ഡോ.ജോസ് ജോസഫ്
പോപ് സംഗീതത്തിൻ്റെ എക്കാലത്തെയും രാജാവായ ഇതിഹാസ ഗായകൻ മൈക്കിൾ ജാക്സണ് സമർപ്പിച്ച മ്യൂസിക്കൽ ഡ്രാമയാണ് മൂൺവാക്ക്. നവാഗതനായ എ കെ വിനോദ് സംവിധാനം ചെയ്ത് ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്കിൻ്റെ പേരിൽ പോലുമുണ്ട് മൈക്കിൾ ജാക്സണൊടുള്ള ആദരവും ആരാധനയും.
മൈക്കൽ ജാക്സന്റെ ഏറ്റവും പ്രശസ്തമായ നൃത്തച്ചുവടുകളിൽ ഒന്നാണ് മൂൺവാക്ക് .മുൻപോട്ട് നടക്കുന്നതായി തോന്നിക്കുന്ന, എന്നാൽ പിന്നിലേക്ക് സുഗമമായി തെന്നി നീങ്ങുന്ന സവിശേഷമായ ഒരു നൃത്ത ചുവടുവയ്പ്പാണ് മൂൺവാക്ക്.
1983ൽ ആദ്യമായി അവതരിപ്പിച്ച മൂൺവാക്ക് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും പോപ് കൾച്ചറിൻ്റെ നിത്യ പ്രചോദനമായി നില നിൽക്കുന്നു. തിരുവനന്തപുരം പിള്ളേരുടെ ചടുലമായ ബ്രേക്ക്ഡാൻസ് ചുവടുകളാണ് മൂൺ വാക്കിൽ നിറയെ.
ക്ലൈമാക്സിൽ സുര എന്ന കഥാപാത്രം (സിബി കുട്ടപ്പൻ) മൈക്കിൾ ജാക്ക്സൺ സ്റ്റൈലിൽ ‘ തകർത്താടുന്ന മൂൺവാക്ക് നൃത്തമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. നൃത്തത്തിനു ശേഷം തലയിൽ ചക്കയും ചുമന്നു പോകുന്ന സുരയെയാണ് പിന്നീട് കാണുന്നത്. ഇടത്തരം കുടുംബങ്ങളിൽ നിന്നും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുമുള്ള പിള്ളേരാണ് മൂൺവാക്കിലെ പ്രധാന കഥാപാത്രങ്ങൾ.
തിരുവനന്തപുരത്തിൻ്റെ തീരപ്രദേശമാണ് കഥയുടെ. പശ്ചാത്തലം.1980 കളുടെ അവസാനവും 90 കളുടെ ആരംഭവുമാണ് കാലഘട്ടം. യുവാക്കൾക്കിടയിൽ ബ്രേക്ക്ഡാൻസ് ആവേശത്തിൻ്റെ കൊടുങ്കാറ്റ് വീശിയടിച്ച കാലം.
തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിലെ കൗമാരക്കാരായ വിദ്യാർത്ഥികളാണ് ജെയ്ക്ക്, ഷാജി, കുര്യാക്കോസ്, വരുൺ, ഷിബു, അർജുൻ എന്നിവർ. കുട്ടുകൂടി കറങ്ങി നടക്കുന്ന ഇവർക്ക് കൗമാരക്കാരുടെ എല്ലാ ചാപല്യങ്ങളുമുണ്ട്. പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ല.ഗ്യാങിൻ്റെ നേതാവായ ജെയ്ക്കിനെ എൻട്രൻസ് എഴുതിച്ച് മെഡിസിനു വിടണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം.
കഴക്കൂട്ടത്ത് കൂട്ടുകാരിയുടെ ഭരതനാട്യം അരങ്ങേറ്റത്തിന് ചെന്നപ്പോഴാണ് ഈ കൂട്ടുകാർ ആദ്യമായി ബ്രേക്ക്ഡാൻസ് നൃത്തച്ചുവടുകൾ കാണുന്നത്. കമൽ ഹാസൻ്റെയും മിഥുൻ ചക്രവർത്തിയുടെയും മലയാളത്തിൽ റഹ്മാൻ്റെയും സിനിമാറ്റിക് ബ്രേക് ഡാൻസ് മാത്രം കണ്ടു ശീലിച്ചിരുന്ന കൗമാരക്കാരിൽ പ്രൊഫഷണൽ ബ്രേക്ഡാൻസ് ആവേശം നിറച്ചു. ആ നൃത്തച്ചുവടുകൾ പഠിച്ചെടുക്കാനായി അവരുടെ ശ്രമം.
തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള” സൂം ബോയ്സ് ” ടീമിനോട് സഹായം ചോദിച്ചെങ്കിലും സ്വയം പഠിച്ചെടുക്കാനായിരുന്നു ഉപദേശം. ബ്രേക്ക് ഡാൻസിലെ ഏറ്റവും പുതിയ നമ്പരുകളുമായി സിംഗപ്പൂർ പ്രവാസിയായ സുദീപ് എത്തിയതോടെ ഈ നൃത്തം സ്വയം പഠിക്കാനുള്ള അവരുടെ ശ്രമം ലക്ഷ്യത്തിലേക്ക് നീങ്ങി.
അവരുടെ മൂൺ വാക്കേഴ്സ് ടീമിന് ചെറിയ പരിപാടികളിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു. സാംസ്ക്കാരിക അധിനിവേശം, ബൂർഷ്വാ സംസ്ക്കാരം തുടങ്ങിയ മുരടൻ തടസ്സവാദങ്ങളുമായി എതിർപ്പുയർന്നുവെങ്കിലും മൂൺ വാക്കേഴ്‌സ് ദാരിദ്യ മുൾപ്പെടെയുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.
