March 6, 2026 1:17 pm

എപ്സ്റ്റീൻ്റെ ഫയലുകളിൽ മോദിയുടെ പേരും : രാഷ്ടീയ വിവാദം കത്തുന്നു

ന്യൂഡൽഹി : ദുരൂഹ സാഹചര്യത്തിൽ മരിച്ച അമേരിക്കയിലെ ശതകോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീൻ്റെ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉൾപ്പെട്ടത് വിവാദമായി. മോദി തന്‍റെ ഉപദേശപ്രകാരം ഇസ്രായേൽ സന്ദർശിച്ചുവെന്നാണ് എപ്സ്റ്റീൻ ഒരു ഇമെയിലിൽ അവകാശപ്പെടുന്നത്.

അമേരിക്കയിലും ലോകത്താകെയും വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തുന്ന എപ്സ്റ്റീൻ ഫയലുകൾ അമേരിക്കൻ നീതിന്യായ വകുപ്പാണ് പുറത്തുവിട്ടത്. പുതിയ രേഖകളിൽ മൂന്ന് ദശലക്ഷത്തിലധികം പേജുകൾ, 2,000-ലധികം വീഡിയോകൾ, 1.8 ലക്ഷം ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. മുൻപ് പുറത്തുവിടാതെ മാറ്റിവെച്ചിരുന്ന രേഖകളാണ് ഇപ്പോൾ വെബ്സൈറ്റിലൂടെ പരസ്യമാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലാണ് ഈ വിപുലമായ വിവരശേഖരം പുറത്തുവിട്ടത്.

എപ്സ്റ്റീൻ്റെ സ്വാധീനവലയത്തിലുണ്ടായിരുന്ന കരുത്തരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണിത്. ഇതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ടത് പ്രതിപക്ഷം വിമർശനായുധമാക്കിക്കഴിഞ്ഞു.

മോദി തന്‍റെ ഉപദേശം സ്വീകരിച്ചെന്നാണ് മെയിലിൽ എപ്സ്റ്റീൻ പറയുന്നത്. തന്‍റെ നിർദ്ദേശപ്രകാരം മോദി ഇസ്രയേലിൽ പോയെന്ന് അയാൾ അവകാശപ്പെടുന്നു. അമേരിക്കൻ പ്രസിഡണ്ടിനു വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമർശമുണ്ട്. എന്നാൽ എന്ത് പ്രയോജനമെന്ന് വ്യക്തമാക്കിയിട്ടില്ല.

एक अपराधी की मनगढ़ंत बातें...', भारत ने एपस्टीन फाइल में PM मोदी के जिक्र को किया खारिज - India rejects mention of PM Modi 2017 Israel Visit in Epstein files as Trashyജെഫ്രി എപ്സ്റ്റീൻ

മോദി എന്തിനാണ് എപ്സ്റ്റിന്‍റെ ഉപദേശം കേട്ടതെന്ന് കോൺഗ്രസിന്‍റെ ചോദിക്കുന്നു. ഇതിലൂടെ എന്ത് പ്രയോജനമാണ് ഉണ്ടാക്കിയതെന്ന് വിശദീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കളങ്കിത വ്യക്തിയുമായി ബന്ധപ്പെട്ടുവെന്നത് രാജ്യത്തിന്‍റെ അന്തസിനെ ബാധിക്കുന്ന വിഷയമെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.

എന്നാൽ ഈ റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു.  എപ്സ്റ്റീന്‍റെ പരാമർശങ്ങൾ ജൽപനങ്ങളെന്നാണ് മന്ത്രാലയം പ്രതികരിച്ചത്. അവ അത്യന്തം അവജ്ഞയോടെ തള്ളിക്കളയുന്നു. പ്രധാനമന്ത്രി 2017 ൽ ഇസ്രയേലിൽ പോയി എന്നതൊഴിച്ചാൽ, ഫയലുകളിലെ മറ്റ് സൂചനകൾ ഒരു കുറ്റവാളിയുടെ വെറും പാഴ്വാക്കുകൾ മാത്രമാണെന്നും മന്ത്രാലയ വക്താവ് രൺധീർ സിങ് ജയ്‌സ്വാൾ അറിയിച്ചു.

ഇതൊരു “ദേശീയ അപമാനമാണെന്ന്” കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞൂ. എപ്സ്റ്റീൻ്റെ ഉപദേശം സ്വീകരിച്ച പ്രധാനമന്ത്രി ഇസ്രായേലിൽ വെച്ച് യു എസ് പ്രസിഡന്റിന് ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നും ഇതിന് പിന്നാലെ “IT WORKED!” എന്ന് എപ്സ്റ്റീൻ എഴുതിയതായും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിയും ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് ഈ രേഖകൾ സൂചിപ്പിക്കുന്നുവെന്നും, ഇത് നയതന്ത്രപരമായ മര്യാദകളെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റീനിൽ നിന്ന് എന്ത് ഉപദേശമാണ് തേടിയതെന്നും “IT WORKED!” എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്നും വ്യക്തമാക്കണമെന്ന് ഖേര ആവശ്യപ്പെട്ടു.

ജെഫ്രി എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകളെത്തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ കടന്നാക്രമണം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പേര് ഇത്തരമൊരു വിവാദ രേഖയിൽ ഉൾപ്പെട്ടത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും ഇതിൽ ഉന്നതതല അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം.

