ട് മരിയയെ ഒരു പ്രത്യേക സാഹചര്യത്തിൽ വിവാഹം കഴിക്കേണ്ടി വന്നു.

UKOK Review | വിഷയം ​ഗൗരവമാണ്, അവതരണം ലളിതവും; ഫീൽ​ഗുഡ് 'യുണൈറ്റഡ് കിങ്ഡം  ഓഫ് കേരള', United Kingdom of Kerala, UKOK Review, Renjith Sajeev, Indrans,  Arun Vaiga, Johny Antony, Latest

 

ആ ബന്ധത്തിൽ ടോണി എന്ന കുഞ്ഞും പിറന്നു.25 വർഷം പിന്നിടുമ്പോൾ ടോണി (രഞ്ജിത് സജീവ്) എന്ന യുവാവ് ഐ ഇ എൽടി എസ് പരീക്ഷ എഴുതാൻ കോച്ചിംഗ് ക്ലാസ്സിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. അമ്മ മരിയ ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് യുകെയിലേക്ക് കുടിയേറി.മകനെ എങ്ങനെയും യു കെ യിലെത്തിക്കണമെന്നാണ് റോയിയുടെ (ജോണി ആൻ്റണി) ഏക അഭിലാഷം. അതിനു വേണ്ടി വീടും കിടപ്പാടവും പണയപ്പെടുത്തി ബാങ്ക് ലോണെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അയാൾ.

രോഷാകുലനായ ചെറുപ്പക്കാരനാണ് ടോണി. കിട്ടുന്ന അവസരങ്ങളിലോക്കെ എതിരാളികളെ തല്ലാൻ മടിയില്ല.വിദേശത്തു പോകാൻ ഒരു താല്പര്യവുമില്ല. കൂട്ടുകാരനൊപ്പം ചേർന്ന് മണൽ കടത്ത് ലോബിയുടെ വാഹനത്തിന് അകമ്പടി പോകുന്നതാണ് ഹോബി. അടിച്ചു പൊളിക്കാനുള്ള പണം അങ്ങനെ കിട്ടും.ഓരോ തവണയും.ഐഇഎൽടിഎസ് പരീക്ഷ മനപൂർവ്വം തോൽക്കും.

റോസക്കുട്ടി ആൻ്റിയും (മഞ്ജു പിള്ള ) മൈക്കിളച്ചനും(ഇന്ദ്രൻസ് ) ഉപദേശിക്കുന്നുണ്ടെങ്കിലും ടോണി വഴങ്ങുന്നില്ല. സുഹൃത്തിൻ്റെ സഹോദരൻ അനിയൻ ചേട്ടൻ്റെ (റോണി ഡേവിഡ്)പച്ചക്കറി തോട്ടത്തിൽ പോകുന്നതാണ് ടോണിയുടെ ഏക ആനന്ദം.

അവസാനം റോയിയുടെ ആഗ്രഹം സാധിക്കാൻ ടോണി ഐഇഎൽടിഎസ് പരീക്ഷ പാസ്സാകുന്നു. യു കെയിലേക്ക് പോകാൻ ചെന്നൈയിലെത്തിയ ടോണി മാത്യൂസിൻ്റെ (അൽഫോൻസ് പുത്രൻ) സഹായം തേടുന്നതാണ് കഥയിലെ വഴിത്തിരിവ്. സ്വന്തം ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുള്ളതാണെന്ന തീരുമാനത്തിൽ ടോണി ഉറച്ചു നിൽക്കുന്നു.

United Kingdom of Kerala Movie Review: A not-bad message foiled by a weak  script and lead

പിന്നീട് കൂട്ടുകാരി ഏകയും (സാരംഗി ശ്യാം) സുഹൃത്തുക്കളുമൊപ്പം ടോണി തുടങ്ങുന്ന സംരഭത്തിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രത്തിൻ്റെ രണ്ടാം പകുതി.റെവന്യൂ, പഞ്ചായത്ത്, പോലീസ്, എക്സൈസ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളെല്ലാം നാട്ടിൽ ഉറച്ചു നിന്ന് സംരംഭം തുടങ്ങുന്നവർക്ക് എതിരെ നിന്ന് പീഡിപ്പിക്കുന്നതാണ് രണ്ടാം പകുതിയിൽ കാണുന്നത്.

നീണ്ട ഉപന്യാസം വായിക്കുന്നതു പോലെയാണ് രണ്ടാം പകുതിയിലെ സംഭാഷണങ്ങൾ.പ്രത്യേകിച്ച് ടോണി മുഖ്യമന്ത്രി പാനൂർ മാധവന് ( മനോജ് കെ ജയൻ) മുമ്പിൽ ‘സാറൊന്ന് ആലോചിക്ക് ‘എന്നു പറഞ്ഞു നടത്തുന്ന പ്രസംഗം.പണ്ട് മുൻതലമുറയിൽ പെട്ടവർ വിദേശത്തു പോയി രക്ഷപെട്ടു.ഇപ്പോഴങ്ങനെയല്ല.

