ഡോ ജോസ് ജോസഫ്,
വീക്ക് എൻഡ് സിനിമാറ്റിക് യൂണിവേഴ്സ് മിന്നൽ മുരളിക്കു ശേഷം നിർമ്മിച്ച ഡിറ്റക്ടീവ് ഉജ്ജ്വലനിലെ നായകൻ അമാനുഷിക സിദ്ധികളില്ലാത്ത സാധാരണക്കാരനാണ്. മിന്നൽ മുരളി യൂണിവേഴ്സിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഉജ്വലൻ്റെ ലോകം.

മിന്നൽ മുരളി യൂണിവേഴ്സിലെ കഥാപാത്രങ്ങളെ ഉജ്ജ്വലനിൽ ഉപയോഗിക്കുന്നതിനെ കോടതി വിലക്കിയിരുന്നു. കുഞ്ഞിരാമായണത്തിലും മറ്റും കണ്ടതു പോലെ മണ്ടന്മാരും നിഷ്ങ്കളങ്കരുമായ നാട്ടുകാർ നിറഞ്ഞ നാട്ടുമ്പുറമാണ് ഉജ്ജ്വലൻ്റെ യൂണിവേഴ്സ്.സാധാരണക്കാരനാണെങ്കി ലും മിന്നൽ മുരളിയിലെ നായകനെപ്പോലെ ഡിറ്റക്ടീവ് ഉജ്ജ്വലനും നാട്ടുകാരുടെ രക്ഷകനാണ്.
കുഞ്ഞുന്നാൾ മുതലെ നാട്ടുകാരെ രക്ഷിക്കാനുള്ള ഒരവസരം വന്നു ചേരുമെന്ന് ഉജ്ജ്വലനും സ്വപ്നം കാണുന്നുണ്ട്.കറുത്ത ഹാസ്യവും ട്വിസ്റ്റുകൾ നിറഞ്ഞ പ്ലോട്ടുമുണ്ടെങ്കിലും ശരാശരി നിലവാരത്തിൽ നിന്നും മുകളിലേക്ക് ഉയരാത്ത ക്രൈം ത്രില്ലറാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ.ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി എന്നിവരാണ് ചിത്രത്തിൻ്റെ സംവിധായകർ. ഇരുവരും ചേർന്നാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.125 മിനിറ്റാണ് ദൈർഘ്യം.
ക്രൈം റേറ്റ് തീരെ കുറഞ്ഞ നാട്ടിൻ പുറമാണ് പ്ലാച്ചിക്കാവ്.എല്ലാവർക്കും എല്ലാവരെയും പരസ്പരം അറിയാം. നന്മ നിറഞ്ഞ ഗ്രാമത്തിൽ ചക്കയും തേങ്ങയും അടയ്ക്കയും കിണ്ടിയുമൊക്കെയാണ് സാധാരണ മോഷണം പോകാറുള്ളത്. ലോക്കൽ ഷെർലക്ഹോംസ് ഉജ്ജ്വലൻ(ധ്യാൻ ശ്രീനിവാസൻ) ഉള്ളതു കൊണ്ട് പോലീസിന് കാര്യമായ പണിയൊന്നുമില്ല.