കോൺഗ്രസിന് പുറമെ തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, സി.പി.ഐ(എം) തുടങ്ങിയ പ്രമുഖ പാർട്ടികളെല്ലാം വിഷയത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എപ്സ്റ്റീന്റെ ഇമെയിലുകളിൽ പറയുന്ന “IT WORKED!” എന്ന വാചകം ഇന്ത്യയുടെ വിദേശനയത്തിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായോ എന്ന സംശയം ജനിപ്പിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനങ്ങൾ നിശ്ചയിക്കുന്നത് ഒരു കുറ്റവാളിയുടെ നിർദ്ദേശപ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

രാജ്യത്തിന്‍റെ നയതന്ത്ര തീരുമാനങ്ങൾ അന്താരാഷ്ട്ര കുറ്റവാളികളുടെ സ്വാധീനത്തിന് വഴങ്ങിയാണോ നടക്കുന്നത് എന്ന ഗൗരവകരമായ ചോദ്യമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയത്. ഒരു കോടീശ്വരന്‍റെ ഇമെയിലിൽ ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ച് പരാമർശമുണ്ടാകുന്നത് കേവലം യാദൃശ്ചികമല്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീപീഡനക്കേസുകളിൽ ശിക്ഷിക്കപ്പെട്ട ഒരാളുടെ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേര് വരുന്നത് രാജ്യത്തിന് അപമാനമാണെന്ന് ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം അപൂർണ്ണമാണെന്നും കൂടുതൽ സുതാര്യമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ ഈ വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് സി.പി.ഐ നേതാവ് ഡി.രാജ
ആവശ്യപ്പെട്ടു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലാണിതെന്ന് അദ്ദേഹം നിരീക്ഷിച്ചു.

പ്രധാനമന്ത്രിയും എപ്സ്റ്റീനും തമ്മിൽ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ കേസ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ രാഷ്ട്രീയ ചർച്ചയായി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാർ, ബിസിനസുകാർ, പ്രമുഖ വ്യക്തികൾ എന്നിവരുമായി എപ്സ്റ്റീന് ഉണ്ടായിരുന്ന ബന്ധങ്ങൾ വെളിപ്പെടുത്തുന്നതാണ് എപ്സ്റ്റീൻ്റെ ഫയലുകൾ.

എപ്സ്റ്റീൻ്റെ വിമാനത്തിൽ (ലോലിത എക്സ്പ്രസ്)അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പലതവണ യാത്ര ചെയ്തതായും ന്യൂയോർക്കിലെ എപ്സ്റ്റീന്റെ വീട്ടിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഉള്ളതായും ഫയലുകൾ സൂചിപ്പിക്കുന്നു. എന്നാൽ കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുകളില്ല.

മുൻ അമേരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്റൺ എപ്സ്റ്റീന്റെ വിമാനത്തിൽ യാത്ര ചെയ്തതായും വിവിധ പാർട്ടികളിൽ പങ്കെടുത്തതായും രേഖകൾ പറയുന്നു. അദ്ദേഹത്തിന്‍റെ പേര് ഫയലുകളിൽ പലതവണ ആവർത്തിച്ചു വരുന്നുണ്ട്.

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന് റഷ്യൻ പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ എപ്സ്റ്റീൻ ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്നും സൂചിപ്പിക്കുന്ന ഇമെയിലുകൾ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന് ഒരു ലൈംഗിക രോഗം ബാധിച്ചിരുന്നുവെന്ന എപ്സ്റ്റീൻ്റെ സ്ഥിരീകരിക്കാത്ത അവകാശവാദവും ഇതിലുണ്ട്.

എപ്സ്റ്റീൻ്റെ ഇരകളിൽ ഒരാളായ വിർജീനിയ ജുഫ്രേ,ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇവർ തമ്മിലുള്ള സൗഹൃദവും സന്ദർശനങ്ങളും ഫയലുകളിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

എപ്സ്റ്റീനുമായി ഇലോൺ മസ്ക്പലതവണ ഇമെയിൽ വഴി ആശയവിനിമയം നടത്തിയതിന്‍റെ രേഖകൾ ഫയലിലുണ്ട്. എന്നാൽ അവിഹിതമായ ഇടപാടുകൾക്ക് തെളിവുകളില്ല.

അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്റെ ഉപദേശകനായിരുന്ന സ്റ്റീവ് ബാനന്, എപ്സ്റ്റീൻ വിലകൂടിയ സമ്മാനങ്ങൾ നൽകിയതായും ഇരുവരും തമ്മിൽ നൂറുകണക്കിന് സന്ദേശങ്ങൾ കൈമാറിയതായും രേഖകൾ വ്യക്തമാക്കുന്നു.

ശതകോടീശ്വരനായ റിച്ചാർഡ് ബ്രാൻസൺ എപ്സ്റ്റീനുമായി നടത്തിയ സൗഹൃദപരമായ ഇമെയിൽ സന്ദേശങ്ങൾ ഫയലിലുണ്ട്.

മൈക്കൽ ജാക്സൺ, മിക് ജാഗർ, ഡയാന റോസ് തുടങ്ങിയ പ്രശസ്തരായ വ്യക്തികൾ എപ്സ്റ്റീനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഈ വിവരശേഖരത്തിലുണ്ട്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News