വൻ കടമെടുത്ത് വിദേശത്തു പോകുന്നവരിൽ പലരും ഏജൻസികളുടെ തട്ടിപ്പിൽ കുടുങ്ങുന്നു. തെണ്ടിത്തിരിഞ്ഞു നടന്ന് ഡി പോർട്ട് ചെയ്യപ്പെടുന്നു. എൻ്റെ നാട്ടിൽ തന്നെ എനിക്കൊരു ജോലി വേണം. ഇവിടുത്തെ ചെറുപ്പക്കാരുടെ കഴിവും സമയവും ഇവിടത്തന്നെ വിനിയോഗിക്കാൻ യുണെറ്റഡ് കിങ്ഡം ഓഫ് കേരള വേണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

ആദ്യ പകുതിയിൽ ക്ഷിപ്രകോപിയും പെട്ടെന്ന് തിരിച്ചടിക്കുന്നവനും മണൽ കടത്ത് മാഫിയയിലെ അംഗവുമാണ് ടോണി.ലളിതമായ ആഖ്യാനമാണെങ്കിലും  രണ്ടാം പകുതിയിൽ പക്വതയുള്ള സംരംഭകനായുള്ള ടോണിയുടെ വേഷം മാറ്റം വിശ്വസനീയമല്ല. ഏജൻസി തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്ത ജ്യോതി എന്ന കഥാപാത്രത്തെ ഉപകഥയായി ക്ലൈമാക്സിൽ കൊണ്ടുവരുന്നുണ്ടെങ്കിലും പാളിപ്പോയി.

വിദേശ രാജ്യങ്ങൾ പഴയതു പോലെ സ്വപ്ന ഭൂമികളെല്ലെന്നും നിലവിലെ വ്യവസ്ഥിതിയിൽ ചെറുപ്പക്കാർ അസന്തുഷ്ടരാണെന്നുമാണ് ചിത്രം പറയുന്നത്. ഭരിക്കുന്നവർക്കും രക്ഷിതാക്കൾക്കും യൂത്തിനുമെല്ലാം ചിത്രം സന്ദേശം നൽകുന്നുണ്ട്. എന്നാൽ സംവിധായകൻ തന്നെ എഴുതിയ തിരക്കഥ ദുർബ്ബലമാണ്.

United Kingdom of Kerala: Release of Ranjith Sajeev's film avoids clash  with Narivetta and Detective Ujjwalan

 

ടോണി, റോയി എന്നീ കഥാപാത്രങ്ങളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. മൈക്ക്, ഗോളം, ഖൽബ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്, ടോണിയെ ഭംഗിയായി അവതരിപ്പിച്ചു. രോഷാകുലനായ ചെറുപ്പക്കാരൻ്റെ വേഷമാണ് രഞ്ജിത്തിന് കൂടുതൽ ഇണങ്ങുന്നത്.റോയിയും ടോണിയുമായുള്ള അച്ഛൻ -മകൻ ബന്ധം നന്നായി ചിത്രീകരിച്ചിട്ടുണ്ട്.

ഭാര്യ ഉപേക്ഷിച്ചു പോയിട്ടും മകനു വേണ്ടി ജീവിക്കുകയും അവനെ എങ്ങനെയും വിദേശത്തെത്തിക്കാൻ സ്വപ്നം കാണുകയും ചെയ്യുന്ന റോയിയെന്ന സാധാരണക്കാരനെ ജോണി ആൻ്റണി ഭംഗിയാക്കി.ഇന്ദ്രൻസിൻ്റെ മൈക്കിളച്ചനും മഞ്ജു പിള്ളയുടെ റോസക്കുട്ടിയും കൊള്ളാം. പുതുമുഖ നായിക സാരംഗി ശ്യാമിന് അധികമൊന്നും ചെയ്യാനില്ല.സംഗീത, മീര വാസുദേവ് ,കെ യു മനോജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

വിഷയം കാലിക പ്രാധാന്യമുള്ളതാണെങ്കിലും അവതരണത്തിൽ ശരാശരി നിലവാരം പുലർത്തുന്ന ചിത്രമാണ് യുകെഓകെ.സിനോജ് കെ അയ്യപ്പൻ്റെ ഛായാഗ്രഹണവും രാജേഷ് മുരുകേശൻ്റെ സംഗീതവും മികച്ചതാണ്. തിരക്കഥാ രചനക്കൊപ്പം എഡിറ്റിംഗും സംവിധായകൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയ്യപ്പിള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

United Kingdom Of Kerala Theatre Response | United Kingdom Of Kerala  Malayalam Review #movie - YouTube

 

————————————————————————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News