എഫ് ഐ ആർ പോലും ഇടേണ്ടി വരില്ല. ചെറിയ കുറ്റകൃത്യങ്ങളെല്ലാം സ്വന്തം അന്വേഷണത്തിലൂടെ ഉജ്ജ്വലൻ തെളിയിക്കും. ചെറുകിട മോഷണങ്ങളെല്ലാം ചെന്നു നിൽക്കുന്നത് അന്തിക്കുരുടൻ എന്ന നാട്ടിലെ കളളനിലാണ്. ബുദ്ധിയില്ലാത്ത നാട്ടുകാർക്കും മണ്ടനായ പോലീസ് ഇൻസ്പെക്ടർ സച്ചിനും (റോണി ഡേവിഡ് ) ഉജ്ജ്വലനാണ് അവസാന വാക്ക്.
അച്ഛൻ നാരായണനെപ്പോലെ (കോട്ടയം നസീർ) ഒരു പണിയുമെടുക്കാതെ പോത്തു പോലെ വളർന്നു നിൽക്കുകയാണ് ഉജ്ജ്വലൻ.കുറ്റാന്വേഷണമാണ് ഹോബിയെങ്കിലും പേടിത്തൊണ്ടനാണ്. ഇരുട്ടിനെ ഭയമാണ്. അമ്മ ലീല ( സീമ ജി നായർ ) നടത്തുന്ന ചെറിയ പലചരക്കു കടയാണ് കുടുംബത്തിൻ്റെ പ്രധാന വരുമാന മാർഗ്ഗം.
പ്ലാച്ചിക്കാവിൽ വൈകി തുറക്കുകയും നേരത്തെ അടയ്ക്കുകയും ചെയ്യുന്ന ഒരു ചെറിയ ലൈബ്രറി നടത്തുന്നുണ്ട് ഉജ്ജ്വലൻ.ഡിറ്റക്ടീവ് നോവലുകളാണ് ലൈബ്രറിയിൽ നിറയെ.ഉജ്ജ്വലൻ്റെ വിവാഹാലോചനയോടെയാണ് ചിത്രത്തിൻ്റെ തുടക്കം. വിവാഹം ആലോചിക്കുന്ന പെണ്ണിൻ്റെ അച്ഛനെ അവതരിപ്പിക്കുന്ന കലാഭവൻ നവാസ് വ്യത്യസ്തമായൊരു ലുക്കിലാണ് എത്തുന്നത്.

താമസിയാതെ അയാൾ ക്രൂരമായി കൊല്ലപ്പെടുന്നു.ഇത്തരം കേസുകൾ അന്വേഷിച്ച് പരിചയമില്ലാത്ത ലോക്കൽ പോലീസ് പതിവു പോലെ പ്രതിയെ കണ്ടെത്താൻ ഉജ്ജ്വലനെ ആശ്രയിക്കുന്നു. തൻ്റെയും നാടിൻ്റെയും തലവര മാറ്റുന്ന ഒരു കേസ് എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഉജ്ജ്വലന് അത് സുവർണ്ണാവസരമായി മാറി.
കേസ് പുഷ്പം പോലെ തെളിയിച്ച് നാട്ടുകാരുടെ കയ്യടി നേടിയ ഉജ്ജ്വലനെ ഞെട്ടിച്ചു കൊണ്ട് രണ്ടാമത്തെ സീരിയൽ കൊലയും അരങ്ങേറുന്നു ഒരു പ്രത്യേക പാറ്റേണിൽ മുഖത്തും ശരീരത്തിലും ക്രൂരമായി മുറിവേൽപ്പിച്ചു കൊണ്ടാണ് കൊലപാതകങ്ങൾ.രാഷ്ട്രീയ സമ്മർദ്ദം ഉയർന്നതോടെ അന്വേഷണം പ്രത്യേക സംഘം ഏറ്റെടുക്കുന്നു.
പ്ലാച്ചിക്കാവിൽ എത്തിയ സംഘത്തിൻ്റെ തലവൻ പോലീസ് ഓഫീസർ ശംഭു മഹാദേവ് ( സിജു വിൽസൺ) സീരിയൽ കൊലപാതകിക്ക് ‘ബൂഗിമാൻ’ എന്ന പേരു നൽകുന്നു. അനുസരണയില്ലാത്ത കുട്ടികളെ പേടിപ്പിക്കാൻ പണ്ടു മുതലെ നാട്ടിൽ ഉപയോഗിക്കുന്ന കോക്കാച്ചിയെ പോലുള്ള ഭീകര കഥാപാത്രമാണ് ബൂഗിമാൻ.
ആദ്യ പകുതിയിൽ കോമഡിയുടെ മേമ്പൊടിയോടെ നീങ്ങുന്ന കഥ ബൂഗിമാനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങുന്നതതോടെ സീരിയസ് ട്രാക്കിലേക്ക് കടക്കുന്നു. ഉജ്ജ്വലനും പ്ലാച്ചിക്കാവുമായും തനിക്കുള്ള നീണ്ട കാലത്തെ ബന്ധം ശംഭു ഇടക്കിടെ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നും പിന്നീട് വിശദമാക്കുന്നില്ല.
തുടക്കത്തിൽ ഭിന്നിച്ചു നിൽക്കുന്ന ഉജ്ജ്വലനും ശംഭുവും ബൂഗിമാൻ എന്ന സൈക്കോപാത്തിനെ പൂട്ടാൻ ഒന്നിക്കുമോ?ആരാണ് ബൂഗിമാൻ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ക്ലൈമാക്സ്.
അവസാനത്തെ 20 മിനിറ്റിലാണ് ബൂഗിമാൻ്റെ ശരിക്കുള്ള വിളയാട്ടം.ഒരു ക്ലൈമാക്സ് പ്രതീക്ഷിക്കുന്ന പ്രേക്ഷകൻ്റെ മുന്നിലേക്ക് എത്തുന്നത് ഇരട്ട ക്ലൈമാക്സാണ്. ക്ലൈമാക്സിൽ അപ്രതീക്ഷിതമായി ജഗദീഷിൻ്റെ ടീച്ചർ എന്ന കഥാപാത്രവും എത്തുന്നു. ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ തുടർച്ച സൂചിപ്പിക്കുന്ന ‘ടെയിൽ എൻഡോ’ടെയാന്ന് ചിത്രം തീരുന്നത്.
ബൂഗിമാൻ്റെ ബാല്യവും പശ്ചാത്തലവും കാണിക്കുന്ന രംഗങ്ങൾക്ക് പുതുമയൊന്നുമില്ല. മുമ്പ് പല സീരിയൽ കില്ലർ ചിത്രങ്ങളിലും കണ്ട് പരിചിതമാണ് ഇത്തരം പശ്ചാത്തലം.
മുഖംമൂടിയണിഞ്ഞുള്ള ബൂഗിമാൻ്റെ ദൃശ്യം റോഷാക്കിലെ ആസിഫ് അലിയുടെ കഥാപാത്രത്തെ ഓർമ്മിപ്പിക്കും. തിരക്കഥയെഴുതിയ ഇന്ദ്രനീലും രാഹുലും വില്ലന്റെ പശ്ചാത്തലത്തലത്തിന് കൂടുതൽ കൂടുതൽ ട്വിസ്റ്റുകൾ നൽകി ശക്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