കൊമേഴ്സ്യൽ ഡാൻസ് ഡ്രാമ സിനിമകളിൽ നിന്നും മേക്കിംഗിൽ തികച്ചും വ്യത്യസ്തമാണ് മൂൺവാക്ക്. ഉപകഥകളോ വൻ ട്വിസ്റ്റുകളോ ഇല്ല.മൂൺവാക്കേഴ്സ് ടീമിലെ എല്ലാ കഥാപാത്രങ്ങൾക്കും ‘ കൃത്യമായ സ്പേസ് നൽകിയിട്ടുണ്ട്. മൈക്കിൾ ജാക്സനോടുള്ള ആരാധന ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും എം ജെ യെക്കുറിച്ച് അനാവശ്യ പരാമർശങ്ങളില്ല.
തിരുവനന്തപുരം പ്രാദേശിക ഭാഷയിലാണ് സംഭാഷണങ്ങൾ. 1980 കളുടെ അവസാനത്തിലും 90 കളുടെ തുടക്കത്തിലും നിലനിന്നിരുന്ന സാംസ്ക്കാരിക പശ്ചാത്തലം സംവിധായകൻ ഭംഗിയായി പുന:സൃഷ്ടിച്ചിട്ടുണ്ട്. അക്കാലത്ത് യുവാക്കൾക്കിടയിൽ. നിലനിന്നിരുന്ന കരാട്ടെ പ്രേമവും ബ്രേക്ക് ഡാൻസ് സംസ്ക്കാരത്തിൻ്റെ ആവിർഭാവവുമെല്ലാം റിയലിസ്റ്റിക്കായി ആവിഷ്ക്കരിച്ചിരിക്കുന്നു.
വിഎച്ച്എസ് ടേപ്പ് വിഷ്വലുകൾ, വാക്ക്മാൻ, എസ്ടിഡി ബൂത്തുകൾ, ഡിസ്കോ ഡാൻസർമാരുടെ വർണ്ണാഭമായ വസ്ത്രങ്ങൾ , ചുരുണ്ട് നീണ്ട മുടി, കാതിൽ കമ്മൽ, കെ എസ് ആർ ടി സി യിലും കാൽനടയായുമുള്ള യാത്രകൾ, തുടങ്ങി അക്കാലത്തെ നൊസ്റ്റാൾജിയ ഉണർത്തുന്ന ദൃശ്യങ്ങളെല്ലാം സംവിധായകൻ കഥയോട് ജൈവികമായി ചേർത്തിണക്കിയിട്ടുണ്ട്. കൊച്ചു കൊച്ചു കൗമാര പ്രണയങ്ങളും വീട്ടുകാരുടെ സമ്മർദ്ദങ്ങളുമുൾപ്പെടെയുള്ള വൈകാരിക രംഗങ്ങളുമെല്ലാം അതിഭാവുകത്വമില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
പ്രമേയത്തിൻ്റെ അന്തസ്സത്തയോട് തികച്ചും ഇണങ്ങുന്ന പുതുമുഖ താരങ്ങളാണ് മൂൺവാക്കിൻ്റെ പ്രധാന ആകർഷണം. അരുൺനാഥ്, അഖിൽ സാം വിജയ്, ഋഷി കൈനിക്കര, അർജുൻ മണിലാൽ ,സിദ്ധാർത്ഥ്, മനോജ്, സുജിത് പ്രഭാകർ തുടങ്ങിയവർ വേഷങ്ങൾ ഭംഗിയാക്കി.
സുരയായി വന്ന സിബി കുട്ടപ്പൻ്റെ ബ്രേക്ക്ഡാൻസ് ഫൈനൽ മത്സരത്തിലെ പ്രകടനം എടുത്തു പറയണം.ശ്രീകാന്ത് മുരളി, മീനാക്ഷി രവീന്ദ്രൻ, സജ്ഞന ദോസ്, വീണ നായർ, തുഷാര പിള്ള, നൈനിറ്റ മരിയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഒരു കാലഘട്ടത്തിലെ ജീവിതം തന്മയത്വത്തോടെ ആവിഷ്ക്കരിക്കുന്നതിൽ സംവിധായകൻ ഏ കെ വിനോദ് വിജയിച്ചു. ദ്രുതതാളത്തിലുള്ള സംഗീതവും അതി ചടുലമായ നൃത്തച്ചുവടുകളുമാണ് ചിത്രത്തിൻ്റെ ആത്മാവ്.പ്രശാന്ത് പിള്ള ഒരുക്കിയ സംഗീതം സിരകളിൽ ബ്രേക്ക് ഡാൻസിൻ്റെ ആവേശം നിറയ്ക്കാൻ പോന്നതാണ്.
സാബു മോഹനാണ് കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.അൻസാർ ഷായുടെ ഛായാഗ്രഹണം, ദീപു ജോസഫ്, കിരൺ ദാസ് എന്നിവരുടെ എഡിറ്റിംഗ് എന്നിവയും പ്രശംസ അർഹിക്കുന്നു.സുനില്‍ ഗോപാലകൃഷ്‍ണൻ, വിനോദ് കെ, മാത്യു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നെഴുതിയ മൂണ്‍വാക്കിന്റെ തിരക്കഥ ഒതുക്കമുള്ളതാണ്.
മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളുടെ പേരിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)