March 13, 2026 2:45 am

മരണം കാത്ത് 13 വർഷം: ഒടുവിൽ ‘മരിക്കാൻ’ കോടതി അനുമതി

ന്യൂഡൽഹി: കെട്ടിടത്തിന് മുകളിൽനിന്ന് വീണ് ഗുരുതരമായി പരിക്കേററ് പതിമൂന്നു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതി..

2013 മുതൽ വെന്റിലേറ്റർവഴി ജീവൻ നിലനിർത്തുന്ന യുവാവിന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയും കുടുംബം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ചികിത്സകൊണ്ട് പുരോഗതി ഇല്ലാത്ത സാഹചര്യത്തിൽ ജീവവായുവും ഭക്ഷണവും നൽകുന്ന കുഴലുകൾ നീക്കംചെയ്യാൻ ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ദയാവധവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് നിയമം നിർമിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. സ്‌നേഹവും വേദനയും നിറഞ്ഞ ഈ സാഹചര്യത്തിൽ, രോഗിക്ക് വേദനയില്ലാത്ത മരണം ഉറപ്പാക്കാൻ പാലിയേറ്റീവ് കെയർ സൗകര്യം ഒരുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആണ് ഹരീഷ് റാണ കഴിയുന്നത്.

ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ സിവിൽ എഞ്ചിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ്, തന്‍റെ താമസസ്ഥലത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും 100% വൈകല്യം സംഭവിക്കുകയും ചെയ്തു. ഹരീഷിന് കണ്ണുതുറക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ കഴിയാതായി.

മരുന്നുകളോ കുത്തിവെപ്പോ ഉപയോഗിച്ച് മരണം വരുത്തുന്ന ദയാവധം നിയമവിരുദ്ധമാണെങ്കിലും, 2011-ൽ അരുണ ഷാൻബാഗ് കേസിന് പിന്നാലെ സുപ്രീം കോടതി ദയാവധം നിയമവിധേയമാക്കി. അന്തസ്സോടെ മരിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് വിധിച്ചു.

ഹരീഷ് റാണെയുടെ കേസ് 2024 ജൂലൈയിലാണ് ഡൽഹി ഹൈക്കോടതിക്കു മുമ്പാകെ എത്തിയത്. എന്നാൽ, ഹരീഷിന് ‘ബാഹ്യസഹായമില്ലാതെ സ്വയം നിലനിൽക്കാൻ കഴിയു’മെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി മാതാപിതാക്കളുടെ അപേക്ഷ തള്ളി.

മാതാപിതാക്കൾ പിന്നീട് 2024 നവംബറിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളി. ഹരീഷ് ലൈഫ് സപ്പോർട്ട് മെഷീനുകളിൽ പൂർണ്ണമായി ആശ്രയിക്കുന്നില്ലെന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്. എങ്കിലും, ഹരീഷിൻ്റെ ചികിത്സയ്ക്കും താമസസൗകര്യത്തിനും വേണ്ട ക്രമീകരണങ്ങൾ പരിഗണിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഒരു വർഷത്തിന് ശേഷം ഹരീഷിൻ്റെ മാതാപിതാക്കൾ സുപ്രീം കോടതിയിൽ വീണ്ടുമെത്തി. 2023-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിദഗ്ദ്ധ അഭിപ്രായത്തിനായി മെഡിക്കൽ ബോർഡുകൾ രൂപീകരിക്കാൻ ഉത്തരവിട്ടു.

ഹരീഷ് സുഖം പ്രാപിക്കാൻ വളരെ ചെറിയ സാധ്യതയുണ്ടെന്നും അദ്ദേഹം ദയനീയ അവസ്ഥയിലാണെന്നും പ്രാഥമിക മെഡിക്കൽ ബോർഡ് നിഗമനം നടത്തി. അതേസമയം, രണ്ടാമത്തെ റിപ്പോർട്ടിൽ നേരെതിരിച്ചായിരുന്നു വിശദീകരണം. ‘ഇതൊരു വളരെ സങ്കടകരമായ റിപ്പോർട്ടാണ്. ഞങ്ങൾക്ക് ഈ കുട്ടിയെ ഈ അവസ്ഥയിൽ നിലനിർത്താനാവില്ല.’ ജസ്റ്റിസ് ജെ ബി പാർദിവാല കേസ് കേൾക്കുന്നതിനിടെ അഭിപ്രായപ്പെട്ടിരുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News