എന്നാൽ പരിചിതമായ പശ്ചാത്തലമായതിനാൽ പ്രേക്ഷകരിലേക്ക് അത് കണക്ട് ആകുന്നില്ല. സാധാരണ സീരിയൽ കില്ലർ സിനിമകളുടെ സ്ഥിരം ചേരുവകൾ തന്നെയാണ് ഉജ്ജ്വലനിലും കാണാനാവുന്നത്.ഉജ്ജ്വലൻ്റെ ഡിറ്റക്ടീവ് യൂണിവേഴ്സ് മനോഹരമാന്നെങ്കിലും അത് സംവിധായകർക്ക് ശക്തമായി പ്രേക്ഷകരിലേക്ക് എത്തിക്കാനായിട്ടില്ല.എന്നാൽ കഥ നടക്കുന്ന തൊണ്ണൂറുകൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
പോത്തു പോലെ വളർന്ന,അലസനായ ഡിറ്റക്ടീവ് ഉജ്ജ്വലൻ ധ്യാൻ ശ്രീനിവാസൻ്റെ പ്രകൃതത്തിന് ഇണങ്ങുന്ന കഥാപാത്രമാണ്. ഉജ്ജ്വലനെ ധ്യാൻ അനായാസം അവതരിപ്പിച്ചു.കൂടുതൽ കരുത്തനായ കഥാപാത്രം സിജു വിൽസൺ വേഷമിട്ട ശംഭു മഹാദേവാണ്.
ശംഭുവിനെ സിജു മനോഹരമാക്കി.കുഡോസ് ടീമിലെ അംഗങ്ങളായ അമീന്‍,നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷഹുബാസ് എന്നീ യുവതാരങ്ങളും വേഷങ്ങൾ ഭംഗിയാക്കി. ധ്യാനിൻ്റെ അച്ഛൻ നാരായണനായെത്തിയ കോട്ടയം നസീറും എസ്ഐ സച്ചിനായെത്തിയ റോണി ഡേവിഡും നർമ്മ രംഗങ്ങളിൽ തിളങ്ങി.
ചമൻ ചാക്കോയുടെ എഡിറ്റിംഗ് ചിത്രത്തെ അനാവശ്യ വലിച്ചു നീട്ടലുകളില്ലാതെ രണ്ടു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ സഹായിച്ചു.പ്രേം അക്കുടി, ശ്രായന്തി എന്നിവരുടെ ഛായാഗ്രാഹണവും മികച്ചതാണ്.സിബി മാത്യു അലക്സാണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്. സോഫിയ പോളാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്.

———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
Post Views: 186